Wednesday, 16 December 2015

ഇരുപത്തി നാലാം തിയതി വിവാഹിതാവുന്ന ഹരി തങ്കത്തിനു ഭാവി ജീവിതത്തെ കുറിച്ച് ഒരു പാട് സങ്കല്‍പ്പങ്ങള്‍ ഉണ്ട്..

മനക്കോട്ട പടവുകളുടെ  ആണികള്‍ ഇളകിതൂങ്ങിയാടിയെങ്കിലും രണ്ടാമതും അടിച്ച് കയറ്റി ഉറപ്പിച്ചു...

സുധാകരേട്ടനേയും , പ്രദീപ് വടക്കാഞ്ചേരിയേയും , മുരളീധരന്‍ വടക്കാഞ്ചേരിയേയും ആരാധനാമൂര്‍ത്തികളായ് മനസ്സില്‍ കൊണ്ട് നടന്ന് അവരുടെ പാത പിന്‍പറ്റണമെന്ന മോഹം ഉള്ളിലുദിച്ചത് കാലക്കേട് കൊണ്ടാണോ എന്നറിയില്ല..

രാവിലെ നാലരക്ക് അലാറം വച്ച് എഴുന്നേറ്റ് തിര്വോന്തരത്തേക്കുള്ള ബസ്സ് പിടിച്ച് ബി എസ്സ് എന്നലിന്‍റെ ഗേറ്റില്‍ പോയി സുധേട്ടനേയും കാത്ത് നില്‍പ്പായി...

തോളില്‍ ബാഗും തൂക്കി നടന്ന് വരുന്ന സുധേട്ടന്‍ അകലെ നിന്ന് തന്നെ വടിയില്‍ തുണിചുറ്റിയത് പോലെ നില്‍ക്കുന്ന ഹരിയെ കണ്ടു....അപ്പോള്‍ തന്നെ ശത്രുവിനെ കണ്ട പൂച്ചയെ പോലെ സുധേട്ടന്‍റെ ശരീരത്തിലെ രോമം മുഴുവനും എഴുന്നേറ്റു...

ന്തേ ഹരീ...?

ദാമ്പത്യം.....ഹരിക്ക് മുഴുവനാക്കാന്‍ കഴിയുന്നതിനു മുമ്പ് സുധേട്ടന്‍ ഇടയില്‍ കയറി ചോദിച്ചു....

ന്താ ഹരി ചേട്ടന്മാരോടാണൊ ദാമ്പത്യത്തെ കുറിച്ച് ചോദിക്കുന്നത്..?

അല്ല സുധേട്ടാ 24ആം തിയതി എന്‍റെ വിവാഹം ആണ്...നല്ല ദാമ്പത്യത്തെക്കുറിച്ച് എന്തെങ്കിലും ഉപദേശം പറഞ്ഞ് തര്വോ...

ഹര്യേ ഒരു കാര്യം ചെയ്യ് മ്മ്ടേ ഷഫീര്‍ പുവത്തും കടവന്‍റെ അരികിലേക്ക് ചെല്ല്....

പാവം ഹരി നിരാശനായ് മടങ്ങി...കേരളാ ആന ബസ്സിനു കുറച്ച് ലാഭം ഉണ്ടായതല്ലാതെ ഹരിക്ക് ഒരു ലാഭവും ഉണ്ടായില്ല....

പുവത്തും കടവനോ ആ ഇത്തിരിപ്പോന്ന ചെക്കനോ എന്നെ ദാമ്പത്യത്തെക്കുറിച്ച് പഠിപ്പിക്കുന്നത്...ശ്ശേ നാണക്കേട്..

ദാമ്പത്യത്തെക്കുറിച്ച് അറിയാനുള്ള ത്വര ഹരിയെ അടുത്തതായി എത്തിച്ചത് പ്രദീപ് വടക്കാഞ്ചേരിയുടേ അടുത്തേക്ക്...

ഹര്യേ നീ മ്മ്ടേ പുവത്തുംകടവന്‍റെ അടുത്ത് പോകുന്നതാകും ഉത്തമം...

അവിടേയും ഹരിക്ക് നിരാശാ....പിന്നെ സമീപിച്ചത് മ്മ്ടേ മുരളീധരന്‍ പട്ടാമ്പിക്കാരനെയായിരുന്നു...

