Monday, 29 May 2017

ആന വണ്ടി...അഥവാ ട്രാന്‍സ്പോര്‍ട്ട്
പുവത്തും കടവില്‍ നിന്നും കോണത്ത് കുന്ന് വഴി ഇരിങ്ങാലക്കുടക്ക് പണ്ട് കാലത്ത് ഒരു ആന വണ്ടിയോടിയിരുന്നു....ട്രാന്‍സ്പോര്‍ട്ട് ബസ്സ്...
ഇരിങ്ങാലക്കുടയില്‍ നിന്നും അതെവിടേക്കാണു പോകുന്നതെന്ന് അതിന്റെ ഡ്രൈവര്‍ക്ക് പോലും വല്യ നിശ്ചയം ഉണ്ടായിരുന്നില്ല...
ഒരു ബെല്ലടിക്കുമ്പോള്‍ നില്‍ക്കുകയും രണ്ട് ബെല്ലടിക്കുമ്പോള്‍ ഓടുകയും ചെയ്യുന്ന ആനവണ്ടിയില്‍ കയറാന്‍ പേടിയാണ്.ഈ ബസ്സ് മറിയുമോ എന്നാണു പേടി...അങ്ങനെ മറിയുകയാണേല്‍ സീറ്റിലെ സ്പോഞ്ച് എടുക്കണം എന്ന ചിന്തയും...
കാലങ്ങള്‍ ഒരു പാട് കഴിഞ്ഞപ്പോഴാണറിയുന്നത് സീറ്റിനടിയില്‍ സ്പോഞ്ചൊന്നും ഇല്ല വെറും ചകിരി കുത്തി നിറച്ചിരിക്കുകയാണെന്ന്...
ബസ്സിലിരിക്കുമ്പോള്‍ സൈഡിലേക്ക് നോക്കിയിരിക്കും മുന്നോട്ട് പോകുന്ന ബസ്സാണെങ്കിലും പിന്നോട്ട് പോകുന്ന മരങ്ങളും വീടുകളും കാണുമ്പോള്‍ എന്റെ വീടും കൂട്ടത്തില്‍ പോകുന്നുണ്ടോ എന്ന് നോക്കാനാണ്...
മുഷിഞ്ഞ ഒരു ബാഗും കാക്കിപാന്റും കാക്കിഷര്‍ട്ടും പിന്നെ കയ്യില്‍ ടിക്കറ്റ് സൂക്ഷിക്കുന്ന ഒരു പ്രത്യേകതരം പലകയും അതില്‍ പലനിറത്തിലുള്ള ടിക്കറ്റും എല്ലാം വളരെ കൌതുകത്തോടെ നോക്കി ഇരിക്കും...വലുതാവുമ്പോള്‍ ഒരു കണ്ടക്ടര്‍ ആകണമെന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്
അന്ന് അഞ്ച് വയസ്സിനു മുകളിലുള്ളവര്‍ ടികറ്റ് എടുക്കണം എന്ന് ബസ്സില്‍ എഴുതി വക്കാറുണ്ടായിരുന്നു...
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എനിക്കന്ന് ഒമ്പത് വയസ്സാണേന്നാണേന്റെ ഓര്‍മ്മ...ഞാനും എന്റെ ബാപ്പിച്ചിയും [വാപ്പ] എവിടേക്കോ പോവുകയാണ്...
കണ്ടക്ടര്‍ മുന്നില്‍ നിന്നും ഒരു പ്രത്യേക താളത്തില്‍ കിലുങ്ങുന്ന ബാഗും പിന്നെ കക്ഷത്തില്‍ ടിക്കറ്റ് പലകയും വച്ച് ഞങ്ങളുടെ അടുത്ത് വന്നു..
ബാപ്പിച്ചി ഒരാള്‍ക്കൊള്ള ടികറ്റ് എടുത്തുള്ളു...എന്നെ കാണിച്ചിട്ട് അഞ്ച് വയസ്സ് തികഞ്ഞിട്ടില്ലാ എന്ന് പറഞ്ഞു..കണ്ടക്ടര്‍ എന്ന് സൂക്ഷിച്ചൊന്ന് നോക്കി..എന്നിട്ട് പറഞ്ഞു ഇവന്‍ അഞ്ച് വയസ്സിനു മൂത്തതാണല്ലൊ..
“ഏയ് അല്ല” ബാപ്പിച്ചി ഉറപ്പിച്ച് തന്നെ പറഞ്ഞു..
അവസാനം കണ്ടക്ടര്‍ എന്നോട് ചോദിച്ചു...
“മോനെ മോനെത്ര വയസ്സായി?”
അഞ്ചാവുന്നേ ഉള്ളൂ...എനിക്ക് നേരത്തെ ട്രൈനിങ്ങ് കിട്ടിയ കാര്യം ഉണ്ടോ കണ്ടക്ടര്‍ അറിയുന്നു..?
കണ്ടക്ടര്‍ വിടാനുള്ള ഭാവം ഇല്ല .....“മോനെപ്പോഴാ അഞ്ച് വയസ്സ് കഴിയുന്നത്..?
“ഈ ബസ്സില്‍ നിന്ന് ഇറങ്ങി കഴിഞ്ഞിട്ട്”.....
അന്ന് ബസ്സില്‍ മുഴങ്ങിക്കേട്ട പൊട്ടിച്ചിരി എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല..

