Friday, 28 April 2017

                                              ഫേസ്ബുക്ക് വഴിയുള്ള സൌഹൃദയങ്ങൾക്ക് കൂടുതൽ ധൃഡമായത് റ്റാരിയുടെ വിവാഹത്തോടെ ആയിരുന്നു...ഇടക്കിടക്ക് ആരോടെങ്കിലും ഫോണിലൂടെ സംസാരിക്കും എന്നല്ലാതെ ...

ഫേസ്ബുക്ക് ഫ്രണ്ട്സ് എങ്ങനെ ഇരിക്കും എന്നൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല...

എന്നാൽ നേരിൽ കണ്ടപ്പോഴല്ലെ മനസ്സിലാവുന്നത് എല്ലാവർക്കും വയർ അൽപ്പം ചാടിയിട്ടുണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സാധാരണ ജനങ്ങൾ തന്നെ...

റ്റാരിയുടെ കല്യാണത്തിനു പോകുമ്പോഴാണ് ഒരശനിപാദം പോലെ അങ്ങനെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ കടന്നുകയറിയത്....
എനിക്കും ഫോര്‍വീലര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കണം..
തോന്നലുകളെ കടിഞ്ഞാണിടാന്‍ വല്യപാടാണ്...

റ്റാരിയുടെ കല്യാണത്തിനു റെന്റ്റിനു കാറെടുത്ത് കൂലിക്ക് ഡ്രൈവറേയും വച്ച് വയനാട് ചുരം കയറിയപ്പോഴാണു എന്റെ മനസ്സിനെ പിടിച്ച് കുലുക്കികൊണ്ട് ആ ഒരു തോന്നല്‍ ഹൃദയത്തിന്റെ വാല്‍വ് തുരന്ന് കൊണ്ട് മെഡുല ഒബ്ലാംഗേറ്റവഴി മസ്തിഷ്കത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങിയത്...
അതിന്റെ മുന്നോടിയായി ആദ്യമായി ചെയ്തത് ഒരു പഴയകാര്‍ സ്വന്തമാക്കി...മാരുതി 800 2001 മോഡല്‍....
അതു കഴിഞ്ഞ് തൊട്ടടുത്തുള്ള ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്നു...ഇരയെ കണ്ട പൂച്ചയുടെ ഭാവം ആയിരുന്നു ഡ്രൈവിങ്ങ് സ്കൂള്‍ നടത്തിപ്പുകാരന്...

രാവിലെ പത്ത് മണിക്ക് ഡ്രൈവിങ്ങ് സ്ക്കൂളിലും രാത്രി പത്ത് കഴിഞ്ഞ് എന്റെ സ്വന്തം വണ്ടിയില്‍ ഞങ്ങളുടെ പ്രാന്തപ്രദേശത്തും എന്റെ പഠനം നിരുപാതികം തുടര്‍ന്നു...

25/3/2014 എന്റെ ആദ്യ ടെസ്റ്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍...ഒരു വലിയ പുരുഷാരത്തിനു നടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ച് പിന്മാറി...

ഡ്രൈവിങ്ങ് പഠിപ്പിച്ച മാഷ് എന്നെ ആഞ്ഞൊന്ന് നോക്കി...ആ നോട്ടത്തിൽ ഞാൻ ഉരുകിയൊലിച്ചൊന്നും ഇല്ലാ....അതിനാൽ നോക്കിയ ആൾ തന്നെ ഉരുകി ഒലിക്കേണ്ടി വന്നു...ഞാൻ ഭയപ്പെട്ടൊന്നും ഇല്ല ഭയപ്പെട്ടത് അവിടെയുള്ള പോലീസ് കാരുതന്നെയാ....ഇവനെങ്ങാനും ലൈസൻസ് കിട്ടിയാലുള്ള അവസ്ഥ ഓർത്താവും....

ഡ്രൈവർ സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ ആകാശത്തേക്ക് നോക്കി വണ്ടി ഓടിക്കുന്ന ലോകത്തിലെ ആദ്യത്തേയും അവസാനത്തേയും ആൾ ഞാൻ തന്നെ ആണെന്ന് ഞാനെന്നല്ല ആരും പറയും....

എച്ച് “H" കമ്പികള്‍ തോന്നിയത് പോലെ കുത്തിവച്ചിട്ട് അതിനിടയിലൂടെ എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്...ഞാനാണേല്‍ കാറിനുള്ളില്‍ കയറിയിരുന്നുകഴിഞ്ഞാല്‍ അതിനുള്ളില്‍ ആളുണ്ടെന്ന് തന്നെ പറയാന്‍ കഴിയില്ല...അത്രക്കും ഉയരമല്ലെ എനിക്കുള്ളത്....

പിന്നെ എനിക്കാണേല്‍ തട്ടിയിടാന്‍ ഈ കുത്തിയിരിക്കുന്ന കമ്പിയൊന്നും തികയുന്നില്ല....മൊത്തം 16 കമ്പിയില്‍ 13 എണ്ണവും തട്ടിയിട്ടപ്പോള്‍ പോലീസുകാരന്‍ എന്നോട് ചോദിച്ചു എന്തിനാ ബാക്കി മൂന്നെണ്ണം അവിടെ നിര്‍ത്തിയിരിക്കുന്നത് അതും കൂടി തട്ടിയിട്ടിട്ട് വായോ എന്ന്...

ആദ്യ ടെസ്റ്റില്‍ തോറ്റഞാന്‍ ഒരു ജേതാവിനെ പോലെ കാറില്‍ നിന്നും മാന്യമായി ഇറങ്ങിപ്പോയി.....

എന്തോ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ മൈദാനത്തിന്റെ സൈഡിൽ നിന്നും ആളുകൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ ...ഞാൻ മനസാൽ പറഞ്ഞു....നിങ്ങളും തോൽക്കും അപ്പോൾ ഞാനും നോക്കും ഇത് പോലെ...

 പിന്നെ ദേ...ഇന്ന് 8/4/2014 വീണ്ടും ആ കടമ്പ കടക്കാന്‍ ഞാന്‍ ഇതാ മുനിസിപ്പല്‍ മൈദാനിയില്‍ എത്തുകയുണ്ടായി..

എന്നാല്‍ എല്ലപ്രതീക്ഷകളും തകിടം മറിച്ച് കൊണ്ട് ഞാന്‍ പാസായി എന്ന് പറഞ്ഞാല്‍ .....എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു...

ഞാന്‍ ജയിച്ചു....                         
                                                                ഓരോരുത്തർക്കും ഓരോരോ സ്റ്റൈൽ ആണ്...അത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
എന്നാൽ സ്റ്റൈലിനുവേണ്ടി സ്റ്റൈൽ ആക്കുന്നവരുമുണ്ട്....ആദ്യം അവരിൽ ചിലരെ നമുക്ക് പരിചയപ്പെടാം.....

