Wednesday, 8 October 2014

നീന്തല്‍....



സ്കൂള്‍ അവധി ദിവസങ്ങളില്‍ പശുവിനു പുല്ല് പറിക്കാന്‍ പോകുന്നത് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുള്ള പണിയായിരുന്നെങ്കിലും ...ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ വേണ്ടി ഞങ്ങളെ വടിയെടുത്ത് തല്ലിഓടിക്കുന്നതില്‍ ഒരു പ്രത്യേക വിനോദം കണ്ടെത്തിയ ഒരാളായിരുന്നു എന്‍റെ വാപ്പ.[ വാപ്പിച്ചി ]

വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്നത് പോലെയാണു എന്‍റെ വാപ്പാക്ക് ഏതൊരു വസ്തുവും...മൂപ്പിലാനാണേല്‍ ഭയങ്കര ഉന്നവും ആയിരുന്നു...ഏതൊരു വടികൊണ്ട് നടുമ്പുറം ലാക്കാക്കി അടിച്ചാലും ഒറ്റ അടിപോലും ഇത് വരേയും പിഴച്ച ചരിത്രം ഇല്ല...

അയല്‍വാസികളായ കുട്ടികള്‍ ശനിയാഴ്ച ഞായറാഴ്ചകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ...ഈ രണ്ട് ദിവസം കടന്ന് വരല്ലെ എന്ന് പ്രാര്‍ത്ഥനയുമായി ഞാനും എന്‍റെ ജേഷ്ഠന്മാരും ഉണ്ടാകും...

പേര്‍ഷ്യക്കാന്‍ ഹംസക്കായുടെ വഞ്ചി വാടകക്കെടുത്ത് പുത്തുരുത്തിയില്‍ പുല്ലിനു പോകാന്‍ നല്ല രസം ആകുന്നു...അനിയനു അല്പം ഉയരക്കൂടുതല്‍ ഉള്ളത് കൊണ്ട് വഞ്ചി കുത്തുന്ന ജോലി അവനാകുന്നു...നീളത്തിലുള്ള മുളയാണ് വഞ്ചി കുത്തുവാന്‍ ഉപയോഗിക്കുക.....

ഒരിക്കല്‍ ഞാനും ജേഷ്ഠനും കൂടി പുല്ലരിയാനായി പോകുന്നു..കൂടെ അടുത്തുള്ള രണ്ട് ചേച്ചിമാരും ഉണ്ട്...ഓലകൊണ്ട് തീര്‍ത്ത വല്ലക്കുട്ടയും അരിവാളുമായി ഞങ്ങള്‍ ചെകുത്താന്‍ തറ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.കിലോമീറ്റര്‍ കണക്കിനു വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്‍റെ ഏകദേശം മധ്യഭാഗത്ത് ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട് . അവിടെ പണ്ടൊക്കെ ആഫ്രിക്കന്‍ പായല്‍ ചീഞ്ഞ് ഉണ്ടാകുന്ന കെമിക്കത്സ് ഇലക്ട്രിക്ക് ലൈനുമായുണ്ടാകുന്ന ഒരു പ്രക്രിയ...അത് തീ പാറുന്നത് പോലെ തോന്നിക്കും അപ്പോള്‍ അവിടെ ചെകുത്താന്‍ ഉണ്ടെന്ന് പറഞ്ഞ് പഴമക്കാര്‍ അതിനെ ചെകുത്താന്‍ തറ എന്ന് പേരുവിളിച്ചു..
അവിടേക്കാണു ഞങ്ങള്‍ പുല്ല് അരിയാന്‍ പോകുന്നത്...വഞ്ചിയിലല്ല പാടവരമ്പിലൂടെ പ്രത്യേക താളത്തില്‍ ...ഇടക്കിടക്ക് ബട്ടന്‍സ് പൊട്ടിയ ട്രൌസര്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി അകത്തേക്ക് വച്ച് വല്ലക്കുട്ടയും കയ്യില്‍ പിടിച്ച് ഏറ്റവും പിന്നിലായി ഞാന്‍ ..

അങ്ങനെ ഒരു ചെറിയ തോടിന്‍റെ മറുകര കടക്കാനുള്ള ശ്രമം ...നീന്താനറിയാത്ത ഞാന്‍ ആ ഒരു ശ്രമം വേണ്ടെന്ന് വച്ചു...കാരണം ആ തോട്ടിലെ വെള്ളം കുടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല..എന്നാല്‍   എന്‍റെ ജേഷ്ഠന്‍ എനിക്ക് നീന്താന്‍ അറിയാം എന്ന് പറഞ്ഞ് തോട്ടിലേക്ക് എടുത്ത് ചാടിയത് ഓര്‍മ്മയുണ്ട്...പിന്നെ ആളെ കാണാനില്ല...ഇടക്കെപ്പോഴോ ജേഷ്ഠന്‍റെ കയ്യിലുണ്ടായിരുന്ന അരിവാള്‍ ഒന്ന് ഉയര്‍ന്ന് വന്നത് കാണാനായി പിന്നെ ആളെ കാണാനില്ല..

കൂടെയുള്ള ചേച്ചിമാര്‍ക്ക് നന്നായി നീന്താനറിയുമെങ്കിലും കയ്യില്‍ അരിവാളുമായി മുങ്ങിപ്പോയവനെ തിരയാന്‍ ഒരു പേടി...പിന്നെ എനിക്ക് ചെയ്യാനുണ്ടായിരുന്നത് ഒന്ന് മാത്രം...അങ്ങനെ ഞാന്‍ തന്നെ അതിനു മുങ്കൈ എടുത്തു...മറ്റൊന്നുമല്ല...ഉറക്കെ കരയുക...അതില്‍ ഞാന്‍ വിജയിച്ചു...

രണ്ടും കല്‍പ്പിച്ച് ചേച്ചിമാര്‍ വെള്ളത്തിലേക്ക് ചാടി ....കരച്ചിലിനിടയില്‍ ഞാന്‍ ആ കാഴ്ചകണ്ടു...വിക്രമാദിത്യന്‍ വേതാളത്തെ കൊണ്ട് വരുന്നത് പോലെ ജേഷ്ഠനെ ഒരു ചേച്ചി തോളില്‍ ഇട്ട് കൊണ്ട് വരുന്നു...

കഴിഞ്ഞ ചെറുപെരുന്നാളിനു ജേഷ്ഠന്‍ ലീവിനു വന്നപ്പോഴും പറയുന്നു...അവനു നീന്താന്‍ അറിയുമെന്ന്.....

No comments:

Post a Comment