Monday, 23 March 2015

ബിജുവിന്‍റെ കഥ ഒന്നൂടെ പറയാം...പൊതുശ്മശാനത്തിന്‍റെ അരികിലുള്ള കാട്ടില്‍ നിന്നും ആരും അറിയാതെ ഉണക്ക മരങ്ങള്‍ ശേഖരിക്കാലാണു ബിജുവിന്‍റെ പണി.

Friday, 20 March 2015

നല്ല തടിമിടുക്കുള്ള കുറേ പോത്തിനെ വാങ്ങുക..അടുത്ത കൊല്ലം ബലിപ്പെരുന്നാളാവുമ്പോള്‍ വില്‍ക്കുക നല്ല വില കിട്ടും ഇതൊക്കെയായിരുന്നു ബിജുവിന്‍റെ ആശയങ്ങള്‍....
പൊതുവേ ലുബ്ദനായ ബിജു അങ്ങനെ പോത്തിനേയും വാങ്ങി. നാലുപോത്തുകള്‍ . നല്ല ചുണക്കുട്ടന്മാര്‍ . പോത്തുകളെ കൈമാറുമ്പോള്‍ അതിന്‍റെ ഉടമസ്ഥന്‍ ബിജുവിനോട് പറഞ്ഞു ..
പോത്തുകള്‍ക്ക് നല്ല തീറ്റി കൊടുക്കണം ദിവസവും നാലുകിലോ പിണ്ണാക്കെങ്കിലും ഒരോന്നും തിന്നും അതിനാല്‍ ചിലവ് അല്‍പ്പം കൂടുതലാണു അത് മറക്കരുത്.

അതൊക്കെ ഞാന്‍ ഏറ്റു ഇതിന്‍റെ തീറ്റ കുറക്കാനുള്ള വഴിയൊക്കെ എനിക്കറിയാം...എന്ന് പറഞ്ഞ് ബിജു പോന്നു...

നാലു കിലോ പിണ്ണാക്ക് തിന്നുന്ന പോത്തുകള്‍ക്ക് ബിജു ആദ്യ ദിവസം തന്നെ മൂന്ന് കിലോ പിണ്ണാക്കാ നല്‍കിയത്...പിറ്റേന്ന് അത് രണ്ട് കിലോ ആയി ...ദിവസേനെ പിണ്ണാക്കിന്‍റെ  അളവ് കുറഞ്ഞ് കുറഞ്ഞ് പോത്തുകള്‍ ക്ഷീണിച്ചു ...
ഏകദേശം രണ്ട് മാസം ആയപ്പോഴേക്കും പോത്തുകള്‍ നാലും ചത്തു..

അല്‍പ്പം വിഷാദത്തോടെ ബിജു സ്വയം പറഞ്ഞു..

“ സമയം തികഞ്ഞില്ല അല്ലേല്‍ ഇതുങ്ങളെ ഞാന്‍ ഒന്നും തിന്നാതെ ജീവിക്കാന്‍ പഠിപ്പിച്ചേനെ”...........


Thursday, 19 March 2015

അഹമ്മദാബാദില്‍ ബാപ്പുനഗറില്‍ ജോലിനോക്കിയിരുന്ന കാലം..

മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രി.എല്ലാവരും കരിമ്പടം കൊണ്ട് പുതച്ച് മൂടി കിടന്നുറങ്ങുന്നു..

പെട്ടെന്ന് പുറത്തൊരു ബഹളം കേട്ട് ഞാന്‍ പുതച്ചിരുന്ന പുതപ്പോടെ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു . 

അപ്പോള്‍ പുറത്തെ വരാന്തയില്‍ നിന്ന് രണ്ട്പേര്‍ വഴക്കടിക്കുന്നു . ഏയ് ഭായ് എന്താ കാര്യം എന്ന് തിരക്കി ഞാന്‍ അവരുടെ അരികിലേക്ക് ചെന്നു..

എന്‍റെ വരവ് അവര്‍ക്ക് പിടിച്ചില്ല .. അവര്‍ ദേഷ്യത്തോടെ എന്‍റെ അരികിലേക്ക് വന്നിട്ട് എന്‍റെ പുതപ്പും തട്ടിപ്പറിച്ചോണ്ട് ഓടിപ്പോയി...പുതപ്പ് പോയ സങ്കടത്താല്‍ ഞാന്‍ റൂമിലെത്തിയപ്പോള്‍ ദാണ്ടെ ഹരീഷ് വാതില്‍ക്കല്‍ നില്‍ക്കുന്നു. 