നിങ്ങൾ അറിയാതെ ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്നാൽ ഞാൻ അറിയാതെ നിങ്ങൾ എന്നേയും ശ്രദ്ധിക്കുക...ചിരിക്കാനും ചിന്തിക്കാനും നമ്മിൽ നിന്ന് തന്നെ കിട്ടും...

ഇത് ഇന്ന് എഴുതാൻ ഒരു കാരണം ഉണ്ട്...ഇന്ന് രാവിലെ സംഭവിച്ച ഒരു കാര്യം...

രാവിലെ എന്നത്തേയും പോലെ ഇന്നും എഴുന്നേറ്റു...ഭക്ഷണം റെഡിയാക്കി

Thursday, 27 April 2017

                                                                       സ്വന്തമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവൻ ആയിരുന്നു ഞാൻ...അത് ഞാൻ ഇന്നും നിലനിർത്തുന്നുമുണ്ട്.
                                                                   
                                                                       പ്രീഡിഗ്രി തോറ്റതിനു ശേഷം എന്ത് ചെയ്യണം എന്നറിയാതെ അൽപ്പം കുഴഞ്ഞിട്ടുണ്ട്...അതിനു കാരണം മറ്റൊന്നുമല്ല...

                             പഠിക്കുന്ന കാര്യത്തിൽ വീട്ടിൽ എല്ലാവരും അൽപ്പം മുൻപന്തിയിൽ ആയിരുന്നു...എന്നാൽ എന്തെങ്കിലും കൂലിപ്പണിക്ക് പോകാനുള്ള ശരീരം ഒട്ടും എനിക്കില്ലതാനും....

അക്കാലത്ത് പള്ളിയിൽ മദ്രസിൽ പോയിരുന്നപ്പോൾ അവിടെ ഉസ്താദ് മാർ പഠിപ്പിച്ചിരുന്നു...ദൈവം [അള്ളാഹു ] മനുഷ്യനെ മണ്ണ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്...അപ്പോൾ ഞാൻ കരുതിയിരുന്നത് എല്ലാവരേയും ഉണ്ടാക്കി കഴിഞ്ഞപ്പോൾ ബാക്കി വന്ന മണ്ണ് കൊണ്ടാവും എന്നെ ഉണ്ടാക്കിയത് എന്ന്...

അങ്ങനെ പ്രീഡിഗ്രിയിൽ തോറ്റ ഡിഗ്രിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന നേരത്താണ്..കോണത്ത് കുന്ന് എന്ന സ്ഥലത്ത് “ദീപ്തി ഡയമണ്ട്” എന്ന സ്ഥാപനം വരുന്നത്... വൈരക്കല്ല് പോളീഷ് ചെയ്യുന്ന കമ്പനി...

ഒന്നാം ക്ലാസ്സിൽ ചേർക്കാൻ  കൊണ്ട്   പോകുന്ന ലാഘവത്തോടെ   ബാപ്പിച്ചി എന്റെ കയ്യും പിടിച്ച് അവിടേക്ക് വച്ചടിച്ചു...അവിടെ നിന്നും ആ പണിയും പഠിച്ച് ഗുജ്റത്തിലേക്ക് വണ്ടികയറുന്നു......

പ്രവാസജീവിതത്തിന്റെ ആരംഭം അവിടെ നിന്നാണ്.....എല്ലാവരിൽ നിന്നും ഒരു രക്ഷപ്പെടൽ....കൊച്ചിൻ രാജ്ക്കോട്ട് എക്സ്പ്രസ്സിൽ...തൃശൂർ നിന്നും അഹമ്മദാബാദിലേക്ക്....ആദ്യ ട്രൈൻ യാത്ര...ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തം....ഓടുന്ന ട്രൈനിലെ മലമൂത്രവിസർജ്ജനം...എല്ലാം പുതിയ അനുഭവം...

അന്ന് കൂടെ ഉണ്ടായിരുന്ന വത്സൻ എന്ന കൂട്ടുകാരന്റെ അളിയൻ മോഹനേട്ടൻ അഹമ്മദാബാദിൽ ക്രൌൺ ടിവിയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു...ഞങ്ങൾ അവിടേക്കാണു പോകുന്നത്...അവിടെ നിന്ന് വേണം പുതിയ ജീവിതം തുടങ്ങാൻ...

ഒരുപാട് അനുഭവങ്ങളും മറ്റും അവിടെ നിന്ന് ലഭിച്ചു...പിന്നീടാണ് ഗൾഫിലേക്ക് വിസ ശരിയാവുന്നത്....

“അബൂദാബി നാഷണൽ ഫുഡ്സ്റ്റഫ്ഫ്” എന്നകമ്പനിയിലേക്ക് ...എന്റെ യാത്ര ആരംഭിക്കുകയാണ്...സ്വന്തം മാമ (അമ്മാവൻ ) റെഡിയാക്കി തന്ന വിസ...

“തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും രാത്രി 8.30 നു യാത്ര....വീട്ടിൽ നിന്നും രാവിലെ തന്നെ ടാക്സിയിൽ പുറപ്പെട്ടു....

“അന്നാണേൽ തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടക്കുന്നു...എവിടേയും റോഡ് ബ്ലോക്ക്...ആ പൊങ്കാല ദിവസം തന്നെ എന്റെ യാത്ര ...

മിടിക്കുന്ന മനസ്സോടെ തിരുവനന്തപുരം എയർപോർട്ടിലേക്ക് ....അവിടെ നിന്നും അബുദാബിയിലേക്ക്....അബൂദാബി സമയം സുമാർ വെളുപ്പിനു രണ്ടേകാലിനു ഞാൻ അവിടെ ലാന്റ് ചെയ്യുന്നു.....

“ഇവിടെ നിന്നാനു എന്റെ ഗൾഫ് ജീവിതം ആരംഭിക്കുന്നത്....

                                             അതെ ...

“എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം”....

Thursday, 20 April 2017

കൽപ്പറമ്പ്    സ്കൂള്‍.......

