Saturday, 29 March 2014

മരിക്കുന്നതിനു മുമ്പ്
എനിക്കും ചിലതുപറയാനുണ്ട്
ഒളിവിടങ്ങളിലെ അഭയങ്ങളേയും
പലായനത്തിന്‍റെ ഒളിവഴികളേയും
നീ പിന്തുടര്‍ന്ന കഥകള്‍ കേട്ടാണ്
ഞാന്‍ ഒളിവുമോട്ടവുമുപേക്ഷിച്ചത്
കാലില്‍ മുള്ളു കൊണ്ടവനും
മണ്ണില്‍ ചവിട്ടിനിന്നവനും
ശവംനാറിപ്പൂക്കള്‍ നിറഞ്ഞ
നിന്‍റെ ഉദ്യാനമുറ്റത്ത്
വന്നുപോയവര്‍
മുളംതണ്ടിന്‍റെ മുറിവില്‍
ഇളംകാറ്റ് പറഞ്ഞതും
കാടിറങ്ങിയ ഇലയനക്കങ്ങളില്‍
മലങ്കാറ്റ്‌ വിളിച്ചു പറഞ്ഞതും
നിന്‍റെ കറുത്ത പുസ്തകത്തിലെ
മരിച്ചവരുടെ നിലയ്ക്കാത്ത നിലവിളി
തെക്കന്‍ കാറ്റിന്‍റെ തീ തിന്ന വരള്‍ച്ചയിലും
റെയില്‍പ്പാതതന്‍ നേര്‍വരയുടെ അനന്തതയിലും
മരക്കൊമ്പിലെ കയര്‍ക്കെണിയിലും
ആകാശത്തും ഭൂമിയിലും
നീ പാഥേയമൊരുക്കി കാത്തിരുന്നു
പുറംകാഴ്ചയിലെ
ഓരോ തണല്‍മരച്ചുവടും
കലണ്ടര്‍ചിത്രങ്ങള്‍ എന്നപോല്‍
ഒന്നൊന്നായി തെന്നി മറയവേ
തലകുനിച്ച ശീര്‍ഷകങ്ങള്‍
ഇതിഹാസങ്ങളില്‍ മുഷിഞ്ഞു നില്‍ക്കവേ
ഇടവേളകളില്‍
ചിതറിവീണ കറുപ്പിന്‍റെ
നൂലിഴകളിലൂടെ ഞാനറിയാതെ
നീ എന്നിലെത്തും
ഒടുവിലായി ഈ
മണ്ണിന്‍റെ ചൂടില്‍
ഈ മണ്‍തിട്ടകള്‍ക്കിടയില്‍
അവസാന അണുവിനും
അഗ്നിക്കും
വിരുന്നൊരുക്കി
നിന്നെയറിയാതെ
നീയാകും ഞാന്‍

No comments:

Post a Comment