Wednesday, 26 August 2015

അന്ന് വട്ടത്തറ കറപ്പാപ്പന്‍റെ റാട്ട് പുരയില്‍ പോയി 35 മുടി കയര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അറിയാം അതിന്‍റെ തൊട്ടടുത്ത് വരുന്ന ഞായറാഴ്ച തെങ്ങ് കയറ്റം ഉണ്ടാകും

അന്നെല്ലാം ജീവിതത്തില്‍ വെറുക്കപ്പെട്ട ദിനം ഉണ്ടെങ്കില്‍ അത് തെങ്ങ് കയറ്റത്തിന്‍റെ ദിവസം ആയിരിക്കും..

ഞായറാഴ്ചപുലര്‍ന്നാല്‍ ബാപ്പിച്ചി കോരനെ അന്വോഷിച്ച് പോയിട്ടുണ്ടാകും..കാരണം വരാമെന്ന് ഏറ്റിരിക്കുന്ന ദിവസങ്ങളൊന്നും ഇവര്‍ ശരിക്കും വരില്ല....വാക്കിനു വ്യവസ്ഥ കാണിച്ചാല്‍ തെങ്ങുകയറ്റക്കാരന്‍ ആവില്ലെങ്കിലോ എന്നൊരു പേടി അവര്‍ക്കുണ്ട്...

മുളകൊണ്ടുണ്ടാക്കിയ ഏണി [ മുകളിലേക്ക് കയറാനുള്ള ഉപകരണം ] തോളിലും വച്ച് മറ്റെ തോളില്‍ വാക്കത്തിയും തൂക്കി ജീവന്‍ പിടിക്കാന്‍ കാലന്‍ വരുന്നത് പോലെ തോന്നിപ്പിക്കും കോരന്‍റെ വരവ് കാണുമ്പോള്‍...

Monday, 24 August 2015


“താറാവ് കറി“



“അള്ളാവിന്‍ തിരുസഭയില്‍ കണക്ക് കാണിക്കുവാന്‍ “ എന്ന ഒരു പാട്ടും പാടി മിടിക്കുന്ന ഹൃദയവും വിറക്കുന്ന കാലുകളോടെയാ അന്ന് ഞാന്‍ എന്‍റെ വീടിന്‍റെ പടികയറിയത്....

അന്ന് വീട്ടില്‍ താറാവ് കറിയാണ്. വീട്ടില്‍ ആദ്യമായാ താറാവ് കറിവക്കുവാന്‍ പോകുന്നത് ..രണ്ട് ദിവസം മുമ്പ് തന്നെ ബാപ്പിച്ചി ഒരു താറാവിനെ ജീവനോടെ തന്നെ വാണ്ടികൊണ്ട് വന്നിരുന്നു.

ക്വാക്ക് ക്വാക്ക് എന്ന ശബ്ദം ഉണ്ടാക്കി താറാവ് ഞങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാനായ് കുട്ടക്ക് അടിയില്‍ രണ്ട് ദിവസം കഴിച്ച് കൂട്ടി...

താറാവിനെ അറുക്കേണ്ട ദിവസം സംജാതമായി ... എന്നാല്‍ വിധി എനിക്കെതിരായിരുന്നു...ജീവിതത്തില്‍ ആദ്യമായി താറാവ് കറി കഴിക്കാം എന്ന മോഹവുമായി രണ്ട് ദിവസം കഴിച്ച് കൂട്ടിയ ഞാന്‍.....

താറാവിനെ അറുക്കുന്ന ദിവസം തന്നെയാണു എന്‍റെ പ്രീഡിഗ്രി റിസള്‍ട്ട് വരുന്നതെന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം മറന്നുവെങ്കിലും , താറാവിനെ അറുക്കാന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന ബാപ്പിച്ചിക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല....
അത്കൊണ്ടാകും കത്തിക്ക് മൂര്‍ച്ചകൂട്ടുമ്പോള്‍ വാപ്പിച്ചിയുടെ മുഖം കൂടുതല്‍ രൂക്ഷമായത്..

