Thursday, 26 November 2015

മനോഹരചരിതം.......

ജീവിക്കണം എന്ന് ചിന്തയുമായി മനോഹരന്‍ വന്ന് കയറിയത് വട്ടത്തറ കറപ്പാപ്പന്‍റെ പറമ്പിലെ ഷമ്മുച്ചേട്ടന്‍റെ പീടിക തിണ്ണയില്‍.......ഷമ്മുച്ചേട്ടനാണേല്‍ ഒരു സംഭവം തന്നെയാണു ട്ടോ....
ആളെക്കുറിച്ച് പറയാന്‍ കുറേ ഉണ്ടെങ്കിലും തല്‍ക്കാലം പറയുന്നില്ല...കാരണം ആളുടെ മക്കള്‍ “ സജി, സനി,സുനി “ പേരില്‍ മാത്രമേ മയം ഉള്ളു...അവര്‍ അറിഞ്ഞ് ഒന്ന് തന്നാല്‍ ഞാന്‍ കുടപ്പുളി ഉടയുന്നത് പോലെ ആകും അതിനാല്‍ നമുക്ക് മനോഹരചരിതത്തിലേക്ക് തന്നെ കടക്കാം...

ഞാനാണേല്‍  ആ സമയം സൂറത്തില്‍ നിന്ന് ലീവിനു വന്നിരിക്കുന്ന സമയം ....ലീവിനു വന്നത് വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്കാനൊന്നും അല്ലാട്ടോ....അമ്പലങ്ങളും സിനിമാതിയേറ്ററുകളും കയറിയിറങ്ങാനാ....

അക്കാലത്ത് മിക്കദിവസം ഉറക്കം അലിയാരുടെ ഉപ്പ് പെട്ടിയിലാവും ....കാരണം സെക്കന്‍റ് ഷോകഴിഞ്ഞ് വന്നാല്‍ വീട്ടിലേക്ക് പ്രവേശനം ഇല്ല...അപ്പോള്‍ പിന്നെ അലിയാരുടെ ഉപ്പ് പെട്ടി പട്ട്മെത്തയായി സങ്കല്‍പ്പിച്ച് വീട്ട്കാരെ തോല്‍പ്പിച്ച് അവിടെ കിടന്നുറങ്ങും....അല്ല പിന്നെ....

എന്താ മനോഹരാ....വിഷയം.....?

എന്തെങ്കിലും പണിനോക്കണം  കൊച്ചു....

പോരുന്നോ സൂറത്തിലേക്ക്...

ആ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നോ ആവോ മനോഹരന്‍ ...കാരണം മീന്‍ നന്നാക്കുമ്പോള്‍ പൂച്ച കാത്തിരിക്കുന്നത് പോലെയായിരുന്നു അവന്‍റെ ഇരുപ്പ്.....എന്‍റെ ചോദ്യവും വരാം എന്നുള്ള ഉത്തരവും കേട്ടപ്പോള്‍ ഒരുകാര്യം ഉറപ്പായി.....പൂച്ചക്ക് തല ഒന്ന് കിട്ടി....ആ സന്തോഷവും അവന്‍റെ മുഖത്ത് പ്രകടമായി...

Tuesday, 24 November 2015

മനോഹരചരിതം......

ഇത് മനോഹരന്‍.....നമുക്ക് ഇവന്‍റെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം....അതിനു ആദ്യം വേണ്ടത് ഇവന്‍റെ ആദ്യകാലജീവിതത്തിലേക്ക് പോകണം.... എന്നാലൊരു ഓട്ടോറിക്ഷാ പിടിച്ച് നമുക്കങ്ങോട്ട് ആദ്യം പോകാം....

പൈങ്ങോട് എന്ന മനോഹരഗ്രാമത്തില്‍ ജനിച്ചതിനാലാണോ എന്തോ അറിയില്ല ഇവനു മനോഹരന്‍ എന്ന പേര്‍ വീട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തത്...ഇവന്‍റെ ജനനത്തോടെ ആ ഗ്രാമത്തിന്‍റെ ചേതന മങ്ങി എന്ന് പറഞ്ഞാല്‍ അതില്‍ രണ്ട് വട്ടം ആലോചിക്കേണ്ടതില്ല...