Friday, 19 May 2017

പ്രീ ഡിഗ്രി തോറ്റിട്ടും വീട്ടിൽ വലിയ പ്രകമ്പനം ഒന്നും ഉണ്ടായില്ലെങ്കിലും തറവാട്ടിൽ ആദ്യമായി പാകം ചെയ്ത താറാവ് കറികഴിക്കാൻ ഭാഗ്യം ഉണ്ടാവാതെ പോയതിൽ ആയിരുന്നു എനിക്ക് വിഷമം...

റീ വല്വോഷനു കൊടുക്കാൻ എല്ലാവരും പറഞ്ഞപ്പോൾ ..... ആദ്യം എതിർത്തെങ്കിലും ..  എന്തിനാ പറമ്പിൽ കിടക്കുന്ന കമണൻ മടലുകൾക്ക് വെറുതെ എന്റെ നടുമ്പുറം തീറെഴുതികൊടുക്കുന്നത് എന്ന് ആലോചിച്ചു....

റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...

അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...

                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....

                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....

“ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....“

ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?

കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....

                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാര്യം മനസില്‍നിന്നുംതന്നെഎടുത്തുകളഞ്ഞു...

എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...

“പോയി അന്വോഷിക്കടാ.....എന്നൊരു അലർച്ച മാത്രമേ കേട്ടതോർമ്മയുള്ളു.

അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.

തേഞ്ഞിപ്പാലം .....

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം......എന്റെ പടച്ചോനെ എന്തിനാണു ഞാന്‍ ഇപ്പോ ഇങ്ങോട്ട് വന്നത്....തീരെ പരിചയം ഇല്ലാത്ത സ്ഥലം ...ആരോടാ ഒന്ന് ചോദിക്ക്യാ.....
തമ്മില്‍ തമ്മില്‍ ബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.....
നേരെ യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് ചെന്നു ...
ആദ്യം കണ്ട ഒരു ചെറുപ്പക്കാരനോട് ഞാന്‍ വന്നതെന്തിനാണെന്നും അതിനെ കുറിച്ച് എവിടെ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും എന്ന് ചോദിച്ചു...

എന്റെ ചോദ്യം കേട്ട് അയാളൊന്ന് നെടുവീര്‍പ്പിട്ടു.........
കാര്യം മറ്റൊന്നുമല്ല.....അവനില്‍ ഞാന്‍ എന്നെ തന്നെ കണ്ടു......നാണമില്ലാത്തവന്‍ .....പരീക്ഷക്ക് തോറ്റവന്‍.....അനുസരണയില്ലാത്തവന്‍....എന്നെ എന്റെ വീട്ടില്‍ എന്തൊക്കെ പറയാറുണ്ടോ അതൊക്കെ അവനെ ഞാന്‍ മനസുകൊണ്ടു പറഞ്ഞു....

ആരും അറിയാത്ത നാട്ടില്‍ എനിക്കും ഒരു തുണയായി...42 സെന്റീമീറ്റര്‍ ബെല്‍ബോട്ടന്‍ പാന്‍സും വലിച്ച് കയറ്റി അതും ഒരു കറുപ്പും വെളുപ്പും കലര്‍ന്ന കളറില്‍ പട്ടിയുടെ നാക്ക് പോലുള്ള കോളറും ഉള്ള തൂവെള്ള ഷര്‍ട്ടും ഇട്ട ഒരു തുണക്കാരന്‍....ഗിരീഷ്....അതാണവന്റെ പേര്....കുറച്ചുകൂടി നന്നായി പറഞ്ഞാല്‍ നാമധേയം.....

ഞങ്ങള്‍ രണ്ടാളും യൂണിവേഴ്സിറ്റിയില്‍ എല്ലാ റൂമുകളിലും കയറിയിറങ്ങി...ഞാന്‍ അയച്ച രജിസ്റ്റര്‍ അവിടെ ഇതുവരേയും എത്തിയിട്ടില്ല....ആരും കൈപറ്റിയിട്ടില്ല....ലെറ്റര്‍ വരാറുള്ള സ്ഥലത്തും ഞങ്ങള്‍ ചെന്ന് പരതി....ഫലം തഥൈവ:......
ഇനി എന്ത് ചെയ്യും വീട്ടില്‍ പോയി എന്ത് പറയും ......ഞാന്‍ അയച്ചട്ടില്ലാന്നേയ് വീട്ടില്‍ പറയൂ...എന്നെ അവര്‍ക്ക് അത്രക്ക് വിശ്വാസം ആണു.......

“അന്നാദ്യമായി പ്രീ ഡി ഗ്രീ തോറ്റതില്‍ എനിക്ക് ദു:ഖം തോന്നി”
ഇനി .......വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി തിരിച്ചുവീട്ടിലേക്ക് 

എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത കാര്യങ്ങൾ..........................               

Thursday, 18 May 2017

“എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം”


അന്നൊരുവ്യാഴാഴ്ചയായിരുന്നു...വീട്ടിൽനിന്നുംരാവിലെഎട്ടുമണിയായപ്പൾ യാത്രതിരിച്ചു...ഒരു അക്രമ യാത്ര എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണു ഈ യാത്രയെ.... 

                         അതെ ജീവിതത്തിന്റെ  അങ്ങെയറ്റം വരെ എത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള യാത്ര....അബൂദാബിയിലേക്ക്.....