കുട്ടക്കടിയില്‍ താറാവും കുട്ടക്ക് പുറത്ത് ഞാനും എങ്ങോട്ടാ പായേണ്ടത് എന്ന് അറിയാതെ കുറേ നേരം വിഷമിച്ചു...

എന്തായാലും എനിക്ക് ഇനിയും സമയം ഉണ്ട് പാവം താറാവ് ഉടനെ അറുക്കപ്പെടും...കുട്ടക്കടിയില്‍ നിന്നും താറാവിനെ പിടിക്കാന്‍ അകത്തേക്ക് കൈ ഇട്ടപ്പോഴേക്കും കിട്ടിയ ഗ്യാപ്പില്‍ താറാവ് പുറത്തേക്ക് ഒരോട്ടം...ഒരു കുടുമ്പം മുഴുവനും താറാവിനു പിന്നാലെ...

താറാവാണെല്‍ ജയഭാരതി ഓടുന്നപോലെ ചന്തിയും കുലുക്കി മുന്നോട്ട്...           വാപ്പിച്ചി ബാലൻ കെ നായരുടെ പോലേ താറാവിനു പിന്നാലേയും....
    
എന്നാലും എത്രയെന്ന് വച്ച് അതിനു പിടിച്ച് നില്‍ക്കാന്‍ കഴിയും...അവസാനം കൊണ്ടോയ് തിന്ന് എന്ന്പറഞ്ഞ് താറാവ് പിടിതന്നു...

എന്തായാലും താറാവിന്‍റെ പിന്നാലെ എനിക്കോടാന്‍ കഴിയുമായിരുന്നില്ല...കാരണം പത്ത് മണിയായാല്‍ ഞാന്‍ റിസള്‍ട്ട് അറിയാന്‍ പോകും അത് കഴിഞ്ഞ് വന്നാല്‍ എനിക്കും ഇത് പോലെ ഓടേണ്ടതാണ്....ഇപ്പോള്‍ ഓടി ക്ഷീണിച്ചാല്‍ അടുത്ത ഓട്ടത്തിനു പിടികൊണ്ടുക്കേണ്ടി വരും...അപ്പോള്‍ പിന്നെ താറാവും ഞാനും തമ്മില്‍ എന്ത് വ്യത്യാസം...

“അവന്‍ ജയിക്കുമോടീ”..? ഞാന്‍ കോളേജിലേക്ക് ഇറങ്ങ്യപ്പോള്‍ ബാപ്പിച്ചി ഉമ്മച്ചിയോട് ചോദിക്കുന്നത് നേര്‍ത്ത ശബ്ദത്തില്‍ ഞാന്‍ കേട്ടു...

ങ്ങ്യേ....ന്നൊരു ശബ്ദം മാത്രം ഉമ്മച്ചിയില്‍ നിന്നും  പുറപ്പെട്ടുവുള്ളുവെങ്കിലും ഒരു ആര്‍ത്ഥ നാദം പോലെയാ എനിക്ക് തോന്നിയത്.....

“തോറ്റു”.....ആ നഗ്നസത്യം എനിക്ക് മനസ്സിലാവാന്‍ കോളെജ് വരേക്കും  പോകേണ്ടിവന്നില്ല.....

പിന്നെ ജീവനു വേണ്ടിയുള്ള ഓട്ടം ആയിരുന്നു....എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കണം എന്നുള്ള ചിന്തയില്‍ ഞാനും മറ്റൊരു താറാവിനെ കണ്ടത് പോലെ ബാപ്പിച്ചിയും........

"അന്നു തൊട്ട് ഇന്ന് വരേക്കും എനിക്ക് താറാവ് കറി കഴിക്കാൻ കഴിഞ്ഞിട്ടില്ല"

“ഇന്നും എനിക്ക് ഒരേ ഒരു ആഗ്രഹം ഉള്ളു”... എന്നെങ്കിലും താറാവ് കറി എനിക്ക് കഴിക്കാന്‍ കഴിയുമോ....?