എട്ടാംക്ലാസ്സില്‍ ഗ്രാജ്വേറ്റ് എടുത്ത് തോറ്റതോടെ ഉപരിപഠനം വേണ്ടെന്ന് വച്ച് സാധാരണ ചെറുപ്പക്കാര്‍ ചെയ്യുന്നത് പോലെ അവനും വെറുതെ നടക്കാം എന്ന് കരുതിയതില്‍ തെറ്റില്ലല്ലോ...

അങ്ങനെയിരിക്കുമ്പോഴാ രാജാരവിവര്‍മ്മയുടെ ആത്മാവ് അവനില്‍ പരകായപ്രവേശം നടത്തിയത്....അത് കൊണ്ടെന്താ വീട്ടിന്‍റെ ചുമരുമുഴുവനും കരിക്കട്ടകൊണ്ടവന്‍ പടം വരച്ച് വൃത്തികേടാക്കി...അതിന്‍റെ ഫോട്ടോസ്റ്റാറ്റ് അവന്‍റെ നടുമ്പുറത്ത് അവന്‍റെ അച്ഛന്‍ പതിച്ച് കൊടുത്തെന്ന് കേട്ടുകേള്‍വിയില്ലത്ത സത്യം....

ഒരു സുപ്രഭാതത്തില്‍ തലവരമാറ്റാനായി ടീയാന്‍ ഇരിങ്ങലക്കുടയില്‍ ഏതോ ആര്‍ട്ട് കോളേജില്‍ വരപഠിക്കാനായി പോയി....അത് അവന്‍റെ ജീവിതത്തിന്‍റെ ഒരു വഴിത്തിരിവായി.....
സാധാരണവഴിയിലൂടെ അവനുപോകാന്‍ കഴിയാതെ വന്നപ്പോഴാ വഴിതിരിച്ച് വിട്ട് വഴിത്തിരിവായത്...

പെട്ടെന്നൊരിക്കല്‍ അവന്‍റെ അമ്മാവന്‍ കണ്ണുരുട്ടി അവനോട് ഒരു ചോദ്യം “എടാ മനോഹരാ എന്താ നിന്‍റെ പരിപാടി”....

ഞാന്‍ വരപഠിക്കാന്‍ പോകണു മാമാ....

കോപ്പിലെ വര ......തൊള്ളനിറച്ചിട്ട് എന്തെങ്കിലും തിന്നണമെങ്കില്‍ പണിക്ക് പോടാ.....

അമ്മാവന്‍റെ ഒച്ചയും മനോഹരന്‍റെ ട്രൌസര്‍ നനഞ്ഞതും ഒപ്പമായിരുന്നു...

അന്നവനൊരു തീരുമാനം എടുത്തു....ഇനി അമ്മാവന്‍ പറഞ്ഞത് പോലെ തൊള്ള നിറച്ച് തിന്നനുള്ള ഒരു വഴികണ്ടെത്തുക തന്നെ....

ആ വഴി എന്നിലാ അവസാനിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ.....

                               .................................................................................................................................................................................................................................................തുടരും...


Sunday, 15 November 2015

ഒരു ആത്മഹത്യയിലേക്ക് നിങ്ങളേ ഞാന്‍ കൂട്ടികൊണ്ട് പോവുകയാണ്...ഒരിക്കൽ എഴുതിയതാണു ഇത് അന്ന് വായിക്കാത്തവർക്കായി ഒന്നൂടെ പോസ്റ്റുന്നു....

ഒരു ആത്മഹത്യയെ ഇത്തരത്തിൽ എഴുതിയതിനു എന്നെ പഴിച്ചിട്ട് കാര്യം ഇല്ല....സംഭവിച്ചതും...സംഭവിച്ചത് രസകരവും ആയിരുന്നതിനാലാണ് ഇത് എഴുതുന്നത്...