അബൂദാബിയിലേക്ക് വിസ കിട്ടുമ്പോൾ ഞാൻ ആ സമയം അഹമ്മദാബാദിൽ ആയിരുന്നു..അബൂദാബിയിലേക്ക് വിസ വന്നകാര്യം രജിസ്ടേഡ് കത്ത് മുഖേനെ എന്നെ അറിയിക്കുമ്പോൾ ഒരു മരണവാർത്ത കേൾക്കുന്നത് പോലെയേ എനിക്ക് തോന്നിയുള്ളു...

കൂട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ പോകാം എന്നുള്ള തീരുമനത്തിൽ എത്തുകയും ചെയ്തു.അങ്ങനെയാണു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറബിപൊന്ന് വിളയിക്കാൻ അരിവാളും തോർത്ത് മുണ്ടുമായി ഞാനും ഇറങ്ങിതിരിച്ചു....

അബൂദാബിയിൽ ഇറങ്ങിയപ്പോൾ എയർപ്പോർട്ടിൽ എന്നെ ആയയിക്കാനായി എന്റെ മാമയും അനുജനും എത്തിയിരുന്നു...മറ്റുള്ളവർ പറയുന്നത് പോലെ ഒരുപാട് സമ്പാദിക്കാനൊന്നും അല്ല ഞാൻ അബൂദാബിയിലേക്ക് പോയത്....പിന്നെ പറയുമ്പോൾ പറയണമല്ലോ എന്ന് കരുതി എഴുതിയെന്ന് മാത്രം.

സത്യം പറഞ്ഞാൽ എന്നെ നാട് കടത്തുകയായിരുന്നു വീട്ടുകാരുടെ ഏകലക്ഷ്യം...ഗുജ് റാത്തിൽ ആർക്കും ബുദ്ധിമുട്ട് കൂടാതെ വിരാജിച്ചിരുന്ന എനിക്ക് വീട്ടുകാരുടെ ഈ ഏർപ്പാടിനോട് അത്രക്കങ്ങ് യോജിക്കാൻ കഴിഞ്ഞില്ല.എന്നെ കാണാതിരിക്കുകയാണു അവർക്ക് വേണ്ടതെങ്കിൽ ഈ ഗുജ്റാത്ത് തന്നെ ധാരാളം ...അപ്പോൾ ഒരു കാര്യം സ്പഷ്ടം ആണ് എന്നെ ഇന്ത്യയിൽ നിന്ന് തുരത്തുകയാണ് അവരുടെ ലക്ഷ്യം....

ഇടക്ക് ഗുജ്റാത്തിൽ നിന്ന് ലീവിനു നാ‍ട്ടിൽ പോകുമ്പോൾ വീട്ടുകാർ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടിരുന്നു..അത് അന്ന് എന്താണെന്ന് വ്യക്തമായിരുന്നില്ല...ഇപ്പോൾ എല്ലാം വ്യക്തമായി ..

“ക്വിറ്റ് ഇന്ത്യ..ക്വിറ്റ് ഇന്ത്യാ”...എന്ന് തന്നെ ആവും അവർ പറഞ്ഞത്...

ഇന്ത്യയിൽ നിന്നും എന്നെ ക്വിറ്റിക്കാൻ ശ്രമിച്ച അവരുടെ ശ്രമം പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം...രാത്രി പന്ത്രണ്ട് മണിയോട് കൂടി അബൂദാബിയിൽ ഞാൻ ഫ്ലൈറ്റ് ഇറങ്ങി അവിടെ നിന്ന് ആരംഭിക്കുകയായി ...എന്റെ ഗൾഫ് ജീവിതം..

മാമായുടെ കാറിൽ തന്നെ എന്നെ കയറ്റി നേരെ അനിയൻ താമസിക്കുന്ന അബൂദാബിയിലെ “ദല്ലാസ് ഹോട്ടൽ” ന്റെ മുന്നിൽ കൊണ്ട് പോയി ഇറ്റിച്ചു...അതെ അബൂദാബിയിൽ എത്തിയിട്ടുള്ളു...അതിനാൽ ഇറ്റിച്ചു എന്ന് പറയുന്നത് ...ഒരു ശമ്പളം എടുത്ത് കഴിഞ്ഞ് ചെറിയൊരു അബൂദാബിക്കാരനായതിനു ശേഷം “ഡ്രോപ്പ്” എന്ന് പറയാം....

പാതിരാത്രി അനിയന്റെ കൂടെ ദല്ലാസ് ഹോട്ടലിന്റെ മുകളിലേക്ക് ....അഞ്ചാം നിലയിൽ 502 ആം നമ്പർ ഫ്ലാറ്റ്...പോകറ്റിൽ നിന്നും താക്കോലെടുത്ത് ഫ്ലാറ്റിന്റെ ഡോറ് തുറന്നപ്പോൾ ശബ്ദം താഴ്ത്തി അനിയൻ എന്നോട് പറഞ്ഞു ...പതുക്കെ കയറു തോളിലുള്ള ബാഗ് ഡോറിൽ മുട്ടി ശബ്ദം ഉണ്ടാക്കാതെ നോക്കണം ....

ഫ്ലാറ്റിലേക്ക് വലത് കാൽ എടുത്ത് വച്ചപ്പോൾ തന്നെ ഒരു മിലിറ്ററി ക്യാമ്പിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നി...എങ്കിലും നിവൃത്തിയില്ലല്ലോ...