“ഹര്യേയ് നീ ഒരു പക്ഷേ കരുതുന്നുണ്ടാകും എന്‍റെ ഈ ഉയരം മുഴുവന്‍ മുഴുവനും ദാമ്പത്യത്തെ കുറിച്ചുള്ള അറിവുകളാണെന്ന്....എന്നാല്‍ നിനക്ക് തെറ്റി ഹര്യേ....

പിന്നെ ഞാനെന്ത് ചെയ്യും ന്‍റെ മുരള്യേട്ടാ...എല്ലാവര്‍ക്ക് പറയാന്‍ ഒരു പേരേ ഉള്ളു....ഷഫീര്‍ പുവത്തുംകടവന്‍...അവനെന്താ കൊമ്പുണ്ടോ...ഹരി രോക്ഷം കൊണ്ടു...തൊട്ടടുത്ത സര്‍വ്വേ കല്ലില്‍ കാലുമടക്കി ആ‍ഞ്ഞു തൊഴിച്ചു....കാലുവേദനിച്ചത് മിച്ചം..

ഹരി......മുരളി മൊഴിഞ്ഞു....അതെ അതാണു നല്ലത് നേരെ പുവത്തുംകടവന്‍റെ അരികിലേക്ക് വിട്ടോളൂ.....

എല്ലാവരുടേയും അരികില്‍ നിന്ന് മടങ്ങിയ ഹരി ഒരു തീരുമാനത്തില്‍ എത്തി...കൊലകൊമ്പന്മാരായ ആര്‍ക്കും ദാമ്പത്യത്തെകുറിച്ച് പറഞ്ഞ് തരാന്‍ കഴിയില്ലേല്‍ ഇത്തിരി പോന്ന അവനു എങ്ങനെ പറഞ്ഞ് തരാന്‍ കഴിയും ...ന്നാലും സാരല്ല ഫോണ്‍ ചെയ്ത് സംസാരിക്കാം...പറ്റിയില്ലേല്‍ ഒരു യാത്ര ഒഴിവാക്കാമല്ലോ..

അങ്ങനെയാ മിനിയാന്ന് രാത്രി 11 മണിയായപ്പോള്‍ ഫോണ്‍ ചെയ്തത്...

ഹലോ ഷഫീര്‍ക്കയല്ലെ....

എനിക്ക് ഫോണ്‍ ചെയ്തിട്ട് ഞാന്‍ അല്ലെ എന്ന് ചോദിക്കുന്ന ആദ്യ വ്യക്തിയാ ഹരി നീ...ങ്ങാ അത് പോട്ടെ ന്താ ഈ പാതിരാത്രി...

അല്ല ഷഫീര്‍ക്ക എനിക്ക് ചില കാര്യങ്ങള്‍ അറിയണമായിരുന്നു...

മ്ം ന്താ...പറയൂ....

ഈ വരുന്ന 24 നു കല്യാണം ആണ്...എങ്ങനെ നല്ല കുടുമ്പ ജീവിതം ഉണ്ടാക്കാം എന്ന് വല്യ അറിവൊന്നും ഇല്ല...ഷഫീര്‍ക്കാക്ക് വല്ല ഉപദേശവും തരാനുണ്ടോ എനിക്ക്...

ഉണ്ടല്ലോ....

ന്താ അത്..?

മോനെ ഹരീ നിനക്ക് ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ താല്പര്യമുണ്ടേല്‍ അത് കൊടുത്താല്‍ പ്പോരെ ന്തിനാ പൊന്നെ കല്യാണം എന്ന് പറഞ്ഞ് കൊടുക്കുന്നത്....

ഷഫീര്‍ക്ക തമാശ കള....എന്തെങ്കിലും പറഞ്ഞ് തായോ ഞാന്‍ സുധേട്ടന്‍റേയും പ്രദീപേട്ടന്‍റെയും മുരളിയേട്ടന്‍റേയും അരികില്‍ പോയിരുന്നു.....അവരൊക്കെ പറഞ്ഞത് ഷഫീര്‍ക്കാനോട് ചോദിക്കാനാ....നിങ്ങള്‍ ഇത്രയും “നിപുണ”നാണോ...?