നേരിട്ട് കണ്ട ഒരു മരണം ആയിരുന്നു....എന്നാല്‍ ഈ മരണത്തില്‍ അല്‍പ്പം പോലും ദു:ഖ സീന്‍ കടന്ന് വന്നില്ല എന്നുള്ളതാ ഇതിന്‍റെ രസം...

എന്നാല്‍ നമുക്ക് ആ മരണത്തിലേക്ക് കടക്കാം...

ഏകദേശം ഇരുപത് കൊല്ലം മുമ്പ് ആയിരുന്ന് ആ സംഭവം നടക്കുന്നത്.....

“സൂറത്തിലെ [ഗുജ്റാത്ത്] രാംപുര പെട്രോള്‍ പമ്പിനു പുറകുവശത്തായിരുന്നു  ചരിത്രത്തില്‍ ഇത് വരേയും രേഖപ്പെടുത്താത്ത      ഈ സംഭവം അരങ്ങേറുന്നത്....

അവിടെ ഒരു റൂമില്‍ ആയിരുന്ന കാട്ടൂരുള്ള ഷാജിയും അവന്‍റെ സഹോദരങ്ങളും താമസിക്കുന്നത്...പേരില്‍ അല്‍പ്പം മാറ്റം ഞാന്‍ വരുത്തുന്നു...കാരണം ആത്മഹത്യ ചെയ്തവന്‍റെ ആത്മാവ് ഇന്നും ഗതികിട്ടാതെ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിലോ...?

എന്റെ ശരീരത്തിലാണേൽ ഒരു കൊതുകിനു പോലും വയർ നിറച്ച് കുടിക്കാനുള്ള ചോര ഉണ്ടെന്ന് തോന്നുന്നില്ല .....അപ്പോൾ പിന്നെ മരണപ്പെട്ടവൻ പ്രേതമായി വന്ന് എന്നെ കൊരക്കിനു പിടിച്ചാൽ നിരാശനായി മടങ്ങേണ്ടിവരും ...പിന്നെ ആ പ്രേതത്തിന്റെ വായിലിരിക്കുന്നത് ഞാൻ കേൾക്കണം...

ഒരു ദിവസം ഞാനും ഷാജിയും കൂടി അവന്‍റെ റൂമിലേക്ക് ചെല്ലുമ്പോള്‍ അവന്‍റെ ജേഷ്ഠന്‍ .തല്‍ക്കാലം അവനെ നമുക്ക് സാജന്‍ എന്ന് വിളിക്കാം...അതെ അങ്ങനെ തന്നെ വിളിക്കാം..

മുന്നില്‍ നുരപൊന്തുന്ന ഒരു ഗ്ലാസ്സ് വെള്ളം വച്ച് കൊണ്ട് എന്തോ ആലോചിച്ചിരിക്കുന്നു...ആദ്യം സോഡയാവും എന്നാ കരുതിയത് . എന്നാല്‍ വെള്ളത്തില്‍ അല്‍പ്പം കളര്‍വ്യത്യാസം കണ്ടപ്പോള്‍ ഒരു സംശയം ....

എന്താ ചേട്ടാ ഈ ഗ്ലാസ്സില്‍   ?

ആസിഡ്.....സാജന്‍ പെട്ടെന്ന് പറഞ്ഞു....

ങ്ങേ.....ആ മൂളല്‍ എന്‍റെ ഉള്ളില്‍ നിന്നാ വന്നത്...ഞാന്‍ പതുക്കെ ഗ്ലാസ്സ് എടുത്ത് മണത്ത് നോക്കി....അതെ ആസിഡ് തന്നെ....കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ്.....ആ പഹയന്‍ അത് കുടിക്കാനുള്ള തയ്യാറെടുപ്പായിരുന്നു.....