രാവിലെ തന്നെ കുളിച്ചൊരുങ്ങി ബിൽഡിങ്ങിന്റെ താഴേ എത്തണം എന്ന് പറഞ്ഞാണു മാമ പോയത്...അത് പ്രകാരം രാവിലെ തന്നെ റെഡിയായി താഴെ വന്നപ്പോഴേക്കും മാമ എന്നെ എടുക്കാൻ കാറുമായി എത്തിയിരുന്നു.

ജോലി സ്ഥലം അബൂദാബി മീനയിൽ “അബൂദാബീ നാഷണൽ ഫുഡ് സ്റ്റഫ്ഫ്” എന്ന കമ്പനിയിൽ...അവിടെ ജോയിൻ ചെയ്ത് ഡ്യൂട്ടിക്ക് കയറിയപ്പോൾ തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി ...വറചട്ടിയിൽ നിന്നും എരിത്തീയിലേക്കാണ് ഞാൻ വീണിരിക്കുന്നത് എന്ന്...

എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ...അറബികളുടെ കാറിൽ ചാരി നിന്ന് ഫോട്ടോ എടുക്കുവാനും കുലച്ച് നിൽക്കുന്ന ഈത്തപ്പഴക്കുലയിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോ എടുക്കാനും , പാക്കിസ്ഥാനികൽ തുപ്പി നശിപ്പിച്ചിട്ടിരിക്കുന്ന പുൽതകിടിൽ ആർക്കും വേണ്ടാത്ത ഭാവത്തിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ , എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ...എന്നാൽ എന്റെ ആഗ്രങ്ങൾക്ക് ഞാൻ തന്നെ കടിഞ്ഞാൺ ഇട്ടു...

കാരണം ഇതെല്ലാം എടുത്തിട്ട് ആരെ കാണിക്കാനാണ്...വീട്ടുകാരെ..? നാട്ടുകാരെ..? നോ നോ...അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ ബിൻലാദനെ കണ്ട ബുഷിന്റെ മുഖം പോലെയാ എല്ലാവർക്കും...പിന്നെ ഫോട്ടോ കണ്ടാൽ പറയണോ..?

“ പിന്നെ അന്നത്തെ ദിവസം അടുപ്പ് കത്തിക്കുന്നത് എന്റെ ഫോട്ടോ കത്തിച്ചിട്ടാവും”..

“അത് മാഫീ മുസ്കിൽ.....................................................................ബാക്കി പിന്നെ..


{ഒരിക്കൽ പോസ്റ്റിയതാ ഒന്നൂടേ ഫ്രഷ് ആക്കി രണ്ടാമതും പോസ്റ്റുന്നു }

Tuesday, 16 May 2017

ഇന്ന് രാവിലെ ഉണ്ടായ പിൻ കഴുത്ത് വേദനക്കും വീട്ടിലുള്ള ചിരവക്കും തമ്മിൽ യാതൊരു ബന്ധവും ഇല്ലാ ട്ടോ...

മൂന്നാഴ്ചമുമ്പ് ഒരു മുന്നറിയിപ്പും ഇല്ലാതെ അടുക്കളയുടെ വർക്ക് ഏരിയയിൽ ഭൂമി പരിശോധിക്കാനെന്ന വ്യേജേനെ തണ്ടലും തലയും ഇടിച്ച് ഒന്ന് വീണിരുന്നു....അതിന്റെ പരിണിതഫലം ആണോ അതോ പ്രഷർ കൂടിയതാണൊ എന്ന് വ്യക്തമല്ല...

ചെവിയുടെ പിറകിലുള്ള ഞരമ്പ് നന്നായി വേദനിക്കുന്നുണ്ടായിരുന്നു...

അടുക്കള കോലായുടെ കട്ടിളപ്പടിയിൽ നിന്ന് കൊണ്ട് നല്ലപാതിയെ വിളിച്ചു...

“എട്യേയ്”.....?

ഏറുമാടത്തിൽ നിന്ന് വിളികേൾക്കുന്നത് പോലേ “എന്തോ” എന്നൊരു ചെറിയ ശബ്ദം അടുക്കളയിൽ നിന്നും കേട്ടു....ബാറ്ററി തീർന്ന റേഡിയോയിൽ നിന്നും വരുന്ന ശബ്ദം പോലെ ആദ്യം തോന്നിയുള്ളു...

“അവിൽ നനച്ച് കൊണ്ടിരിക്കുന്ന കയ്യുമായി ഓൾ അടുത്ത് വന്നപ്പോഴാ...അത് റേഡിയോ അല്ല എഡിയോ ആയിരുന്നു എന്ന് മനസ്സിലായത്....“

“കഴുത്തിനു പിന്നിൽ ഒരു വേദന നീ ഒന്ന് ഉഴിഞ്ഞ് തന്നേ...“ചെവിയുടെ പിന്നിൽ നിന്നും താഴേക്ക് ഉഴിയണം ട്ടോ എന്ന് ഒരു ചെറിയ ക്ലാസ്സും കൊടുത്ത് ഞാൻ റെഡിയായി കട്ടിളപടിയിൽ നിന്നും താഴേ ഉള്ള പടിയിലേക്ക് ഇറങ്ങി നിന്നു....