എന്താ കൊച്ചു കാര്യം...ആരാണവര്‍..? ഹരീഷിന്‍റെ ചോദ്യം...

ആരാണവര്‍ എന്നെനിക്ക് മനസ്സിലായില്ല എന്നാല്‍ എന്തിനു വേണ്ടിയാണെന്ന് മനസ്സിലായി...

എന്തിനാ..?   ഹരീഷ്

പുതപ്പിനു തന്നെ ..അത് കിട്ടിയപ്പോള്‍ രണ്ടാളും മിണ്ടാതെ പോയത് കണ്ടില്ലെ...

Thursday, 12 March 2015

അന്നത്തെ ആ നാടകം ഒരു പ്രേത കഥയായിരുന്നു...ചുടലക്കാടും പുകയുന്ന ശ്മശാനവും എല്ലാം നാടകത്തിലെ രംഗങ്ങളായിരുന്നു..

നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍...എല്ലാവരും നല്ല ത്രില്ലില്‍ ആയിരുന്നു..ശ്മശാനത്തില്‍ ഒറ്റക്ക് പെടുന്ന ഒരാള്‍ ...അയാള്‍ക്ക് പേരില്ലെങ്കിലും ആ ഒറ്റപ്പെടുന്ന ആളായിട്ട് അഭിനയിക്കുന്നത് സുരേഷായിരുന്നു..
പലല്‍ നേരം റിഹേഴ്സല്‍ നടക്കുമ്പോള്‍ സുരേഷ് പേടിച്ച് വിറക്കും..നീണ്ട കൊമ്പല്ലുകളുമായി വെള്ളസാരിയുമുടുത്താണ് പ്രേതം വരേണ്ടത്...എന്നാല്‍ ഇതൊന്നും സുരേഷിനറിയില്ല... പ്രേതമായി അഭിനയിക്കുന്നത് സുരേഷിന്‍റെ സ്വന്തം അനിയനും.....അനിയനാണു പെണ്‍ വേഷം കെട്ടി വരുന്നതെന്ന് സുരേഷിനറിയില്ല...സുരേഷിന്‍റെ അനിയന്‍ റിവേഴ്സലിനു വരാറും ഇല്ല...

“ ചുണ്ണാമ്പുണ്ടോ കയ്യില്‍”

പ്രേതം സുരേഷിനോട് ചോദിക്കുന്ന ആകെ ഒരു ചോദ്യം മാത്രം...ആ ഒരു ചോദ്യത്തില്‍ സുരേഷ് അയ്യോ എന്‍റെമ്മേ എന്ന് പറഞ്ഞ് ബോധം കെട്ട് വീഴണം..

ഏകദേശം രാത്രി ഒമ്പത് മണിയോടേ നാടകം തുടങ്ങി. രംഗങ്ങള്‍ ഓരോന്ന് കഴിഞ്ഞു അവസാനം ചുടലക്കാടില്‍ ഒറ്റക്കിരിക്കുന്ന സുരേഷിന്‍റെ അരികിലേക്ക് അനിയന്‍ വെള്ളസാരിയെല്ലാം ചുറ്റി ഒരു മാദകസുന്ദരിയായി അടുത്തു....
“ ചുണ്ണാമ്പുണ്ടോ കയ്യില്‍ ”..?

ആ അരണ്ട വെളിച്ചത്തിലും അനിയനെ തിരിച്ചറിഞ്ഞ സുരേഷ് പതുക്കെ പറഞ്ഞു...എടാ ഷക്കിലയുടെ പടമുള്ള പുസ്തകം വച്ചിട്ടുള്ള ആ മേശയില്ലെ അതിനടിയിലുള്ള സിഗരറ്റ് പാക്കറ്റ് പൊക്കി നോക്കിയാല്‍ ചുണ്ണാമ്പ് കിട്ടും , അച്ഛന്‍ അറിയേണ്ട”....