പടേയ്...പടയ്....എന്നുള്ള രണ്ട് ശബ്ദം കെട്ട് ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഷാജി ചേട്ടന്‍റെ കരണത്ത് പൊട്ടിക്കുന്നതാണ് കണ്ടത്...കൂടെ ഒച്ചയില്‍ ഒരു ഡയലോഗും “തൊട്ട് കൂട്ടാന്‍ കുറച്ച് അച്ചാറും കൂടി എടുക്കെടോ മൈ............“ [വിട്ട് പോയ ഭാഗം പൂരിപ്പിക്കാന്‍ നിര്‍വ്വാഹം ഇല്ല]

സാജന്‍റെ ആത്മഹത്യയെ ആസാധുവാക്കിയതില്‍ ഷാജി ജയിച്ചെങ്കിലും .... പോത്തുമ്പുറത്ത് നൈലോൺ കയറുമായി വന്ന യമകണ്ഡനു നിരാശനായി മടങ്ങേണ്ടി വന്നു...എങ്കിലും   ആത്മഹത്യ ശ്രമം തുടരാനായിരുന്നു സാന്‍റെ ശ്രമം....

അത്കൊണ്ടാവും ചക്കരയുടെ   [തോമസ്]  മൂന്നാം നിലയിലുള്ള മെസ്സില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ സാജന്‍ കൈ പോലും കഴുകാതെ അഞ്ചാം നിലയിലേക്ക് കയറിപ്പോയത്.....ആ പോക്കില്‍ ഒരു ആത്മഹത്യ തെളിയുന്നുണ്ടൊ എന്ന് കരുതിയത് കൊണ്ട് ഞാന്‍ പതുക്കെ സാജന്‍റെ പിന്നാലെ കയറി ചെന്നത്...

എന്താ സാജാ കൈ പോലും കഴുകാതെ ഇങ്ങോട്ട് കയറിവന്നത് ...?

എന്‍റെ ചോദ്യം കേട്ട് സാജന്‍ ഒന്ന് തിരിഞ്ഞ് ബാല്‍ക്കണിയുടേ അരികിലേക്ക് പോയി.....ഷഫീര്‍ ഭായ് ഇവിടുന്ന് ചാടിയാല്‍ താഴേ എത്തുമ്പോഴേക്കും മരിക്കുമോ...?

ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു എവ്ടെ മരിക്കാന്‍....താഴേയുള്ള ആരുടേയെങ്കിലും തലയില്‍ നീ വീഴും അവന്‍ നിന്നെ പിടിച്ച് രണ്ട് പൊട്ടിക്കും അത്രേ ഉണ്ടാകൂ....

മുഖം വക്രിച്ച് സാജന്‍ എന്നെ ഒന്ന് നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു സാജാ വാ താഴേക്ക് പോകാം...

അന്ന് രാത്രി ഷാജിയും മറ്റുള്ളവരും കൂട്ടത്തില്‍ ഞാനും ഒരു തീരുമാനം എടുത്തു സാജനെ എങ്ങനേയും നാട്ടില്‍ എത്തിക്കുക...അത് തന്നെയാകും ഉചിതം എന്ന് എല്ലാവരും പറഞ്ഞു...

അടിയന്തിരമായി കൊച്ചിന്‍ രാജ്ക്കോട്ട് എക്സ്പ്രസ്സില്‍ ടികറ്റ് എടുത്ത് ഞങ്ങള്‍ ഏഴംഗസംഘം ഷാജിയേയും കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടു....

എന്ത് ഫലം ഞങ്ങളെ എല്ലാം വിഡ്ഡികളാക്കി കൊണ്ട് സാജന്‍ ഓടികൊണ്ടിരിക്കുന്ന ട്രൈനിന്‍റെ ബോഗികള്‍ക്കിടയിലേക്ക് ചാടി....

പെട്ടെന്ന് ട്രൈനിന്‍റെ ചെയിന്‍ പിടിച്ച് വലിച്ച് ട്രൈന്‍ നിര്‍ത്തി...രക്ഷയുണ്ടായില്ല ഒരു സാജന്‍ ട്രൈനിനടിയില്‍ രണ്ട് സാജന്‍ ആയി കിടക്കുന്നു...കൂട്ടത്തില്‍ ഉണ്ടായിരുന്ന ഫല്‍ഗുണന്‍ കുറേ ഫോട്ടോയെടുത്തിരുന്നു...എല്ലാവരും തലയില്‍ കൈ വച്ച് സ്വയം ശപിച്ചു..