“പണ്ട് സിനിമകളിൽ പാദസേവ ചെയ്യുന്ന രാജപത്നികളേ കണ്ടിട്ടുണ്ട് നിനക്ക് പാദസേവ അല്ലെങ്കിലും ഒരു പിൻ കഴുത്ത് സേവക്കുള്ള വക ഞാൻ ഉണ്ടാക്കിയല്ലോ എന്ന് സമാധാനിച്ച് കൊണ്ട് തുടങ്ങിക്കോ”...

ഉഴിച്ചിലിന്റെ ആ ഒരു ഹാങോവറിൽ പെട്ടെന്ന് കെ കെ ടി എം കോളേജിലെ പഠനത്തിനെ കുറിച്ച് ഓർമ്മ കടന്ന് വന്നത്  തികച്ചും നിർഭാഗ്യം...

എടീ നിനക്കറിയോ എനിക്ക് അന്ന് ഫോർത്ത് ഗ്രൂപ്പ് എടുക്കാനായിരുന്നു താല്പര്യം...ബാപ്പിച്ചിയുടെ ഒരു പിടിവാശിക്കാരണം സെക്കൻറ്റ് ഗ്രൂപ്പ് എടുക്കേണ്ടി വന്നു...

അറുക്കാൻ കൊണ്ട് പോകുന്ന ആടിനെ പോലെ ആണു അന്ന് കോളേജിൽ ചേരാൻ പോയത്.....സെക്കന്റ് ഗ്രൂപ്പിനു ചേർത്തിക്കഴിഞ്ഞപ്പോൾ എന്നിലെ ഡോക്ടറെ അവർ മനസ്സാൽ കണ്ട് കഴിഞ്ഞിരുന്നു....എന്നാൽ എന്നിലെ അഡ്വക്കേറ്റിനെ അവർ നിഷ്കരുണം കൊന്ന് വലിച്ചെറിഞ്ഞു..

അങ്ങനെ അന്ന് ഞാൻ ഫോർത്ത് ഗ്രൂപ്പ് എടുത്ത് പഠിക്കുകയായിരുന്നെങ്കിൽ നിനക്കറിയോ “ഞാൻ ഇന്ന് പേരുകേട്ട ഒരു അഡ്വേക്കേറ്റ് ആയേനെ”...

“നമ്മുടെ ഗേറ്റിൽ “അഡ്വേക്കേറ്റ് ഷഫീർ പുവത്തും കടവിൽ” എന്ന ഒരു ബോർഡും വന്നേനെ”....

അതെന്തായാലും നന്നായി...പ്രിയപത്നിയിൽ നിന്നും ഒരു മറുപടി വന്നു..

അതെന്തേ നീ അങ്ങനെ പറഞ്ഞത്..? അല്ലെങ്കിലും പെണ്ണുങ്ങൾക്ക് അസൂയ തന്നെ ആണ്...

അസൂയ ഒന്നും അല്ല ....നിങ്ങ പഠിച്ച് അഡ്വെക്കേറ്റ് ആവുകയാണെൽ എന്നെ കെട്ടുമായിരുന്നോ...? വേറെ കെട്ടുമായിരുന്നില്ലെ...?

“ഏയ് അങ്ങനെ ഒന്നും ഇല്ലെഡീ...ഇനി അഡ്വേക്കറ്റല്ല ഡോക്ടർ ആയാൽ പോലും ഞാൻ നിന്നെ തന്നെ കെട്ടുകയുള്ളു...“

“അത് പറഞ്ഞപ്പോൾ കഴുത്തിലെ ഉഴിയലിനു അൽപ്പം മയം വന്നതിൽ അത്ഭുതപ്പെടാനില്ല..“

അതെന്താ ....എന്നെ അത്രക്ക് ഇഷ്ടമാണോ..?

ഇഷ്ടത്തിന്റെ അല്ലെ എന്റെ പൊന്നെ...

പിന്നെ...?

“തലേവര മായ്ക്കാനുള്ള റബ്ബർ ഒരു കമ്പനിക്കാരും ഇത് വരേയും കണ്ട്പിടിച്ചിട്ടില്ല”...

മുഴുവനാക്കും മുമ്പ് അവൾ കഴുത്ത് വിട്ട് പോയി .....ഇപ്പോൾ കഴുത്ത് തീരെ അനക്കാൻ പറ്റാതായി”...




Monday, 15 May 2017

 രാവിലെ ഞാൻ ആക്ടീവയിൽ കയറി ഇരുന്ന് താക്കോലിട്ട് തിരിച്ചാൽ പിന്നെ എന്റെ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു ...കാരണം വീട്ടിൽ നിന്ന് പുറപ്പെട്ടാൽ നേരെ ഷോപ്പിന്റെ മുന്നിൽ തന്നെ വന്ന് വണ്ടി നിൽക്കുന്നു..

“നോക്കട്ടെ ഒരു ദിവസം ഞാൻ എന്നേയും നാട്ടുകാരേയും ഞെട്ടിച്ച് കൊണ്ട് ഈ പരീക്ഷണത്തിനു മുതിരും”..

എന്റെ കയ്യ് ഹാന്റിലിൽ ഉണ്ട് എന്നല്ലാതെ വളവുകളും മറ്റും എന്നോട് ചോദിക്കാതെ തന്നെ വളച്ച് മുന്നോട്ട് പോകുന്ന ആക്ടീവ “ദെന്തൂട്ട് പണ്ടാറം ആണെന്ന് ഞാൻ തന്നെ ചിന്തിക്കാറുണ്ട്”...

