Thursday, 17 September 2015

ശിബി......

ഇടത് കാല്‍ വല്‍ത് കാലിന്‍റെ അടിയിലെക്ക് ഒന്നൂടെ ഒതുക്കിവച്ച്..അയാള്‍ ഒന്നൂടെ ശരിയായി ഇരുന്നു...ചന്തിയുടെ അനക്കം തട്ടിയപ്പോള്‍ ഇരുന്നിരുന്ന കീറച്ചാക്കില്‍ നിന്നും പൊടിപാറി...

വളച്ച് കെട്ടിയ പായയുടെ സൈഡില്‍ നിന്നും ചാട്ടവാര്‍ എടുത്ത് ...നാവ് വായുടെ സൈഡില്‍ ഒരു പ്രത്യേക സ്റ്റായിലില്‍ മടക്കി ക്ലക്ക് ക്ലക്ക് എന്ന്   ഈണത്തില്‍ ശബ്ദം ഉണ്ടാക്കി ...ചാട്ട വായുവില്‍ ഒന്നു ചുഴറ്റി മുന്നില്‍ കെട്ടിയിരിക്കുന്ന കാളകളുടെ പുറത്ത് ശബ്ദമുണ്ടാക്കി....

“ടക്ക് ടക്ക് ക്ലക്ക് ക്ലക്ക് നട കാളേ...നടകാളേ...

ഉദിച്ചുയര്‍ന്ന് വരുന്ന് സൂര്യന്‍റെ ചെങ്കിരണങ്ങളില്‍ അയാളുടെ വിയര്‍പ്പ് തിളങ്ങി...തലയില്‍ കെട്ടിയിരുന്ന തവിട്ട് നിറത്തിലുള്ള തോര്‍ത്ത് ഒന്നൂടെ അഴിച്ചെടുത്ത് കുടഞ്ഞ്    രണ്ടാമതും കെട്ടി...

മുണ്ട് മടക്കി കുത്തിയിരുന്നെങ്കിലും മുട്ടോളം ഇറക്കമുള്ള വരയന്‍ ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും തെറുപ്പ് ബീഡിയെടുത്ത് അറ്റം ഒന്ന് ഞരടിയിട്ട് ചുണ്ടില്‍ വച്ച് തീപ്പെട്ടിയുരസ്സി...ആദ്യത്തെ രണ്ട് മൂന്ന് കൊള്ളികള്‍ തീപ്പെട്ടിയില്‍ തട്ടി ഒടിഞ്ഞ് പോയെങ്കിലും ..ശ്രമം ഉപേക്ഷിക്കാഞ്ഞതിനാല്‍ ബീഡിക്ക് തീ പിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു...

ഇരുന്ന ഇരുപ്പില്‍ താഴേക്കിട്ട വലത് കാല്‍ കാളവണ്ടിയുടെ താഴേകാണുന്ന കനം ഉള്ള കയറില്‍ ചവിട്ടിയിരുന്നു...അത് കാളവണ്ടിയുടെ ബ്രേക്ക് കയര്‍ ആണു...തിരിയുന്ന ചക്രത്തിന്‍റെ പിന്നിലായി നീളത്തില്‍ ഒരു തടി കെട്ടിതൂക്കിയിട്ടിരിക്കും കയര്‍ അതില്‍ ആണു കെട്ടിയിരിക്കുന്നത്...കയറില്‍ ചവിട്ടിയാല്‍ തടി ചക്രത്തില്‍ മുട്ടി സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം...

ചന്തയില്‍ നിന്നും അരിയും സാധനങ്ങളും മുതുകത്ത് കയറ്റി , കാളവണ്ടിയില്‍ നിറച്ച് നാട്ടിന്‍ പുറങ്ങളില്‍ കടകളില്‍ എത്തിക്കുന്ന പണിയാണു നാണുവിന്‍റേത്..വിയര്‍പ്പില്‍ കുളിച്ച ജീവിതം ആയിരുന്നു ...എല്ലുമുറിയെ പണിയെടുത്താലും ജീവിത ചിലവ് വട്ടം എത്തിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു...

വൈകുന്നേരം വണ്ടിയോടിച്ച് അവശനായി വരുന്ന നാണുവിനേയും കാത്ത് ഭാര്യജാനകിയും രണ്ട് കുട്ടികളും വീടിന്‍റെ കോലായില്‍ കാത്തിരിക്കുന്നുണ്ടാകും...അച്ഛന്‍ നീട്ടുന്ന കടലാസ് പൊതി സന്തോഷത്തോടെ ആ കുട്ടികള്‍ വാങ്ങുമ്പോള്‍ വെറ്റിലക്കറപുരണ്ട നാണുവിന്‍റെ പല്ലുകള്‍  ഒരു വേദനനോടെ പുറത്തേക്ക് വരുന്നത് കാണാം...

