Thursday, 9 October 2014

ടിങ് ടിങ്.....രാവിലെയിലെ രണ്ട്പിരീഡ് കഴിഞ്ഞ് ചെറിയൊരു ഇണ്ട്രവെല്‍ ഉണ്ട് .വെറും അഞ്ചുമിനിറ്റ്...ആ അഞ്ച്മിനിറ്റില്‍ ആദ്യം ചെയ്യുന്ന പണി നേരെ റോഡിലേക്കോടി വളര്‍ന്ന് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കിടയിലേക്ക് മൂത്രമൊഴിക്കുക എന്നതാണ്..
അത് കഴിഞ്ഞ് സ്കൂള്‍ അങ്കണത്തിലുള്ള വെള്ളചെത്തിയില്‍ ചാടിപ്പിടിച്ച് ഊഞ്ഞാലാടും ...പിന്നെ പതാക ഉയര്‍ത്തുന്ന ഇരുമ്പ് കമ്പിയില്‍ പിടിച്ച് വട്ടം കറങ്ങും....ഒരു വിധം എല്ലാ കളികളും ആ അഞ്ചുമിനിറ്റില്‍ നടത്തിയിരിക്കും..

അന്നെന്തോ ഒരു സുഖവും തോന്നിയില്ല അതിനാല്‍ മേല്‍പ്പറയപ്പെട്ട കളികള്‍ എല്ലാം ഒഴിവാക്കി സ്കൂളിന്‍റെ വരാന്തയിലുള്ള "H" ഷേപ്പിലുള്ള തൂണും ചാരി അങ്ങനെ നിന്നു....തൂണിന്‍റെ ഇടയിലുള്ള ഗ്യാപ്പിലൂടെ മറ്റുള്ള കുട്ടികളുടെ കളികള്‍ കണ്ട് അങ്ങനെ രസിക്കുന്ന നേരത്താണ് ..“ടിങ് ടിങ്”..ക്ലാസ്സില്‍ തിരിച്ച് കയറാനുള്ള വെല്ലടിച്ചത്...
തൂണിനോട് ചേര്‍ന്ന് തൂക്കിയിട്ടിരിക്കുന്ന ഒരു ഉരുക്ക് തണ്ടില്‍ ആഞ്ഞടിക്കുന്ന ഒച്ച കേട്ട് ഒന്ന് ഞട്ടി....ആ ഞെട്ടലില്‍ തല തൂണിനിടയിലേക്ക് കടന്നു.....
ഞാന്‍ പിന്നേയും ഞെട്ടി...തല തൂണിനിടയില്‍ നിന്നും ഊരാന്‍ കിട്ടുന്നില്ല...ഉറക്കെ കരയുകയല്ലാതെ മറ്റെന്താ വഴിയുള്ളത്..എന്നാല്‍ കരച്ചില്‍ പുറത്ത് വരുന്നുമില്ല...എല്ലാകുട്ടികളും ക്ലാസ്സില്‍ കയറിക്കഴിഞ്ഞു...

എന്‍റെ ഭാഗ്യത്തിനാണെന്ന് തോന്നുന്നു ആ സമയം മമ്മുമാഷ് കാവാത്തിനിറങ്ങിയ സമയം ആയിരുന്നു....കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ മമ്മുമാഷ്ക്ക് പെട്ടെന്ന് കഴിഞ്ഞു...പിന്നെ ഓരോരുത്തരായിട്ട് വരാന്‍ തുടങ്ങി ..ടീച്ചേഴ്സ് കുട്ടികള്‍ റോഡിലൂടെ പോകുന്നവര്‍...എല്ലാവരും ഒരേ ചിന്ത എന്‍റെ തല എങ്ങനെ ഈ തൂണിനിടയില്‍ നിന്നും പുറത്തെടുക്കും....?...

തൂണു പൊട്ടിക്കാന്‍ ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു..എന്നാല്‍ തൂണു പൊട്ടിക്കാന്‍ പറ്റില്ല പണ്ട് കാലത്ത് പണിത കോണ്‍ക്രീറ്റ് തൂണ്‍ ആകുന്നു...ആ ചെറുപ്രായത്തിലും എനിക്കൊരു സംശയം ഉടലെടുത്തു...ഇനി ഇവര്‍ തൂണ് പൊട്ടിക്കുകയാണേല്‍ അതിനിടയില്‍ പെട്ട് എന്‍റെ തലയെങ്ങാനും ഉടഞ്ഞ്പോയാല്‍...

മോനെ തല പതുക്കെ പിന്നിലേക്ക് എടുക്കൂ...എന്ന് ആരോ പറയുന്നുണ്ടായിരുന്നു...അപ്പോഴേക്കും എന്‍റെ ഉമ്മിച്ചി ഓടിയെത്തി...ആ സ്കൂളീലെ തന്നെ ടീചറായിരുന്നല്ലോ ഉമ്മിച്ചി...കരഞ്ഞു കൊണ്ടോടിവരുന്ന ഉമ്മിച്ചിയെ ഞാന്‍ തലപതുക്കെ തിരിച്ച് പിടിച്ച് നോക്കി....എന്നെ കണ്ടപ്പോഴാ ഉമ്മിച്ചിക്ക് ഒരു സമാധാനം ആയത്...കാരണം മറ്റൊന്നുമല്ല...എന്‍റെ തല തൂണിനിടയില്‍ പെട്ടവിവരം ഉമ്മിച്ചിയിയെ അറിയിച്ചത് ഇങ്ങനെയായിരുന്നു..

“ടീച്ചറേ ടീച്ചറിന്‍റെ മോന്‍ ഷഫീറിന്‍റെ തല ആ തൂണിനിടയില്‍ പെട്ട്..“...എന്ന് പറഞ്ഞപ്പോഴേക്കും ഉമ്മിച്ചി ഓടിയെത്തി...

എല്ലാവരുടേയും നിരന്തര പരിശ്രമവും പിന്നെ എന്‍റെ പേടിയും ഒക്കെയായി ഒരുവിധത്തില്‍ തല ആ തൂണില്‍ നിന്നും ഊരിയെടുത്തു....തൂണുകള്‍ക്കിടയില്‍ പെട്ട് എന്‍റെ രണ്ട് ചെവിയും ഉരഞ്ഞ്പൊട്ടി...

ഇന്നും വള്ളിവട്ടം സ്കൂള്‍ കാണുമ്പോള്‍ ആ രംഗം മനസ്സിലേക്ക് ഓടിയെത്തുന്നു..

No comments:

Post a Comment