പിന്നെ കര്‍ട്ടന്‍ വീണത് മാത്രമേ ഓര്‍മ്മയുള്ളു....
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്....

എടാ സൈദേ ...സിയാദേ...നിങ്ങളിലാരാ അനുസരണയോടെ ഈ വീട്ടില്‍ കഴിയുന്നതെന്ന് മനസ്സിലായാല്‍ അടുത്ത ആഴ്ച പത്ത് ഐസ്ക്രീം തരാം...

സിയാദിനു മറുപടിപറയാന്‍ അധികം നേരം വേണ്ടിവന്നില്ല.


“എന്നാല്‍ ആ ഐസ്ക്രീം ബാപ്പിച്ചി തന്നെ തിന്നോ”  
ചില നേരമ്പോക്കുകള്‍...

എത്രനാളായി നിങ്ങള്‍ ജിലേബി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്..?

30 വര്‍ഷം ആയി..

ഇത്രയും നാളായിട്ടും നിങ്ങള്‍  ഇത് നേരെ ഉണ്ടാക്കാന്‍ പഠിച്ചില്ലെ..?
ശ്ശൊ ഈ മക്കള്‍ടേ ഓരോക്കാര്യങ്ങളേയ്.....

പഠിക്കാന്‍ മോശമായപ്പോള്‍ വടിയെടുത്ത് രണ്ട് തല്ലങ്ങ് കൊടുത്തു...ദേഷ്യം വന്ന അവന്‍ അക്വാറിയം എടുത്ത് മുറ്റത്തേക്ക് ഒരേറ്....എന്നിട്ട് ഒരു ഡയലോഗ്ഗും ...

“ഞാനോ ചാകാന്‍ പോകാ നിങ്ങളെങ്കിലും രക്ഷപ്പെട്”....
ശ്ശോ ഈ മക്കള്‍ടേ ഓരോകാര്യങ്ങളേയ്....
ബാപ്പിച്ചി ഇഷ്ടിക ഓടുമോ...?
സിയാദിന്‍റെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ബാപ്പിച്ചിക്കിട്ടുള്ള പണിയാവും എന്ന്...എന്തേടാ....?
“ആ സുധാകരേട്ടന്‍റെ ഇരുമ്പ് കമ്പി വില്‍ക്കുന്ന കടയുടെ മുമ്പില്‍ എഴുതിവച്ചിരിക്കുന്നു..“ഇഷ്ടികയും ഓടും”................ന്ന്

Wednesday, 4 March 2015

സുരേഷിനു കോപ്പിയടിക്കാതെ പരീക്ഷ എഴുതിയാല്‍ സക്സസ് ആവില്ലത്രേ..കാരണം എട്ടില്‍ മൂന്ന് കൊല്ലം അവന്‍ തോറ്റതും കോപ്പി അടിച്ചിട്ട് തന്നെയാ...നാലാം കൊല്ലം ടിച്ചേഴ്സിന്‍റെ കാരുണ്യം കൊണ്ടാ അവന്‍ ഒമ്പ്തിലേക്ക് ആയത്.
എന്നാലും പരീക്ഷ എന്നാല്‍ അവനു ഹരം ആകുന്നു..ചെറിയ ചെറിയ പേപ്പര്‍ കഷണങ്ങളില്‍ ഉത്തരങ്ങളില്‍ എഴുതി ശരീരത്തിലും വസ്ത്രങ്ങളിലും വച്ച് പിടിപ്പിച്ച് സാവധാനത്തില്‍ പരീക്ഷാ ഹാളിലേക്ക് കയറിവരുന്നത് കണ്ടാല്‍ ..ഇത്രയും അടക്കവും ഒതുക്കവും ഉള്ള വിദ്യാര്‍ത്ഥി ആ ഗ്രാമത്തില്‍ ഉണ്ടെന്ന് പറയില്ല.

നടത്തത്തിനു സ്പീഡ് കൂട്ടിയാല്‍ കട്ടിങ്ങ് പേപ്പറുകള്‍ താഴേ പോകുമെന്നുള്ള പേടിയാണിതെന്ന് സുരേഷിനും അറിയാം പിന്നെ സുകുവിനും അറിയാം..സുകു കോപ്പി അടിക്കുന്നതില്‍ സുരേഷിന്‍റെ ചങ്ങായി..രണ്ടാള്‍ടേം ഉത്തരക്കടലാസില്‍ ...ഒരേ ഉത്തരം ആയിരിക്കും..