ഗോതമ്പ് മാവ് പച്ചവെള്ളത്തില്‍ നന്നായി കുറുക്കിയെടുത്ത്  ഇരുമ്പിന്റെ ചട്ടിയില്‍ ചുട്ടെടുക്കുന്ന ദോശക്ക് ചെറിയ ചെറിയ കുഴികള്‍ കാണാം...അല്പം കരിഞ്ഞ് തവിട്ട് നിറത്തില്‍ ചുട്ടെടുക്കുന്ന ദോശകാണുമ്പോള്‍

 “ഡ്രില്ല് പഠിപ്പിച്ചിരുന്ന ജോബ് മാഷേയാണു ഓര്‍മ്മവരിക”

മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ നിറഞ്ഞും പ്രത്യേകിച്ച് ഒരു രൂപവും എടുത്ത് പറയാന്‍ പറ്റാത്ത മൂക്കും മൂക്കിനുതാഴെ നിബിഡമായ മീശയും കൈകളില്‍ നിറയെ രോമവും ഉള്ള ഒരുമാഷ്.

ഡ്രില്ല് എന്ന് പറയുമ്പോൾ കളി ആണെന്ന് തെറ്റിദ്ധരിച്ചിരുന്ന എനിക്ക് ഡ്രില്ല് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും രക്തം ഉറക്കും...അതിനു കാരണക്കാരൻ നേരത്തെ പറഞ്ഞ ജോബ് മാഷ് ആണ്....

വരിവരിക്ക് നിര്‍ത്തി “ബായിയേ മൂഡ് ,പീച്ചേ മൂഡ്.എന്നിങ്ങനെ താളക്രമത്തില്‍ ഒച്ചയിട്ട് പഠിപ്പിക്കുന്ന മാഷ് എപ്പോഴും മുഷ്ടി ചുരുട്ടി പിടിച്ച് നില്‍ക്കുന്നുണ്ടാകും..

ചൂണ്ട് വിരലിനും മധ്യവിരലിനും ഇടയിലൂടെ തള്ളവിരല്‍ പുറത്തേക്ക് കാണത്തക്കവണ്ണം കൈചുരുട്ടിപ്പിടിച്ചുള്ള നില്‍പ്പ്കണ്ടാല്‍ തന്നെ മനുഷ്യന്റെ ഉള്ള ജീവനും പോകും .
ഇടത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ വലത്തോട്ടും വലത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ ഇടത്തോട്ടും തിരിയുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍..
ജോബ് മാഷുടെ ചുരുട്ടിപ്പിടിച്ച മുഷ്ടി ചെവിക്ക് പിറകിലായി മെഡുലാഒബ്ലാംഗേറ്റക്ക് സൈഡിലായി ഒരു പ്രത്യേക സ്പീഡില്‍ കളം വരക്കുമ്പോല്‍ ചെവിയിലൂടെ ഒരു പ്രത്യേക മൂളല്‍ ഒഴുകിപ്പോകും...

അങ്ങനെയിരിക്കെയാണു സ്കൌട്ടിലേക്ക് ആളെ സെലക്ട് ചെയ്തത്...പൊക്കക്കുറവും സ്വയം നില്‍ക്കാന്‍ ത്രാണിയില്ലാത്തവനുമായ എന്നെ ആദ്യ റൌണ്ടില്‍ തന്നെ പുറത്താക്കി ...

നിരാശയോടെ പള്ളി മതിലിന്റെ മൂലയിൽ ഉള്ള  സര്‍വ്വേകല്ലില്‍ വിഷണ്ണയായി ഇരിക്കുമ്പോള്‍ ജോബ്ബ് മാഷ് എല്ലാവരേയും തിരഞ്ഞെടുത്തു...
സ്കൌട്ടിന്റെ പരേഡ് തകൃതിയായി നടക്കുന്ന ഒരു ദിവസം എല്ലാവരും വിശന്ന് പ്രാണന്‍ കത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ലെഫ്റ്റ് റൈറ്റ് പാടി മുന്നോട്ട് പോകുന്നു....അതുകഴിഞ്ഞാല്‍ കാപ്പി സല്‍ക്കാരം ഉണ്ട്...എല്ലാവരും വിയര്‍ത്ത് നാശമായി എന്തെങ്കിലും പറയാന്‍ കഴിയുമോ ജോബ് മാഷ്ടെ മുഷ്ടിപ്രയോഗം എല്ലാ വിശപ്പിനേയും തടഞ്ഞുനിര്‍ത്തി...

മാര്‍ച്ച് ഫാസ്റ്റ് ...മാഷ്ടെ ഗര്‍ജനം എല്ലാരിലും ഞെട്ടലുളവാക്കിയെങ്കിലും ആര്‍ക്കും മുന്നോട്ട് ഗമിക്കാന്‍ ഒരു പ്രയാസം...

ഇനി കാപ്പികുടിച്ചിട്ട് ചെയ്യാം മാഷേ കൂട്ടത്തില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞത് സഖാക്കള്‍ ഏറ്റുപാടി....

കാപ്പികുടിച്ചിട്ട് അടുത്ത ക്ലാസ്സ് മതിയെന്നുള്ളവര്‍ അഞ്ച് സ്റ്റെപ്പ് മുന്നോട്ട് മാര്‍ച്ച് ചെയ്യുക...ജോബ് മാഷില്‍ നിന്നും ഇത്രക്കും മധുരമായ ശബ്ദം കേൾക്കുന്നതാദ്യമാ    യിട്ടായിരുന്നെങ്കിലും എല്ലാവരും ഒന്ന് വിറച്ചു...എന്നിട്ട് എല്ലാവരും അഞ്ച് സ്റ്റെപ്പ് മുന്നൊട്ട് മാര്‍ച്ച് ചെയ്തു....

ഒരാളൊഴികെ...(  പള്ളിയുടെ തെക്കേ സൈഡില്‍ താമസിക്കുന്ന ഒരുവൻ പേർ ഓർമ്മവരുന്നില്ല..........)

ഒരാളെങ്കിലും പഠിക്കാന്‍ താത്പര്യമുള്ള ആളുണ്ടായല്ലോ എന്ന വിചാരം വന്നതോട് ജോബ്മാഷ്ടെ മേലാസകലം ഉള്ള രോമങ്ങള്‍ ഒരു സെക്കന്റ്റ് എഴുന്നേറ്റുനിന്നു...

ടം ഡം ഡും ടും ടെയ് പടേയ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ കുറച്ച് നേരം സ്കൂള്‍ ഗ്രൌണ്ടില്‍ മുഴങ്ങിക്കേട്ടു....മറ്റൊന്നുമല്ല മാഷ്ടെ മുഷ്ടിപ്രയോഗം വിവിധ തലകളില്‍ നടത്തുന്ന ക്രയവിക്രയങ്ങളുടെ മാറ്റൊലിയായിരുന്നു ആ ശബ്ദം..