സ്ഥിരം യാത്ര ചെയ്യുന്ന വഴിയിലൂടെ ഒരു പരിചയക്കാർന്റെ തന്മയത്വത്തോടെ മുന്നോട്ട് പായുന്ന ആക്ക്ടീവക്ക് ഒരു കുഴപ്പം ഉണ്ട്...അത് മറ്റൊന്നുമല്ല...മുകളിലിരിക്കുന്ന ഈ പുവത്തുംകടവനെ..രക്ഷിക്കാൻ മാത്രം അതിനു വല്യ വശം ഇല്ല...അത് എനിക്ക് കുറേ പ്രാവശ്യം മനസ്സിലാക്കാൻ കഴിഞ്ഞത് ഇടക്ക് ഞാൻ കാനയിൽ നിന്ന് എഴുന്നേറ്റ് വരുന്ന സമയങ്ങളിൽ ആണ്...
അത് മനസ്സിലായതിൽ പിന്നെയാണു മുന്നിലൂടെ ലോറിയും മറ്റുവാഹനങ്ങളും ചീറിപാഞ്ഞുവരുമ്പോൾ ഞാൻ ബ്രേക്ക് പിടിക്കാൻ തുടങ്ങിയത്...അങ്ങനെ മിക്കവാറും ചെറിയ വീഴ്ചകളിലൂടെ ഞാൻ സ്വയം രക്ഷിക്കാൻ പഠിച്ചു....

എന്നാലും ഇന്ന് വെളുപ്പിനുള്ള യാത്രയിൽ എന്നെ തെറികേൾപ്പിക്കാൻ മാത്രം എന്റെ ആക്ടീവ വളർന്നു എന്നുള്ളതാണു എന്നിൽ അതിശയം ജനിപ്പിച്ചത്....പൊതുവേ നാട്ട് വഴിയെന്ന് അറിയപ്പെടുന്ന ഞങ്ങളൂടെ ദേശത്തെ റോഡുകൾ ...മധ്യഭാഗം ഭൂമിനിരപ്പിൽ നിന്ന് അൽപ്പം പൊന്തി നിൽക്കുന്നു....അതിനാൽ എന്തെങ്കിലും അപകടം മണത്താൽ വണ്ടി നിർത്തി കാൽ റോഡിൽ കുത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥപ്രയത്നം തന്നെ ആണ്.

തുലാസിന്റെ സൂചിപോലെ  ആക്ടീവ കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും രണ്ടുമൂന്ന് പ്രാവശ്യം ആടിനിന്നിട്ട് ഏതെങ്കിലും ഒരു സൈഡിലേക്ക് വണ്ടി ചെരിയുകയാണു പതിവ് ....ആ പതിവ് ഇന്നും മുറപോലെ നടക്കുന്നുണ്ടേങ്കിലും ആരുടേയൊക്കെ ജന്മാന്തരം കൊണ്ട് വീഴാതേയും മറ്റും രക്ഷപ്പെട്ട് പോകുന്നു....

രാവിലെയുള്ള യാത്രയിൽ സ്ഥിരം കാണുന്ന മുഖങ്ങളും ആളുകളും ഇടക്കെപ്പോഴോ അപരിചിതരെ കാണും എന്നല്ലാതെ മിക്കവാറും പരിചിതമുഖങ്ങൾ മാത്രം....എങ്കിലും ഹെൽമറ്റ് വച്ചുള്ള യാത്രക്കാരുടെ കണ്ണും മൂക്കും പിന്നെ കഴുത്തിനു കിഴ്പ്പോട്ടുള്ള ഭാഗങ്ങളും കാണാം..

“എന്നാൽ എനിക്ക് വേണ്ടി ഇത് വരേയും ഒരു കമ്പനിയും ഹെൽമറ്റ് കണ്ട് പിടിച്ചിട്ടില്ല ...അത് തലയിൽ വച്ച് കഴിഞ്ഞാൽ പിന്നെ മുന്നിലുള്ള ഒന്നും എനിക്ക് കാണാൻ കഴിയില്ല ...കണ്ണുകാണാത്ത് വിധത്തിൽ ഹെൽമറ്റ് താഴേക്ക് ഇറങ്ങിവരും...മുൻഭാഗം അൽപ്പം പൊക്കിവച്ച് ഹെൽമറ്റ് ഒരു വിധം ഉറപ്പിച്ച് ഒരു ഞാണിന്മേൽ കളിപോലെ വണ്ടിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ എതിരെ വരുന്ന പരിചയക്കാർക്ക് തലകൊണ്ട് അൽപ്പം ചെരിച്ച് ഒരു ആക്ഷൻ കാണിച്ച് ബഹുമാനിക്കാറുണ്ട്...

കൈ പൊക്കി വിഷ് ചെയ്യാം എന്ന് വച്ചാൽ പിന്നെ ജീവിതകാലം മുഴുവനും കൈപൊക്കിപിടിച്ചോണ്ട് ചിലപ്പോൾ ആശുപത്രിയിൽ കിടക്കേണ്ടി വരും ...അതിനാൽ തല സൈഡിലേക്ക് അൽപ്പം വെട്ടിച്ച് വിഷ് ചെയ്യും....

“അങ്ങനെ യാത്ര ചെയ്യുമ്പോഴാ ദാണ്ടെ മുന്നിലൂടെ ഒരു ചുള്ളൻ മോഹൻലാൽ സ്റ്റൈലിൽ കഴുത്ത് സൈഡിലേക്ക് ചെരിച്ച് പിടിച്ച് ഹെൽമറ്റ് ഒന്നും ഇല്ലാതെ എൻഫീൽഡിൽ കയറ്റം കയറിവരുന്നു.