പോലീസെത്തി മഹസര്‍ തയ്യാറാക്കി.....ആത്മഹത്യ ചെയ്തത് നേരില്‍ കാണാന്‍ ട്രൈനില്‍ നിന്ന് കുറേ ആളുകള്‍ ഇറങ്ങി......

എന്നാല്‍ ഇറങ്ങിയവര്‍ എല്ലാം താഴേ ഇരുന്നുകൊണ്ട് ട്രൈനിന്‍റെ വീലിന്‍റെ ഭാഗത്തേക്ക് ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു....ഇതെന്താ ഈ പഹയന്മാര്‍ പശുവിന്‍റെ അകിട് പരിശോധിക്കുന്നത് പോലെ നോക്കുന്നത്...

കാര്യമെന്തെന്നോ.....സാന്‍റെ മൃതശരീരം താഴേ കിടക്കുന്നു രണ്ട് പീസായിട്ട് ....“അരക്ക് മുകളിലുള്ള ഭാഗം ഉണ്ട് ഒരു ഭാഗം അരക്ക് താഴേയുള്ള രണ്ട് കാലുകളും.....എന്നാല്‍ നടുഭാഗം ആയ അര കാണുന്നില്ല...അത് എവിടെ പോയെന്ന് ഒരു പിടിയും ഇല്ല ട്രൈനിന്‍റെ അടിയില്‍ എവിടെയെങ്കിലും പറ്റിയിരിക്കുന്നുണ്ടോ എന്നാണു ജനങ്ങള്‍ നോക്കുന്നത്.....

ഇന്നും സാജന്‍റെ അര എവിടെ പോയെന്നറിയാതെ.....ഒരു ചോദ്യ ചിഹ്നം ആയി കിടക്കുന്നു.......

“ഇപ്പോള്‍ ഈ കഥ ഇവിടെ പറയാന്‍ കാരണം ഉണ്ട്..“   മൂന്നാലു ദിവസം മുമ്പ് ഈ ഫല്‍ഗുണന്‍ ഷോപ്പില്‍ വന്നിരുന്നു”....അവന്‍ എന്നോട് ഒരു ചോദ്യം .....

അല്ല ചോട്ടൂ...എന്നാലും അവന്‍റെ ചന്തി എവിടെ പോയിട്ടുണ്ടാകും”...?

Saturday, 14 November 2015

കഴിഞ്ഞതിനെ പറ്റി ഇനി വേവലാതി പെട്ടിട്ട് കാര്യമില്ലാന്ന് മനസ്സിലായി..
വരാനിരിക്കുന്നതിനെ സധൈര്യം നേരിടുകതന്നെ....

“കൂട്ടത്തില്‍ ചെറിയവനായത് കൊണ്ടാണോ എന്നറിയില്ല. മുന്നിലൂടെ കടന്ന്പോയവര്‍ ഓരോന്ന് ചെയ്ത് വച്ചിട്ട് ഒരു പ്രത്യേക ശൈലിയില്‍ ഒരു നോട്ടവും.“

എന്നാല്‍ അടുത്ത് ഇരിക്കുന്നവര്‍ക്ക് മര്യാദക്ക് ഇരുന്നൂടെ എന്നു ഞാന്‍ എന്നോട് തന്നെ അറിയാതെ ചോദിച്ചു....അവന്‍ എല്ലാം തികഞ്ഞവനെ പോലെ ഇരിക്കുന്നു....ഇടക്ക് അവന്‍ മുട്ട് കൈ കൊണ്ട് എന്ന് കുത്താനുള്ള വ്യാജേനെ ആക്ഷന്‍ കാണിക്കുന്നതും കാണാം.

“നികക്കെന്താ വേണ്ടത് എന്ന് ആരോ ചോദിക്കുന്നത് കേട്ടപ്പോള്‍ ...എനിക്കൊന്നും വേണ്ട മുന്നില്‍ നിന്ന് പോയാല്‍ മതി...