മാഷ് മെല്ലെ മാർച്ച് ചെയ്യാത്തവന്റെ  അരികിലേക്ക് നടന്നടുത്തിട്ട് സ്നേഹപുരസരം തന്റെ അരുമ ശിഷ്യനെ നോക്കി പറഞ്ഞു ഒരാളെങ്കിലും ഉണ്ടായല്ലോ പഠിക്കാന്‍ താത്പര്യമുള്ളവന്‍...എനിക്കഭിമാനം ഉണ്ട് നിന്നെ ഓര്‍ത്ത്

എന്നാൽ അവനിൽ  നിന്നും കേട്ട മറുപടികേട്ട് ജോബ്മാഷ കുറച്ച് നേരം ആ ഗ്രൌണ്ടില്‍ തന്നെ ചമ്മണം പടിയിട്ട് ഇരുന്നുപോയി..

“മാഷേ കാപ്പികുടിക്കാതെ എനിക്ക് ഒരടിപോലും മുന്നോട്ട് നടക്കാന്‍ കഴിയില്ല അല്ലേല്‍ ഞാനും അവര്‍ക്കൊപ്പം അഞ്ച് സ്റ്റെപ്പ് മുന്നോട്ട് നടന്നേനെ”

Monday, 17 April 2017

സരസ്വതീ ക്ഷേത്രം..........2

കല്ല്യാണി ടീച്ചറുടെ ക്ലാസ്സില്‍ ആണ് ആദ്യം എന്നെ കൊണ്ടിരുത്തിയത്..

ക്ലാസ്സ് റൂമിന്റെ പിന്നിലായി കാലൊടിഞ്ഞ ബഞ്ചും ഡസ്കുകളും കൂട്ടിയിട്ടിരിക്കുന്നു..ഒറ്റനോട്ടത്തില്‍ മരക്കമ്പനിയില്‍ എത്തിപ്പെട്ടതെന്ന് തോന്നിക്കുമെങ്കിലും മരങ്ങള്‍ക്കിടയിലൂടേ ഓടുന്ന എലി പെരുച്ചാഴി പാറ്റ വണ്ടുകള്‍ എന്നിങ്ങനെയുള്ള ജീവികളെ കാണുമ്പോള്‍ വന്യമൃഗങ്ങള്‍ വസിക്കുന്ന വനാന്തരങ്ങളില്‍ പെട്ടത് പോലേയും തോന്നും
                                             പുതിയതായി വന്ന എല്ലാകുട്ടിയകളും കാറിക്കരയുകയാണ്...ഞാനും കരഞ്ഞു...എനിക്ക് കരയാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും വേണമെന്നില്ല...സ്കൂളിലേക്ക് പുറപ്പെടാന്‍ നേരത്ത് തന്നെ വലിയവായില്‍ കരഞ്ഞുകൊണ്ടാണു ഞാന്‍ പുറപ്പെട്ടത്...
                                              ദര്‍മ്മാശുപത്രിയില്‍ എത്തിയത് പോലെ ആകെ കരച്ചിലും ബഹളവും..ഇടക്കിടക്ക് പെരുച്ചാഴിയുടെ ഓട്ടവും എല്ലാം കൂടി ഒത്ത് വന്നപ്പോള്‍ ആകെ ലഹളമയം....അവിടേക്കാണു കല്യാണി ടീച്ചര്‍ കടന്ന് വരുന്നത്...കരയുന്നവരെ സമാധാനിപ്പിക്കുകയും പാട്ട് പാടുകയും കഥകള്‍ പറയുകയും ചെയ്യുന്ന ഒരു നല്ല ടീച്ചര്‍...
                                                               പക്ഷേ ആ ക്ലാസ്സില്‍ എനിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല...ക്ലാസ്സില്‍ കുട്ടികള്‍ അധികമായതിനാല്‍ എന്നെ പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് മാറ്റി..അറുക്കാന്‍ കൊണ്ടുപോകുന്ന ആടിന്റെ പോലെ ഞാന്‍ എന്റെ അലുമിനിയം പെട്ടിയും കയ്യിലെടുത്ത് പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് നടന്നു...

പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ സൈഡില്‍ ഫസ്റ്റ് ബഞ്ചില്‍ എനിക്ക് സീറ്റ് തരമായി...എന്റെ പെട്ടി ഞാന്‍ ബഞ്ചിന്റെ അടിയില്‍ വച്ച് ബഞ്ചില്‍ ഉപവിഷ്ടനായി...
സ്റ്റാന്റ് അപ്പ്..സിറ്റ് ഡൌണ്‍ എന്നിങ്ങനെയുള്ള കാലാപരിപാടികള്‍ക്ക് ശേഷം എല്ലാവരും അച്ചടക്കത്തോടെ..[ കരച്ചില്‍ നിര്‍ത്തിയെന്നര്‍ത്ഥം ] ബഞ്ചില്‍ ഇരുന്നു...

“പെട്ടെന്ന് സ്കൂളിനെ ഞെട്ടിക്കുമാറ് എന്റെ വായില്‍ നിന്നും ഒരു ആര്‍ത്തനാദം ഉയര്‍ന്നു...ങീ ങീ.....കരച്ചിലില്‍ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക് ആര്‍ത്തനാദം പുറപ്പെടുവിക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
                        
                                     കാരണം തിരക്കാന്‍ ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ വള്ളിവട്ടം തറയില്‍ നിന്നും വരുന്ന അല്‍ത്താഫ് എന്ന് പറയുന്ന പഹയന്‍ വാവിട്ടൊരു നിലവിളി...ആദ്യം ഞാന്‍ കരുതി എന്റെ കരച്ചിലിനു അവന്‍ കോറസ്സ് പാടുകയാണെന്നാണു പിന്നെയാണു മനസ്സിലായത്...എന്റെ കരച്ചിലിനുള്ള ഹേതു അവനാണൊ എന്ന് ടീച്ചര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് അവന്‍ കാരണമൊന്നും ഇല്ലാതെ കരഞ്ഞത്...
                                                               എന്തിനാ കരഞ്ഞത് എന്ന് ടീച്ചര്‍ എന്റെ അരികില്‍ വന്ന് സ്നേഹരൂപേണേ ചോദിച്ചപ്പോള്‍ എന്റെ സങ്കടം കൂടിവന്നുള്ളു....കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു...

“ബഞ്ചിലിരുന്നപ്പോള്‍ “കൊതം ഇറുങ്ങി”....

ആടുന്ന ബഞ്ചില്‍ ഇരുന്നപ്പോള്‍ ബഞ്ചില്‍ ഇരുന്നപ്പോള്‍ ബ്ഞ്ചിന്റെ കാലും ഇരിക്കുന്ന പലകയും തമ്മിലുള്ള വിടവില്‍ ചന്തി ഉടക്കി അമങ്ങിപ്പോയി ഇതാണു നടന്നതെങ്കിലും ...അന്ന് ചന്തി കാല് തുട എന്നൊന്നും പറയാന്‍ അറിയില്ല........................................ഇനി അടുത്തതില്‍ തുടര്‍ന്ന് വായിക്കാം...