എതിരെ വരുന്നവൻ അവന്റെ വലത് കൈ ഒന്ന് പൊക്കിക്കാണിച്ച് എന്നെ അഭിവാദ്യം ചെയ്തു....ഞാൻ തല സൈഡിലേക്ക് ചെരിച്ച് എന്റെ കൊന്ത്രാമ്പല്ല് പുറത്ത് കാണിച്ച് വെളുക്കെ ഒന്ന് ചിരിച്ച് കാണിച്ചു...ആ ചിരി അവനു ഇഷ്ടപ്പെട്ടു അപ്പോൾ അവൻ അവന്റെ ഇഷ്ടം കഴുത്ത് വെട്ടിച്ച് കാണിച്ചു....

“ആ കാഴ്ചമാത്രം ഞാൻ കണ്ടുള്ളു...എൻഫീൽഡ് അവനേയും കൊണ്ട് കുറ്റിക്കാട്ടിലേക്ക് കയറി....വണ്ടിയിൽ നിന്നും ഇറങ്ങി വന്നവൻ എന്നെ പ്രാകികൊണ്ട് റോഡിൽ നിന്നും അവന്റെ ഐഫോണിന്റെ പാർട്ട്സുകൾ പെറുക്കിയെടുക്കുന്നതാണ്  പിന്നെ കാണുന്നത്...

“അവനു അവന്റെ കഴുത്ത് വെട്ടിച്ച് അഭിവാദ്യം അർപ്പിക്കാൻ ആ സാഹചര്യത്തിൽ നിയമം അനുവദിക്കുന്നതായിരുന്നില്ല....മൂപ്പിത്സ് ദൂരെ നിന്ന് തന്നെ കഴുത്തിൽ ഐഫോൺ വച്ച് വലത് കവിൾ കൊണ്ട് അമർത്തിപിടിച്ച് ഫോണിലൂടെ സംസാരിച്ച് വരികയായിരുന്നു...സമയം സന്ദർഭം എല്ലാം മറന്ന് എന്നെ കണ്ടപ്പോൾ കഴുത്ത് വെട്ടിച്ചത് നേരെ എതിർവശത്തേക്കും....“

“അവനെ കുറ്റം പറയാൻ കഴിയില്ല.....അവനല്ല അവന്റെ അപ്പനായാലും എന്നെ തെറിപറയും”....