എന്ത് തന്നെയായാലും കോപ്പിയടിയില്‍ ബിരുദാനന്തരബിരുതം എടുത്തിരിക്കുന്ന സുരേഷിനു ഒരു കുഴപ്പം ഉണ്ട്..ചോദ്യപേപ്പറില്‍ ഉള്ള ചോദ്യത്തിനുള്ള ഉത്തരം ആയിരിക്കില്ല ആന്‍സര്‍ പേപ്പറില്‍ എഴുതുന്നത്..കാരണം കൊണ്ടൂവന്ന ഉത്തരങ്ങള്‍ എങ്ങനെ എവിടെ വച്ചിരിക്കുന്നു എന്ന് സുരേഷിനു തന്നെ അറിയില്ല  . അതിനാല്‍ കിട്ടുന്നതെടുത്ത് എഴുതും അത് കഴിഞ്ഞ് പേപ്പര്‍ സുകുവിനു കൈമാറും . സുകുവും അതേ ഉത്തരം എഴുതി വക്കും..

ഒമ്പതിലെ കൊല്ലപരീക്ഷക്ക് കോപ്പി അടിക്കാനുള്ള പേപ്പറുമായി ചെന്ന സുരേഷിനും സുകുവിനും കോപ്പി അടിക്കാനുള്ള അവസരം കിട്ടിയില്ല..എക്സാമിനു വന്ന മാഷ് ഒരിടത്തും ഇരിക്കാതെ ഏതു നേരവും പരീക്ഷാ ഹാളിലൂടെ ഉലാത്തുന്നു..എന്ത് ചെയ്യും സുരേഷ് സുകുവിനോട് ഇരുന്നിടത്ത് നിന്ന് ആംഗ്യം കാട്ടി...

അപ്പോള്‍ സുകു പതുക്കെ മാഷ്ടെ ചെവിയില്‍ എന്തോ പറഞ്ഞു ...അപ്പോള്‍ മാഷ് മെല്ലെ സ്വന്തം സീറ്റില്‍ പോയിരുന്നു...അങ്ങനെ അന്നും കോപ്പിയടി തകൃതിയായി നടന്നു...പരീക്ഷ കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സുരേഷ് സുകുവുനോട് ഒരു ചോദ്യം...
സുകു നീ എന്താ മാഷിനോട് പറഞ്ഞത്..?

ഞാന്‍ പറഞ്ഞു മാഷേ മാഷ്ടെ പാന്‍റിന്‍റെ മൂട് കീറിയിട്ടുണ്ടെന്ന്”...

ശ്ശൊ ഈ മക്കള്‍ടേ ഓരോകാര്യങ്ങളേയ്...

എടാ സിയാദേ ജനിക്കുമ്പോള്‍ ആരും മണ്ടന്മാരാകുന്നില്ല..സാഹചര്യം ആണു അവനെ മണ്ടനാക്കുന്നത്..

“അതിനുമാത്രം എന്ത് സാഹചര്യമാണ് ബാപ്പിച്ചിക്കുണ്ടായത്”...
ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...

കണക്കില്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ സൈദ് വായുവില്‍ വിരല്‍കൊണ്ട് എഴുതി കൂട്ടുന്നത് കണ്ടു..അവസാനം അവന്‍റെ ഉത്തരമാണേല്‍ തെറ്റും...പിന്നെ നീ വായുവില്‍ വിരല്‍കൊണ്ട് കൂട്ടൂന്നത് കുറക്ക്കുന്നതും കണ്ടല്ലോ...?

“അത് ഞാന്‍ ഉത്തരം കിട്ടാതെ നക്ഷത്രം എണ്ണിയതാ വാപ്പിച്ചീ”...
ചില നേരമ്പോക്കുകള്‍...

കൊല്ലുന്നവന്‍....കില്ലര്‍

പാടുന്നവന്‍........സിംഗര്‍

സ്നേഹിക്കുന്നവന്‍.....ലൌവര്‍

അപ്പോള്‍ ഉമ്മവക്കുന്നവന്‍....?

“ഉമ്മര്‍”