Sunday, 16 April 2017

കെ കെ ടി എം കോളേജ്.......

പഠിക്കുന്നവർക്കും പഠിക്കാത്തവർക്കും എന്നും വസന്തകാലം തന്നെ ആയിരുന്നു..ഇവിടെ....

ആ കാലഘട്ടത്തിൽ  പ്രീഡിഗ്രിക്കാർക്ക് ആസ്ബറ്റോസ് മേഞ്ഞ ഒരു കെട്ടിടം ആയിരുന്നു...ആ ക്ലാസ്സിൽ ഇരുന്നാൽ ഏകദേശം 20 ഏക്കറോളം വരുന്ന കോളേജ് ഗ്രൌണ്ട് നമ്മെ മാടി വിളിക്കുന്നത് പോലെ തോന്നും...ഒരാൾ വിളിക്കുന്നതല്ലെ പോകാതിരുന്നാൽ എങ്ങനാ എന്ന് കരുതിയിട്ട്...ആദ്യ പിരീഡ് കഴിയുമ്പോൾ തന്നെ ഗ്രൌണ്ടിലേക്ക് പോകും....ഗ്രൌണ്ടിന്റെ മൂലയിലായി മൂന്നാലു മാവുകൾ നിന്നിരുന്നു...നേരെ അതിന്റെ ചുവട്ടിലേക്ക്...

എന്റെ പ്രീ ഡിഗ്രി സെക്കന്റ്റിയര്‍......

ബയോളജി ലാബും ഫിസിക്സ് ലാബും കെമിസ്ട്രി ലാബും എനിക്കെന്നും പേടി സ്വപ്നം ആയിരുന്നു..എങ്കിലും...!!!!!

ബയോളജി ലാബിലേക്ക് മിക്കവാറും ദിവസങ്ങളിൽ 
അറ്റന്റ്റര്‍ തൂക്കിപിടിച്ച ഒരു ബക്കറ്റും ആയി വരും     .....ബക്കറ്റിനുമുകളില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ ഇട്ടു മൂടിയിരിക്കുന്നു.....ആദ്യമൊക്കെ വളരെ കൌതുകത്തോടെ ടീയാന്റെ വരവ് നോക്കി കാണുമായിരുന്നു...

കോളേജ് വരാന്തയിലൂടെ അറ്റന്റ്റ റുടെ ആ വരവ് കാണാന്‍ നല്ല രസം ആണു...
പരിചയം ഇല്ലാത്തവര്‍ കണ്ടാല്‍ കക്കൂസിനു പോകുന്നതാണേന്നേ കരുതൂ...

ഇങ്ങനെയുള്ള ഈ പോക്ക് ക്ലാസില്‍ ഇരിക്കുമ്പോള്‍ ഇടക്ക് ഇടക്ക് കാണാം....

ആ ബക്കറ്റ് മുഴുവനും തവളകള്‍ ആണ്....ബയോളജിക്ക് കീറിമുറിച്ച് പഠിക്കാന്‍....

എനിക്കാണെങ്കില്‍ ബയോളജി ലാബും,കെമിസ്ട്രീ ലാബും കണ്ണെടുത്താല്‍ കണ്ടുകൂടാ....കോളേജും കണ്ടുകൂടാ ട്ടൊ....

പിന്നൊരു കാര്യം ഉണ്ട് പരീക്ഷണവിധേയരായ തവളകള്‍ പരീക്ഷണാര്‍ഥം ഇഹലോകവാസം വെടിയുകയാണ്....
ആരും പിന്നീട് ജീവിച്ചിരുന്നതായി ഇത് വരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.....

അന്ന് ഈ ബയോളജി ലാബു കൊണ്ട് വന്‍ ലാഭങ്ങള്‍ കൊയ്ത് കൊണ്ടിരുന്നത് ഞാനും പിന്നെ കുറച്ച് മിസ്റ്റര്‍ കോളേജുകാരുമായിരുന്നു....

കാരണമെന്തെന്നോ...മൃതിയടഞ്ഞ തവളകളുടെ ശവശരീരങ്ങള്‍ ഏറ്റെടുക്കാന്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ ...അവരുടെ ആത്മാവുകള്‍ കോളേജ് പരിസരത്ത് ഗതികിട്ടാതെ നടക്കുന്ന കാലഘട്ടം....
ചില പ്രൊഫസര്‍മാരേയും പിന്നെ ഞങ്ങളെപോലുള്ള കുറെ വിദ്യാര്‍ത്ഥികളേയും കണ്ടാല്‍ തവളകളുടെ പ്രേതം കയറിക്കൂടിയിട്ടുണ്ടൊ എന്ന് എനിക്ക് പലപ്പോഴും സംശയം ജനിപ്പിക്കുമായിരുന്നു...

എന്തെന്നാല്‍ മേല്പറയപ്പെട്ട ഞങ്ങളുടെ നടത്തത്തില്‍ ഇടക്കിടക്ക് ചെറിയ ചെറിയ ചാട്ടം ഉള്ളതായി പലരും പറഞ്ഞു കേട്ടിരിക്കുന്നു....

ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....ഇതിനൊരു തീരുമാനം വേണമല്ലോ....അങ്ങിനെയാണു ഞാനും മുമ്പ് പറഞ്ഞ മിസ്റ്റര്‍ കോളേജന്മാരും കൂടി ഒരു ധാരണയില്‍ എത്തിയത്....
കോളേജ് വിദ്യാര്‍ത്ഥികളാലും വിദ്യാര്‍ത്ഥിനികളാലും പിന്നെ പൊഫസര്‍മാരാലും പീഡിതരായ അനാഥ പ്രേതങ്ങളെ ഏറ്റെടുക്കുക....

എന്നിട്ട്.......എന്നിട്ട്.....തൊട്ടടുത്ത് കോഴിക്കട കള്ളുഷാപ്പില്‍ വിറ്റ് കാശാക്കുക...ആ കാശിനു അവിടെ നിന്ന് തന്നെ കപ്പയും കറിയും കഴിക്കുക...
[കള്ളുഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്]

ഷാപ്പിലെ ചേട്ടനുമായിട്ട് കരാറില്‍ ഒപ്പുവെച്ചു....അത് പ്രകാരം ഞങ്ങളുടെ ശരീരം പുഷ്ടിപെട്ടു തുടങ്ങി....അങ്ങിനെ ആ പരിപാടി നിര്‍ബാധം തുടരുന്ന സമയം.......
ഞാനും എന്റെ ക്ലാസിലുള്ളവരും ബയോളജിലാബില്‍ പുതിയ പരീക്ഷണങ്ങള്‍ക്കയി കാത്ത് നില്‍ക്കുന്നു....ഞാന്‍ കുറേശ്ശേ ബയോളജി ലാബിനെ ഇഷ്ടപ്പെട്ടുതുടങ്ങി...അതില്‍ നിന്നുണ്ടാകുന്ന ലാഭം ഓര്‍ത്താണുട്ടോ...

