Monday, 9 June 2014

സരസ്വതീ ക്ഷേത്രം..........2

കല്ല്യാണി ടീച്ചറുടെ ക്ലാസ്സില്‍ ആണ് ആദ്യം എന്നെ കൊണ്ടിരുത്തിയത്..

ക്ലാസ്സ് റൂമിന്റെ പിന്നിലായി കാലൊടിഞ്ഞ ബഞ്ചും ഡസ്കുകളും കൂട്ടിയിട്ടിരിക്കുന്നു..ഒറ്റനോട്ടത്തില്‍ മരക്കമ്പനിയില്‍ എത്തിപ്പെട്ടതെന്ന് തോന്നിക്കുമെങ്കിലും മരങ്ങള്‍ക്കിടയിലൂടേ ഓടുന്ന എലി പെരുച്ചാഴി പാറ്റ വണ്ടുകള്‍ എന്നിങ്ങനെയുള്ള ജീവികളെ കാണുമ്പോള്‍ വന്യമൃഗങ്ങള്‍ വസിക്കുന്ന വനാന്തരങ്ങളില്‍ പെട്ടത് പോലേയും തോന്നും
                                             പുതിയതായി വന്ന എല്ലാകുട്ടിയകളും കാറിക്കരയുകയാണ്...ഞാനും കരഞ്ഞു...എനിക്ക് കരയാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും വേണമെന്നില്ല...സ്കൂളിലേക്ക് പുറപ്പെടാന്‍ നേരത്ത് തന്നെ വലിയവായില്‍ കരഞ്ഞുകൊണ്ടാണു ഞാന്‍ പുറപ്പെട്ടത്...
                                              ദര്‍മ്മാശുപത്രിയില്‍ എത്തിയത് പോലെ ആകെ കരച്ചിലും ബഹളവും..ഇടക്കിടക്ക് പെരുച്ചാഴിയുടെ ഓട്ടവും എല്ലാം കൂടി ഒത്ത് വന്നപ്പോള്‍ ആകെ ലഹളമയം....അവിടേക്കാണു കല്യാണി ടീച്ചര്‍ കടന്ന് വരുന്നത്...കരയുന്നവരെ സമാധാനിപ്പിക്കുകയും പാട്ട് പാടുകയും കഥകള്‍ പറയുകയും ചെയ്യുന്ന ഒരു നല്ല ടീച്ചര്‍...
                                                               പക്ഷേ ആ ക്ലാസ്സില്‍ എനിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല...ക്ലാസ്സില്‍ കുട്ടികള്‍ അധികമായതിനാല്‍ എന്നെ പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് മാറ്റി..അറുക്കാന്‍ കൊണ്ടുപോകുന്ന ആടിന്റെ പോലെ ഞാന്‍ എന്റെ അലുമിനിയം പെട്ടിയും കയ്യിലെടുത്ത് പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് നടന്നു...

പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ സൈഡില്‍ ഫസ്റ്റ് ബഞ്ചില്‍ എനിക്ക് സീറ്റ് തരമായി...എന്റെ പെട്ടി ഞാന്‍ ബഞ്ചിന്റെ അടിയില്‍ വച്ച് ബഞ്ചില്‍ ഉപവിഷ്ടനായി...
സ്റ്റാന്റ് അപ്പ്..സിറ്റ് ഡൌണ്‍ എന്നിങ്ങനെയുള്ള കാലാപരിപാടികള്‍ക്ക് ശേഷം എല്ലാവരും അച്ചടക്കത്തോടെ..[ കരച്ചില്‍ നിര്‍ത്തിയെന്നര്‍ത്ഥം ] ബഞ്ചില്‍ ഇരുന്നു...

“പെട്ടെന്ന് സ്കൂളിനെ ഞെട്ടിക്കുമാറ് എന്റെ വായില്‍ നിന്നും ഒരു ആര്‍ത്തനാദം ഉയര്‍ന്നു...ങീ ങീ.....കരച്ചിലില്‍ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക് ആര്‍ത്തനാദം പുറപ്പെടുവിക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
                        
                                     കാരണം തിരക്കാന്‍ ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ വള്ളിവട്ടം തറയില്‍ നിന്നും വരുന്ന അല്‍ത്താഫ് എന്ന് പറയുന്ന പഹയന്‍ വാവിട്ടൊരു നിലവിളി...ആദ്യം ഞാന്‍ കരുതി എന്റെ കരച്ചിലിനു അവന്‍ കോറസ്സ് പാടുകയാണെന്നാണു പിന്നെയാണു മനസ്സിലായത്...എന്റെ കരച്ചിലിനുള്ള ഹേതു അവനാണൊ എന്ന് ടീച്ചര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് അവന്‍ കാരണമൊന്നും ഇല്ലാതെ കരഞ്ഞത്...
                                                               എന്തിനാ കരഞ്ഞത് എന്ന് ടീച്ചര്‍ എന്റെ അരികില്‍ വന്ന് സ്നേഹരൂപേണേ ചോദിച്ചപ്പോള്‍ എന്റെ സങ്കടം കൂടിവന്നുള്ളു....കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു...

“ബഞ്ചിലിരുന്നപ്പോള്‍ “കൊതം ഇറുങ്ങി”....

ആടുന്ന ബഞ്ചില്‍ ഇരുന്നപ്പോള്‍ ബഞ്ചില്‍ ഇരുന്നപ്പോള്‍ ബ്ഞ്ചിന്റെ കാലും ഇരിക്കുന്ന പലകയും തമ്മിലുള്ള വിടവില്‍ ചന്തി ഉടക്കി അമങ്ങിപ്പോയി ഇതാണു നടന്നതെങ്കിലും ...അന്ന് ചന്തി കാല് തുട എന്നൊന്നും പറയാന്‍ അറിയില്ല........................................ഇനി അടുത്തതില്‍ തുടര്‍ന്ന് വായിക്കാം...

No comments:

Post a Comment