“ഇനി എന്താ ചെയ്യുക....അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി . കഴിഞ്ഞത് കഴിഞ്ഞു...വരാനിരിക്കുന്നതിനെ സ ധൈര്യം നേരിടുക തന്നെ....

“മുന്നിലൂടെ പോയ ആളെ നോക്കി പതുക്കെ പറഞ്ഞു..

“കുറച്ച് ചോറു കൂടി ഇടൂ...എന്നിട്ടാ സാമ്പാറുകാരനേയും വിളിക്കൂ”.....

കല്യാണത്തിന് ഭക്ഷണം കഴിക്കാന്‍ പോയാലുള്ള ഓരോ പൊല്ലാപ്പുകളേയ്...

Tuesday, 10 November 2015

മ്യേ......മ്യേ.....

ആടിന്‍റെ നിര്‍ത്താതെയുള്ള കരച്ചിലും ആളുകളുടെ ഓട്ടവും കൂടികണ്ടപ്പോള്‍ എന്തോ സംഭവിച്ച് എന്ന് മനസ്സിലായി ....കോസടിവിരിച്ച കയറുകട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റപ്പോള്‍...കീ എന്ന ശബ്ദത്തോടെ കട്ടില്‍ ഒന്ന് തേങ്ങി....

ബര്‍മുഡയുടെ വള്ളി ഒന്നൂടെ മുറുക്കികെട്ടി നേരെ ശബ്ദം കേട്ട ദിക്കിലേക്ക് ഓടി..

സൂറത്ത് വരാച്ചാ ഗാവിലെ ചാമുണ്ഡി നഗറില്‍ ആയിരുന്നു ഞങ്ങളുടെ വാസം...ഞാനും ശ്രീനിയും [ ശ്രീനി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ] പിന്നെ വേലായുധേട്ടനും....[ വേലായുധേട്ടനും നമ്മെ വിട്ട് പിരിഞ്ഞു ] 

സ്പിന്നിങ്ങ് മില്ലില്‍ മാസ്റ്റര്‍ ആയി ജോലി നോക്കിയിരുന്ന വേലായുധേട്ടന്‍ വരാച്ചക്കാര്‍ക്കും മാസ്റ്റര്‍ജി തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ  ഞങ്ങളേയും എല്ലാവരും മാസ്റ്റര്‍ ലോഗ് എന്നായിരുന്നു വിളിച്ചിരുന്നത്...

അങ്ങനെ ഞങ്ങളുടെ ജീവിതം വരാച്ചയില്‍ തകൃതിയായി നടക്കുമ്പോഴാണ്...ഒരു ഞായറാഴ്ച ദിവസം ആ സംഭവം നടക്കുന്നത്....

ആളുകള്‍ ഓടിക്കൂടിയിടത്തേക്ക് ഞാന്‍ ഓടിച്ചെന്നു...കൂടെ എസ്ക്കോര്‍ട്ടായി വത്സനും....രാവിലെ എട്ടുമണിയായിട്ടും നേരം വെളുക്കാത്തതിനാല്‍ ശ്രീനി  കിടന്ന ദിശ ഒന്ന് മാറ്റം വരുത്തി തിരിഞ്ഞു കിടന്നു....

റോഡിനു മറുവശത്ത് തലയിണ വില്‍പ്പനക്കാരനായ ഒരു മിയ [ മുസ്ലീം ] യുടെ വീടിനുമുകളില്‍ നിന്നും അവരുടേ ഒരു ആട് താഴേക്ക് വീണു.  ...

താഴേവീണ ആട് എഴുന്നേല്‍ക്കാനാകാതെ കിടന്ന കിടപ്പില്‍ അലറി കരഞ്ഞ് കൊണ്ടിരുന്നു...ഓടിക്കൂടിയവരില്‍ ഞാനും വത്സനും അടക്കം ആകെ പതിനൊന്നു പേരുണ്ടായിരുന്നു....