“ന്നാല്‍ കേട്ടോ ഹരീ ഞാന്‍ ഞാന്‍ ഈ പറഞ്ഞ് തരുന്നത് ആദ്യം ശ്രദ്ധിച്ച് കേള്‍ക്കണം...ജീവിതമാണ്....അല്ലാതെ തോന്ന്യാസം അല്ല.... വിവാഹം കഴിഞ്ഞാല്‍ നല്ല ജീവിതം വാര്‍ത്തെടുക്കണം എന്ന് ഒരു സത്യ പ്രതിജ്ഞയെടുക്കണം... ദാമ്പത്യത്തിലേക്ക് കടക്കുന്നതിനു മുമ്പ് മണവാട്ടിയെ നീ ഉമ്മകൊണ്ട് പൊതിയണം.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ഇതൊക്കെ നീ മനസ്സില്‍ എന്നും സൂക്ഷിക്കണം....

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രാവിലെ തന്നെ ഒരു ഫോണ്‍ ....

ട്രിങ്ങ് ട്രിണ്ട്.....ട്രിണ്ട് ട്രിണ്ട്.......കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു....

ഇക്കാ ഞാന്‍ ഹര്യാ...

ന്താ ഹര്യേ രാവിലെ തന്നെ...?

അതേ ഇക്കാ ഞാന്‍ രണ്ട് ചട്ടി സിമന്‍റും അര ലോഡ് എം സാന്‍റും വാണ്ടിയിട്ടുണ്ട് കമ്പി എത്ര വേണമെന്നറിയില്ല .....

ന്തിന്....

“ജീവിതം വാര്‍ത്തെടുക്കാന്‍”

ഞാന്‍ അറിയാതെ തറയില്‍ ഇരുന്ന് പോയി.....എന്നിട്ടോ .....?  എന്‍റെ ഉള്ളില്‍ നിന്ന് തന്നെയാണോ എന്നറിയില്ല ആ ചോദ്യം വന്നത് ....

പിന്നെ രണ്ട് കെട്ട് ന്യൂസ് പേപ്പര്‍ വാങ്ങി.....

ന്തിനാ...?

പൊതിയാന്‍ ഉമ്മ കിട്ടിയില്ല അതിനാല്‍ പഴയ ന്യൂസ് പേപ്പര്‍ വാണ്ടി കിലോക്ക് 16 രൂപ വച്ച് നാലു കിലോ....

ന്‍റെ റബ്ബേ.....എന്നെ നീ അങ്ക്ട് വിളിക്ക്.......അല്ലാണ്ടിപ്പം ന്താ ചെയ്യാ...



പഴയ ഒരു ഓര്‍മ്മ....




പൊക്കിളിനു താഴേ ഉടുത്തിരിക്കുന്ന തോര്‍ത്ത് മുണ്ടിനു അവിടവിടെയായി കീറല്‍ ബാധിച്ച് തുടങ്ങിയിരിക്കുന്നു..ചെങ്കല്‍ നിറമാര്‍ന്ന ആ തോര്‍ത്ത് അരയില്‍ ഒന്നൂടെ മുറുക്കിയുടുത്ത് തൊട്ടടുത്ത മണ്‍കൂനയില്‍ അയാള്‍ ഇരുന്നു..

അഴിച്ച് മാറ്റിവച്ചിരുന്ന കൈലിമുണ്ടിന്‍റെ മൂലയിലുള്ള കെട്ടില്‍ നിന്നും തെറുപ്പ് ബീഡിയും തീപ്പെട്ടിയും എടുത്ത്  ഒരു ദീര്‍ഘ ശ്വാസം വിട്ടു...ബീഡിയുടെ കെട്ടില്‍ നിന്നും ഒരു ബീഡിയെടുത്ത്  അതിന്‍റെ അറ്റം വിരലുകൊണ്ട് ഒന്ന് ഞരടിയിട്ട് വിണ്ട് തുടങ്ങിയ കറുത്ത ചുണ്ടിലേക്ക് അയാള്‍ ആ ബീഡി വച്ചു...തീപ്പെട്ടി ഉരസി. ഏകദേശം മൂന്നോ നാലോ കൊള്ളി ഉപയോറ്റിച്ചതിനു ശേഷമേ അയാള്‍ക്ക് ആ ബീഡിയില്‍ തീ പിടിപ്പിക്കാന്‍ കഴിഞ്ഞുള്ളു...