അറ്റന്റ്റര്‍ ഞങ്ങള്‍ക്കുള്ള തവളയുമായി വന്നു.....എല്ലാവരും റെഡിയായി ഇരിക്കുകയാണു...ബക്കറ്റില്‍ ക്ലോറോഫോം ഒഴിച്ച് തവളകളെ ബോധം കെടുത്തി.....പലകയില്‍ തവളയെ പലകയില്‍ മലര്‍ത്തികിടത്തി...കൈകാലുകള്‍ നിവര്‍ത്തി ഓരോ കാലുകളിലും കയ്യുകളിലും മൊട്ടുസൂചി അടിച്ച് കയറ്റി.

എനിക്ക് കിട്ടിയ തവള ഏകദേശം ഒരു റാത്തല്‍ വരും സല്‍മാന്‍ ഖാന്റെ മസിലിനെ വെല്ലുന്ന  മസിലുമായി ലവന്‍ നീണ്ടുനിവര്‍ന്ന് അങ്ങനെ കിടക്കുകയാണ്......
തവളയുടെ ശ്വാസൊശ്ചാസം കാരണം അതിന്റെ നെഞ്ച് ഉയര്‍ന്ന് താണു ചലിക്കുന്നു....ഞാന്‍ ഡിസക്ഷന്‍ ബോക്സ് തുറന്ന് കത്രികയെടുത്തു..തവളയുടെ അടിഭാഗം മുതല്‍ ഏകദേശം കഴുത്ത് വരേയും തുണിമുറിക്കുന്ന ലാഘവത്തോടെ മുറിച്ചു....അത് കഴിഞ്ഞ് വയറിനെ പതുക്കെ സൈഡിലേക്ക് നീക്കി പലകയില്‍ മൊട്ടുസൂചികയറ്റി.......

ചെറുകുടല്‍ വന്‍ കുടല്‍ അമാശയം എന്നിങ്ങനെ മാറി മാറി അകത്തിവച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുന്ന നേരം ....
ഒന്ന് കണ്ണുചിമ്മിതുറക്കുന്ന നേരം പലകയില്‍ നിന്നും ലവന്‍ പൂര്‍വ്വാധികം ശക്തിയോടെ മേല്പോട്ട് ചാടി.........
മുഖമാകേ തവളരക്തം തേറിച്ചു.......പിന്നെ കേട്ടത് ഒരു നിലവിളി....ആരൊക്കെയോ ഇരിക്കുന്ന സ്റ്റൂളില്‍ നിന്നും ഉരുണ്ട് വീഴുന്ന ഒച്ചയും കേട്ടു.....

കുടല്‍മാല പുറത്തായ തവള ചാടി ..ചെന്നിരുന്നത് മുന്നിലിരുന്ന പെണ്‍കുട്ടിയുടെ തലയില്‍.....
പീഡിപ്പിക്കാന്‍ വരുന്ന ആണിന്റെ മുന്നില്‍ നിന്ന് കൊടുത്താലും  . ഒരു പാറ്റയുടെ മുന്നിലോ എട്ടുകാലിയുടെ മുന്നിലോ നിന്ന് കൊടുക്കാത്തതാണു പെണ്‍ചരിത്രം . അപോള്‍ പിന്നെ തവള ചാടി തലയില്‍ ഇരുന്നാലത്തെ കഥ പറയണോ....

ആ പെണ്‍കുട്ടി അലമുറയിട്ട് തവളയെ തട്ടിമാറ്റി ...തവള അടുത്താള്‍ടെ മേലെ വീണു.....അങ്ങനെ ഏകദേശം രണ്ട്മിനിറ്റ് ലാബ് ശബ്ദമുഖരിതമായി....

എല്ലാവരും എന്നെ സൂക്ഷിച്ചൊന്നു നോക്കി ...ഞാന്‍ ഞങ്ങളുടെ പ്രൊഫസറേയും....അന്ന് ബയോളജി ലാബിനോട് എനിക്ക് വെറുപ്പ് തോന്നി.....

“അറ്റന്റ്റര്‍ ക്ലോറോഫോം ഒഴിച്ചെങ്കിലും എന്റെ തവളക്ക് ബോധം പോയിരുന്നില്ല......പാവം ഞാന്‍.....

ഷഫീര്‍ പുവത്തും കടവില്‍

Thursday, 13 April 2017

പുതിയ നിയമം....

ടണ്ടണ്ണം ടണടണണം.....ഈ പോസ്റ്റ് വായിക്കുമ്പോൾ ഈ മ്യൂസിക്ക് കൂടി ഇടക് ചേർത്ത് വായിക്കണം....എന്നാൽ വിഷ്വലൈസ് ശരിയാവുകയുള്ളു.....

സൈക്കിള്‍ വാടക ഒരു മണിക്കൂറിനു 25 പൈസ എന്ന തോതിലായിരുന്നു അന്ന് വാങ്ങിയിരുന്നത്..ബ്രാലത്ത് എ കെ വിയ്ടെ കടയിലായാലും അമരിപ്പാടത്ത് അയിനിപുള്ളിയുടെ കടയിലായാലും ..കുന്നുമ്പുറത്ത് അച്ചപ്പക്കാരന്‍ കുഞ്ഞിനിക്കാടെ കടയിലായാലും എല്ലായിടത്തും ഒരേ റേറ്റ്...

വൈകുന്നേരം ഏഴുമണിക്ക് ശേഷം വാടക്കെടുത്താല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി കൊടുക്കുന്ന പ്രക്രിയക്ക് ഫുള്‍ നൈറ്റ് വാടക എന്ന പേരുചേര്‍ത്തി 125 രൂപ ഈടാക്കിയിരുന്നു..

വീട്ടില്‍ താന്തോന്നിയായി നടക്കുന്ന ഒരുകാലം...

തെങ്ങ് കയറ്റ സമയത്ത് മാത്രം നാളികേരം പറക്കി കൂട്ടുന്നത് കാരണം പ്രത്യേകം സ്നേഹം കാണിക്കുന്ന വീട്ടുകാർ...

ഉപദേശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താ അന്ന് കണ്ടിരുന്നത്...ആ സമയം വള്ളിവട്ടം ഗ്രാമം മുഴുവനും എന്‍റെ ശത്രുപക്ഷത്തായിരുന്നു..എന്‍റെ ബാപ്പിച്ചി അവരുടെ നേതാവും..യുദ്ധകലുഷിതമായ ആ രണാങ്കണത്തില്‍ വിരാചിക്കുമ്പോഴാ...കൊടുങ്ങല്ലൂര്‍ ശ്രീ കാളീശ്വരി തിയറ്ററില്‍ രാജാവിന്‍റെ മകന്‍ സിനിമ റിലീസ് ആകുന്നത്..ഇറങ്ങുന്ന സിനിമ അന്ന് തന്നെ കണ്ടില്ലേല്‍ ഇസ്ലാമില്‍ നിന്നും പുറത്താക്കിയാലോ എന്നൊരു പേടിയുള്ളതിനാല്‍..ഈ ഒരു കാര്യം മാത്രം പിന്നത്തേക്ക് മാറ്റിവക്കാറില്ല..

അശുറു എന്ന് വിളിക്കുന്ന അശ്റഫ് ആണ് അന്ന് കൂടെ കിട്ടിയത്...സൈക്കിള്‍ വാടകയും സിനിമക്ക് ടിക്കറ്റും എടുത്ത് കൊടുത്താല്‍ ശ്രീലങ്ക വരേക്കും സൈക്കിള്‍ ചവിട്ടാന്‍ മൂപ്പിത്സ് റെഡിയാണ്..
പിന്നെ കൂടെയുള്ളത് ശിവരാമനും..
രാത്രി 9.30 സെക്കന്‍റ് ഷോക്ക് പോകാനായി കുഞ്ഞിന്‍ ക്കായുടെ വീട്ടില്‍ പോയി സൈക്കിള്‍ വാടക്കെടുത്തു.. വാടക വണ്ടിയല്ലെ ..ബെല്ല് ഇല്ലാന്നുള്ള ഒരു കുറവൊഴിച്ചാല്‍ ബ്രേക്ക് കിട്ടുകയും ഇല്ല...അങ്ങനെ വരുമ്പോള്‍ ത്രികോണം പോലെ ഇരിക്കുന്ന സൈക്കിളിന്‍റെ ഫ്രയിമില്‍ താഴേയുള്ള തണ്ടിനു താഴേ ബ്രേക്കിന്‍റെ കമ്പി കാണാം അതില്‍ കാലിന്‍റെ തള്ളവിരലുകൊണ്ട് ആഞ്ഞ് ചവിട്ടിയാല്‍ ബ്രേക്ക് കിട്ടിയാലായി..

മുന്നിലെ തണ്ടിൽ  ഞാന്‍ രണ്ട് കാലും ഒരു സൈഡിലേക്ക് ഇട്ട് പണയം വച്ചത് പോലെ ഇരിക്കണം...അശുറു സൈക്കിള്‍ ചവിട്ടി നീങ്ങിയാല്‍ കുറച്ച് നേരം കൂടെ ഓടിയതിനു ശേഷം ശിവരാമന്‍ ഒരു പ്രത്യേക താളത്തില്‍ ചാടിക്കയറും..

വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ എത്തുന്നത് വരേക്കും സൈക്കിളിന്റെ തണ്ടിൽ ചരിഞ്ഞിരുന്നിട്ട് തിയേറ്റർ എത്തുമ്പോഴേക്കും ...ചന്തി ഒരു വക ആയിട്ടുണ്ടാകും...ദൈവം തമ്പുരാൻ അല്ലെങ്കിൽ തന്നെ ചന്തിയെ പകുത്ത് രണ്ട് ആകീയിട്ടുണ്ടെങ്കിലും പതിനാലു കിലോമീറ്റർ സൈക്കിൾ തണ്ടിൽ ഇരുന്നതിനാൽ പകുത്തതിന്റെ എണ്ണം രണ്ടെണ്ണം കൂടി കൂടിയിട്ടുണ്ടാകും...

സെക്കന്‍റ് ഷോകഴിഞ്ഞ് തിരിച്ചു അശൂറു തന്നെ സൈക്കിള്‍ ചവിട്ടണം  ...ഓയിലും ഗ്രീസും കണികാണാത്ത വാടക  സൈക്കിള്‍ ചവിട്ടി  മറിക്കുമ്പോള്‍ കി കി എന്നുള്ള ശബ്ദം സൈക്കിളില്‍ നിന്നും പുറപ്പെടും....
                                                  പുല്ലൂറ്റ് പാലം കയറി ചാപ്പാറ വളവ് കയറിക്കഴിയുമ്പോള്‍ ...തട്ടുകടക്കാരുടെ കടയില്‍ നിന്നും ഓംലെറ്റ് ഉണ്ടാക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി...ആ മണം മാത്രം ശ്വസിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ഇടക്ക് പിന്‍ കഴുത്തില്‍ ഒരു നനവ് അനുഭവപ്പെട്ടപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഓം ലെറ്റിന്‍റെ സുഗന്ധത്തില്‍ അശുറുവിന്‍റെ വായിലെ വെള്ളം കഴുത്തില്‍ വീണതാ...

കോഴീക്കട ഷാപ്പ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദാണ്ടേ നില്‍ക്കുന്നു...കുറച്ച് ജനമൈത്രിക്കാര്‍...ഏമാന്മാര്‍...അതേന്നേയ് മ്മ്ടെ പോലീസുകാര്‍..

കുഞീന്‍ ക്കാടേ സൈക്കിളിനുണ്ടോ ഇത് പോലീസുകാരാണേന്ന് മനസ്സിലാവൂ...അതിനു ബ്രേക്ക് ഇല്ലല്ലോ...അശുറുവിനു ബ്രേക്ക് പിടിച്ചിട്ട് കിട്ടുന്നില്ല..നേരെ മുമ്പില്‍ പോലീസുകാരും..സെക്കന്‍ ഷോ ക്ക് മതമില്ല...എന്‍റേയും അശുറുവിന്‍റേയും വായില്‍ നിന്നും അള്ളോ എന്ന വാക്ക് വന്നതില്‍ അതിശയിക്കാനില്ല . കാരണം ഞങ്ങള്‍ മുസ്ലീം ആണ്... എന്നാല്‍ ശിവരാമന്‍റെ വായില്‍ നിന്നും വന്നതും അള്ളോ എന്ന വാക്ക് തന്നെയാ...

പിന്നെ എന്താണു സംഭവിച്ചത് എന്ന് മനസ്സിലാവാന്‍ അല്‍പ്പം സമയം എടുത്തു...ഞങ്ങളേ മൂന്ന് പേരേയും പോലീസുകാരാ കാനയില്‍ നിന്നും വലിച്ച് കയറ്റിയത്...മൂന്നാളും ഒരേതാളത്തില്‍ ഞൊണ്ടി ഞൊണ്ടി പോലീസുകാരുടെ അരികില്‍ എത്തി ...