ആട് ദയനീയമായി എന്നെ ഒന്ന് നോക്കി...എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണോ ആ നോട്ടത്തിനര്‍ത്ഥം എന്ന് തോന്നി....

“പലപ്പോഴും വീട്ടില്‍ പശുവിനും ആടിനും സുഖം ഇല്ല എന്ന് പറഞ്ഞ് വാപ്പാനെ കാണുവാന്‍ ആളുകള്‍ വരുന്നത് പെട്ടെന്ന് എനിക്കോര്‍മ്മ വന്നു’....

പെട്ടെന്ന് ഞാന്‍ അടുത്ത് കിടന്ന മണല്‍കൂമ്പാരത്തില്‍ നിന്നും കുറച്ച് മണല്‍ എടുത്ത് അടുത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോട് പറഞ്ഞു...“ നന്നായി ചൂടാക്കി കൊണ്ടുവായോ”....തൊട്ടടുത്ത് മേശയുടെ മുകളില്‍ നിന്നും ഒരു കഷണം പേപ്പറെടുത്ത്  അതില്‍ ഒരു കുറിപ്പെഴുതി...ഒരു പയ്യന്‍റെ കയ്യില്‍ കൊടുത്തു ...ഇതാ ഇത്  മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങി വായോ....

പയ്യന്‍ മരുന്ന് ആയി വന്നപ്പോഴേക്കും മണലും വറുത്ത് റെഡിയായി ആ സ്ത്രീയും എത്തി.....ആകാംക്ഷഭരിതരായ ജനങ്ങള്‍.....അല്‍പ്പം പോലും വിദ്യഭ്യാസം ഇല്ലാത്ത ജനങ്ങള്‍ക്ക് മുമ്പില്‍ പ്രീ ഡിഗ്രി തോറ്റവനായ എനിക്ക് ഗ്രാജ്വേറ്റിന്‍റെ വില....

കുപ്പിയില്‍ നിന്നും മരുന്നെടുത്ത് താഴേ കിറ്റക്കുന്ന ആടിന്‍റെ ശരീരത്തില്‍ പുരട്ടി പഴയ ഒരു തുണിയില്‍ വറുത്തെടുത്ത മണല്‍ പൊതിഞ്ഞ് ആടിനെ ശരിക്കൊന്ന് മസാജ് ചെയ്തു.....ആട് വലിയ വാ ഉച്ചത്തില്‍ അലറിക്കരഞ്ഞ് കൊണ്ടിരുന്നു...പിന്നെ അതിന്‍റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് വന്നു...ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആട് പതുക്കെ എഴുന്നേറ്റ് നിന്നു..സാവധാനത്തില്‍ ഞൊണ്ടി ഞൊണ്ടി നടന്നു തുടങ്ങി......

“ഒരു അത്ഭുത വസ്തുവിനെ പോലെ വത്സന്‍ എന്നെ സാകുതം നോക്കി നിന്നു...മരുന്നിന്‍റെ ലിസ്റ്റ് അവന്‍ തട്ടിപ്പറിച്ച് വായിക്കാന്‍ ശ്രമിച്ചു...കഴിയുന്നില്ല...ആട് പൂര്‍ണ്ണനിലയില്‍ സുഖപ്പെട്ടപ്പോള്‍ ഞാനും വത്സനും അവിടെ നിന്നും തിരികെ പോന്നു....

“ശുക്രിയാ മാസ്റ്റര്‍ജീ”....തലയിണ കടക്കാരന്‍  നന്ദി പറഞ്ഞു....അപ്പോഴും വത്സന്‍ എന്നെ നോക്കി മിഴിച്ച് നില്‍ക്കുകയാണ്......

“നീ എന്ത് മരുന്നാ പേപ്പറില്‍ കുറിച്ച് കൊടുത്തത്”.....?

അത് നീ അറിയേണ്ട വത്സാ......ഇന്നും അവനു ഉത്തരം കിട്ടാത്ത ആ മരുന്ന്...

“അയോഡക്സ്” ആയിരുന്നു എന്ന് എനിക്ക് മാത്രം അറിയാം.....