വെട്ടുകത്തിയുടേ മാടകൊണ്ട് കൈക്കോട്ടിന്‍റെ ആപ്പുകള്‍ നന്നായി അടിച്ചുറപ്പിച്ച് അവസാനത്തെ പുക മേലോട്ട് വിട്ട് അയാള്‍ എഴുന്നേറ്റു..

കൈക്കോട്ട് ഓരോ പ്രാവശ്യം ഉയര്‍ന്ന് താഴുമ്പോഴും അയാളുടെ നെറ്റിത്തടത്തില്‍ നിന്നും വിയര്‍പ്പ് ചാലുകള്‍ കവിളിലൂടെ ഒഴുകി കഴുത്തിലൂടെ ശരീരത്തിന്‍റെ പലഭാഗത്തേക്കും ചാലുകള്‍ ഇട്ട് കൊണ്ടിരുന്നു. ഇടക്ക് കൈക്കോട്ട് താഴേ വച്ച് വലത് കയ്യിലേക്ക് വായില്‍ നിന്ന് തുപ്പല്‍ തെറുപ്പിച്ച് രണ്ട് കൈ കൊണ്ടും ആ തുപ്പലിനെ കയ്യില്‍ നന്നായ് തേച്ച് വീണ്ടും കൈക്കോട്ട് കൊണ്ട് കിളക്കാന്‍ ആരംഭിച്ചു...

മണ്ണില്‍ അയാളുടെ കൈക്കോട്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു...ധീരനായൊരു പോരാളിയേ പോലെ മണ്ണില്‍ അയാള്‍ പണിയെടുത്തുകൊണ്ടിരുന്നു...സൂര്യന്‍ ഉച്ചിയിലായപ്പോള്‍ അയാള്‍  കൈത്തടം നെറ്റിയില്‍ വച്ച് മേലോട്ടൊന്ന് നോക്കി ...എന്നാലും പണി നിര്‍ത്താതെ ആശയോടെ പടിഞ്ഞാറോട്ട് നോക്കി....

സമയം നോക്കാന്‍ വേറെ നിവൃത്തിയൊന്നും ഇല്ലാത്ത് കാലഘട്ടം...അന്ന് പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് ആകെയുള്ള ആശ്രയം...പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്ക് ആയിരുന്നു.....ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും വൈകിയിട്ട് നാലുമണിക്ക് ചായ കുടിക്കാനും എല്ലാം ഈ ബാങ്കിനെ ആശ്രയിച്ചായിരുന്നു...

“ഗിരിജേ , ജയേ ദേ പള്ളീല്‍ വൈകിട്ടത്തെ ബാങ്ക് കേള്‍ക്കുന്നു ഉമ്മറത്ത് പോയിരുന്ന് നാമം ജപിക്ക്” എന്ന് പടിഞ്ഞാറേലെ തങ്കച്ചോത്തി വിളിച്ച് പറയുന്നത് ഇപ്പോഴും മനസ്സിലുണ്ട്...

ഒട്ടിയ വയറില്‍ മുഷിഞ്ഞ തോര്‍ത്ത് ഒന്നൂടേ അഴിച്ച് മുറുക്കിയുടുത്തപ്പോള്‍ ..പണിക്കാരന്‍ എന്താ ചെയ്യുന്നതെന്നറിയാന്‍ കൌതുകത്തോടെ നോക്കുമ്പോള്‍ ..
“കുഞ്ഞുമോനറിയോ ചേട്ടന്‍ എന്തിനാ ഇങ്ങനെ ഇത് മുറുക്കിയുടുക്കുന്നത് എന്ന്”..

ഇല്ല...

“ഇങ്ങനെ മുറുക്കി ഉടുത്താല്‍ ചേട്ടനു വിശപ്പറിയില്ല.., അങ്ങനെ വന്നാല്‍ വീട്ടില്‍ രണ്ടു നേരവും അടുപ്പില്‍ തീ പുകയും ..അപ്പോള്‍  അവര്‍ക്കും      വിശപ്പും അറിയില്ല”....

[പണ്ടത്തെ ചില കാര്യങ്ങള്‍ അറിയാതെ മനസ്സിലേക്ക് ഓടി വന്നു ]