അപ്പോഴേക്കും പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു കഴിഞ്ഞിരുന്നു...മറ്റൊന്നുമല്ല..സൈക്കിളിന്‍റെ വാല്‍വ് ട്യൂവ് അവര്‍ ഊരിയെടുത്തു... എയര്‍ ഇല്ലാത്ത സൈക്കിളും തള്ളി പതിനാലു കിലോമീറ്റര്‍ ഞങ്ങള്‍ ആ പാതിരാത്രിക്ക് നടന്ന് വീടെത്തി...സൈക്കിള്‍ ചവിട്ടുന്ന ജോലി അശുറുവിനായതിനാല്‍ അത് തള്ളുന്ന ജോലിയും ആള്‍ക്ക് തന്നെ കൊടുത്തു...

പിന്നെ വന്ന വെള്ളിയാഴ്ച പുതിയ സിനിമ റിലീസായപ്പോള്‍ അശുറുവിന്‍റെ അടുത്തെത്തി...

“വേണ്ട കൊച്ചുമോനേ...പോലീസ് പിടിച്ചാല്‍ സൈക്കിള്‍ നിങ്ങളും കൂടി തള്ളാമെന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നുള്ളു”....

അന്നുമുതല്‍ പുതിയ നിയമത്തില്‍ ഞങ്ങള്‍ ഒപ്പ് വച്ചു.

Tuesday, 11 April 2017

കർത്താവ്...

ഉടുതുണി അഴിച്ച് തലയില്‍ കെട്ടിയാകും തോമായുടെ എന്നുമുള്ള വരവ്..വടിവൊത്ത അക്ഷരങ്ങളാല്‍ വാര്‍ത്തെടുത്ത സിനിമാ ഗാനങ്ങള്‍ തോമ സ്വന്തം ശൈലിയില്‍ പാടിവികൃതമാക്കി ആടിയാടി വീട്ടിലെത്തിയാല്‍ പിന്നെ തോമായുടെ താണ്ഡവം മുഴുവനും ഭാര്യ അന്നാമ ചേടത്തിയുടെ പുറത്തായിരിക്കും..

മര്‍ദ്ദനമുറകളില്‍ പ്രാവിണ്യം നേടിയ തോമ ഭാര്യ തളര്‍ന്ന് വീഴുന്നത് വരേക്കും അവരെ മര്‍ദ്ദിച്ച് കൊണ്ടിരിക്കും...അവസാനം പള്ളിവികാരിയുടെ അടുത്ത് ചെന്ന് അന്നാമ ചേടത്തി പരാധി പറഞ്ഞൂ...

അച്ഛോ അതിയാനെ കൊണ്ട് ഒട്ടും സഹിക്കണില്ല . അച്ഛന്‍ ഒന്ന് ഉപദേശിക്കണം. ഞാന്‍ പരാധിപെട്ട കാര്യം ഒരു കാരണവശാലും അതിയാന്‍ അറിയരുത് അച്ഛോ....

അന്ന് വൈകിയിട്ട് അച്ഛന്‍ പള്ളിയുടെ മതിലിനു സൈഡില്‍ പതുങ്ങിയിരുന്നു..ആടിയാടി വരുന്ന തോമയെ വികാരിയച്ഛന്‍ വട്ടം മുറുകെ പിടിച്ച് പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി.

എന്താ സംഭവിക്കുന്നതെന്ന് തോമക്ക് മനസ്സിലായില്ല. അച്ചന്റെ വെള്ളകളറിലുള്ള ളോഹ കണ്ടപ്പോൾ പെട്ടെന്ന് സിമിത്തേരിയിൽ നിന്ന് ആരെങ്കിലും എഴുന്നെറ്റു വന്നതാണോ എന്ന് തോന്നിയെങ്കിലും...ആൺ പ്രേതങ്ങളെ കുറിച്ച് ആരും ഇത് വരേയും പറഞ്ഞും കേട്ടിട്ടില്ല....മാത്രമല്ല ആൺ പ്രേതം വെള്ള ഡ്രസ്സാണൊ ധരിക്കാറ് എന്ന ഒരു ചോദ്യവും തോമയിൽ അങ്കുരിച്ചു..

ആരോഗ്യവാനായ അച്ഛന്‍റെ പിടുത്തത്തില്‍ തോമ വിരണ്ടുപോയി. പള്ളി മുറ്റത്തെ വെളിച്ചത്തില്‍ എത്തിയപ്പോഴാ തോമക്ക് മനസിലായത് . പേടിക്കാനൊന്നും ഇല്ല കയറിപ്പിടിച്ചിരിക്കുന്നത് അച്ഛനാ...ബേജാറാവേണ്ട കാര്യം ഒന്നും ഇല്ല.

എന്തിനാ അച്ഛോ എന്നെ ഇങ്ങനെ വട്ടം പിടിച്ചിരിക്കുന്നത്..?

നിനക്ക് കുടി കുടേ കൂടുന്നുണ്ട് ദൈവഭയം ഇല്ലാത്തോണ്ടാ നിനക്ക് ഞാന്‍ കര്‍ത്താവിനെ കാണിച്ചുതരാം...വാ ഇവിടെ..

അച്ഛന്‍ ഒരു വലിയ പാത്രം വെള്ളവുമായി വന്നു..എന്നിട്ട് തോമയുടെ തല അതില്‍ മുക്കിപ്പിടിച്ചു...എന്നിട്ട് തല പൊക്കിയശേഷം ചോദിച്ചു കര്‍ത്താവിനെ കണ്ടോ...?
ഇല്ല...

കള്ളിന്‍റെ കെട്ട് ഒന്നൂടെ ഇറങ്ങട്ടേന്ന് കരുതി തല വീണ്ടും വെള്ളത്തിലേക്ക് അച്ഛന്‍ മുക്കിപ്പിടിച്ചു...വീണ്ടും ചോദിച്ചു കാണുന്നുണ്ടോ...?

ഇല്ലച്ചോ കാണുന്നില്ല..

വീണ്ടൂം മുക്കി...കാണുന്നുണ്ടോ..?

ഇല്ല...

അവസാനം അവശനായ തോമ ദേഷ്യവും സങ്കടവും കൊണ്ട് അച്ഛനോട് ഒരു ചോദ്യം ..

“അച്ഛോ അച്ഛനുറപ്പുണ്ടോ കര്‍ത്താവ് ഈ പാത്രത്തില്‍ തന്നെ ഉണ്ടെന്ന്”..