“പാവം ഞാൻ ഇന്നത്തെ കോട്ട തികഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ നേരെ ഷോപ്പിലേക്ക്”....
ബാഹുബലിയിൽ പ്രഭാസ് വടം വലിച്ച് കൊണ്ട് വരുന്നത് പോലെ ഒന്നരമീറ്റർ നീളമുള്ള ഗാർഡൻ ഓസ്സിന്റെ ഒരു കഷ്ണവുമായി മകൻ സൈദ് വരുന്നത് കണ്ടപ്പോൾ അവന്റെ തോളിൽ തട്ടി അഭിനന്ദിക്കാൻ തോന്നാഞ്ഞതിനു കാരണം മറ്റൊന്നുമല്ല....
പെട്രോൾ ഊറ്റിയെടുക്കുക എന്ന ലക്ഷ്യവുമായാണ് അവന്റെ വരവ്....അടുക്കള എന്ന ഭരണസാമ്രാജ്യത്തിൽ നിന്ന് പുതുതായ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ആണ് അവന്റെ വരവ്....
അടുക്കളയിൽ നിന്നും റാണി സായിബായുടെ പുതിയ ഉത്തരവ് മറ്റൊന്നും ആയിരുന്നില്ല ബാപ്പിച്ചിയുടെ ആക്ടീവയിൽ നിന്നും പെട്രോൾ ഊറ്റി റാണിയുടെ പ്ലഷറിൽ ഒഴിക്കുക....
പ്ലഷർ പണിമുടക്കാൻ ഇനി അധികം താമസം ഇല്ലപോലും പെട്രോൾ എന്തോരം ഉണ്ടെന്ന് കാണിക്കുന്ന കറുത്ത സൂചി ചുമപ്പ് കടന്ന് സൈഡിൽ മുട്ടിനിൽക്കുന്നു...തടഞ്ഞ് നിൽക്കുന്നത് കൊണ്ടോ എന്തോ ഭാഗ്യത്തിനു സൂചി പുറത്തേക്ക് വന്നില്ല...
ഇന്നലെ പെട്രോൾ പമ്പ് എന്തോ പണിമുടക്കിയത് കാരണം വാങ്ങാനും കഴിഞ്ഞില്ല...പിന്നെ ഉള്ള ഏക പോംവഴി ...എന്റെ വണ്ടിയിൽ നിന്ന് ഊറ്റുക....
ഈ ഒരു പെട്രോൾ കണ്ട്പിടിച്ചില്ലായിരുന്നെങ്കിൽ ഇവളുമാരൊക്കെ എന്ത് ചെയ്തേനെ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ...ഉച്ചക്കുള്ള ഭക്ഷണവും പിന്നെ മനസ്സമാധാനവും ഒക്കെ മനസ്സിൽ വന്നത് കൊണ്ട് മറ്റുള്ള ചോദ്യങ്ങളോന്നും പുറത്തേക്ക് വരാഞ്ഞത് എന്തോ എന്റെ ഭാഗ്യമായി കരുതാനേ നിവൃത്തിയുള്ളു...
അരയിലൊതുങ്ങാത്ത ബർമുടയുടെ പോകറ്റിൽ നിന്നും വണ്ടിയുടെ താക്കോൽ എടുത്ത് എന്റെ നേർക്ക് സൈദ് നീട്ടുമ്പോൾ അങ്കം ജയിച്ച ചേകവനേ പോലെ അവന്റെ ധാർഷ്ട്യം ഇഷ്ടപ്പെട്ടില്ലെങ്കിലും,തൽക്കാലം തോൽവി സമ്മതിച്ച് കൊണ്ട് അവന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി...
“ഈ പണ്ടാറം ഒഴിച്ചാൽ തന്നെ വണ്ടി ഓടുകയുള്ളു എന്നൊരു തോന്നലും മനസ്സിൽ ഉണ്ടായി”....എന്നാലും എങ്ങിനെ ഇതൊഴിച്ച് വണ്ടികൾ മുമ്പോട്ട് പായുന്നു എന്ന ഒരു തോന്നൽ മനസ്സിൽ ബുദ്ധിയുദിച്ച നാളുകളിലേ തോന്നിയിട്ടുള്ളതാണ്...
അന്ന് എന്റെ ബുദ്ധിയെ അംഗീകരിക്കാൻ ആളുകൾ മുന്നോട്ട് വരാതെ അത് കരിക്കാൻ ആയിരുന്നു ദേശവാസികളുടെ ത്വര...
അവരുടെ ആ ചിന്താഗതികൊണ്ട് എന്തുണ്ടായി എന്നറിയോ സ്വന്തം നാടിനു ഒരു നല്ല ശാസ്ത്രജ്ഞനെ നഷ്ടമായി...പഠിക്കട്ടെ എന്നാലേ ഈ ജനത അനുഭവിക്കൂ എന്ന് ഞാനും ചിന്തിച്ചു...അങ്ങനെ വിട്ടാൽ പറ്റോ...
ആക്ടീവയുടെ സീറ്റ് താക്കോലിട്ട് തുറന്നതും സല്പുത്രൻ പെട്രോ ടാങ്കിന്റെ ഡക്കൻ ഊരി ഗാർഡൻ ഓസ് ടാങ്കിലേക്ക് തിരുകി കയറ്റി...എന്നിട്ട് ഒരു നോട്ടം...അത് എന്നോടുള്ള കൽപ്പനയാണു...
ഹോസിന്റെ മറ്റെ തലഞാൻ വായിൽ വച്ച് മേൽപ്പോട്ട് വലിക്കണം...ആ കർമ്മത്തിലേക്ക് ഞാൻ കടക്കുമ്പോഴേക്കും മകൻ ഒരു വാട്ടർ ബോട്ടിലുമായി താഴേ ഇരുപ്പായി...പശുവിനെ കറക്കാൻ പാത്രവുമായി ഇരിക്കുന്നത് പോലെ...
പിന്നെ സൈദ് നോക്കുമ്പോൾ എന്നെ കാണാനില്ല....ഞാൻ പറമ്പായ പറമ്പ് മുഴുവനും ഓടുന്നതാണു അവൻ കാണുന്നത് ...എന്താണെന്ന് അവനു മനസ്സിലായില്ലെങ്കിലും പൈപ്പിലൂടെ പുറത്തേക്ക് വരുന്ന പെട്രോൾ അവൻ കുപ്പിയിൽ നിറച്ചതിനു ശേഷം എന്റെ പിന്നാലേ വന്നു...
“അപ്പോഴേക്കും എന്റെ ഓട്ടം ഏകദേശം കഴിഞ്ഞ് ഞാൻ ശർദ്ദിക്കാൻ ആരംഭിച്ചിരുന്നു”...
കഥ മറ്റൊന്നുമല്ല....വലിച്ച് കയറ്റിയ പെട്രോൾ പരമാവധി ശക്തിയിൽ എന്റെ അണ്ണാകിലേക്കാണു ആദ്യം കയറിയത്....മൊത്തത്തിൽ ഒരു മരവിപ്പും പിന്നെ ഒരു വിഭ്രാന്തിയും....
“ഒരു കവിൾ പെട്രോൾ അകത്ത് ചെന്നപ്പോഴുണ്ടായ ആ വെപ്രാ‍ളത്തിലും ഒരു കാര്യം എനിക്ക് മനസ്സിലായി വെറുതെ അല്ല വണ്ടികൾ പെട്രോളിൽ ഇങ്ങനെ പായുന്നത് എന്നു...“
ഇപ്പോഴും അതായത് രാവിലെ ഏഴുമണിമുതൽ ദേ ഈ പോസ്റ്റ് എഴുതികഴിയുന്നത് വരേക്കും ഏമ്പക്കം വിടുമ്പോൾ പെട്രോളിന്റെ ഗ്യാസ് ആണു വായിലൂടെ വരുന്നത്...
“സത്യം പറഞ്ഞാൽ മൂത്രം ഒഴിക്കാൻ വരെ പേടെയാവുന്നു....അടുത്തെങ്ങനും “തീ“ അംശം ഉണ്ടേൽ അയ്യോ ആലോചിക്കാൻ തന്നെ വയ്യ”......