എന്തേ നിങ്ങള്‍ക്ക് വയ്യേ..?

.ജാനകിയില്‍ നിന്നും പാതിവരുന്ന ചോദ്യത്തില്‍    ഒരു നിശ്വാസവായുവായിരിക്കും മറുപടിയായി പുറത്തേക്ക് വരാറുള്ളത്...

രാവിലെ മുതല്‍ വൈകുന്നേരം വരേക്കും പണിയെടുത്തിട്ടും എന്താ നിങ്ങളുടെ കയ്യില്‍ ഒന്നും ഇല്ലാത്തത് എന്നാണു എനിക്ക് മനസ്സിലാവാത്തത്...

ജാനകി....

ഒരു ചുടുനിശ്വാസത്തോടെ നാണു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...ജീവിതത്തില്‍ ഒന്നും ബാക്കിയില്ലെങ്കിലെന്താ ജാനു...നമുക്ക് മനസമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ....എത്രയോ ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നു...

ഇന്നും നിങ്ങള്‍ നാടുനന്നാക്കന്‍ ഇറങ്ങിയോ ജാനുവിന്‍റെ നിരാശകലര്‍ന്നുള്ള ചോദ്യം ...ഒരു ചെറു ചിരിയിലാണു നാണു ഒതുക്കിയത്...

പ്ലാവില കുത്തിയ കൈലുകൊണ്ട് കഞ്ഞി കോരിക്കുടിക്കുമ്പോള്‍..നാണു പറഞ്ഞു..വയ്യാതായിരിക്കുന്നു...മക്കളുടെ ഭാവി എന്താവുമോ ആവോ..? ദൈവം കൈവെടിയില്ലാ എന്ന് കരുതുന്നു...

രാവിലെ കിണറ്റുകരയില്‍ വെള്ളം കോരിക്കുളിക്കുമ്പോള്‍ നാണു ഭാര്യയോട് വിളിച്ച് പറഞ്ഞു...ജാനു രണ്ട് ദിവസം ഞാന്‍ ഉണ്ടാവില്ല ട്ടോ അത്യാവശ്യമായി ഒരോടത്ത് പോകാനുണ്ട്...

എവ്ട്ക്ക്യാ ങ്ങ പോണേ....

അതൊക്കെണ്ട് ല്ലാം വന്നിട്ട് പറയാം...ട്രൌസറിന്‍റെ പോകറ്റില്‍ നിന്നും വിയര്‍പ്പ്  പറ്റിയ കുറേ കീറ നോട്ടുകള്‍ എടുത്ത് നീട്ടിയിട്ട് പറഞ്ഞു...പോകാതിരിക്കാന്‍ കഴിയില്ല...ഒരാള്‍ക്ക് അത്യാവശ്യമായി കുറച്ച് പൈസ കൊടുക്കാനുണ്ട്...

രണ്ടാം നാള്‍ നാണു തിരിച്ച് വരുമ്പോള്‍ ജാനുവിനും മക്കള്‍ക്കും പുതിയ ഡ്രസ്സുകള്‍ കൊണ്ടാണു വന്നത്...മക്കളുടെ സന്തോഷത്തില്‍ നാണുവും ജാനുവും മതിമറന്നു...

“വേദനിക്കുന്ന മുഖത്തോടെ നാണു പറഞ്ഞു ജാനു കുറച്ച് ദിവസം പണിക്കൊന്നും പോകാന്‍ കഴിയില്ല...ശരീരത്തിനെല്ലാം വല്ലാത്ത വേദന...ഒന്ന് കിടക്കണം...“

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയ്ക്കൊണ്ടെ ഇരുന്നു...നാണുവും തന്‍റെ കാളവണ്ടിയും നാടിന്‍റെ നാളമായി നിങ്ങിക്കൊണ്ടിരിക്കുന്നു...

ഒരു സന്ധ്യാ സമയം നാണുവിന്‍റെ കാളവണ്ടി നാണുവിന്‍റെ വീട്ട് മുറ്റത്തെത്തിയപ്പോള്‍ ജാനുവും മക്കളും ഉമ്മറ പടിയില്‍ നിന്നും മുറ്റത്തേക്കിറങ്ങി ചെന്നു...കാളവണ്ടി ഓടിച്ച് വന്നത് നാണുവല്ല..പകരം പരിചയം ഇല്ലാത്ത ഒരാള്‍...

“കീറപ്പായയില്‍ പൊതിഞ്ഞ നാണുവിന്‍റെ ശരീരം ആരൊക്കെയോ ചേര്‍ന്ന് പിടിച്ച് ഉമ്മറക്കോലായില്‍ കൊണ്ട് വന്ന് വച്ചു...നെഞ്ചത്തടിച്ച് ജാനു മുറ്റത്തേക്ക് ഇരുന്ന് പോയ്..

അച്ഛാ...എന്നുള്ള മക്കളുടെ കരച്ചിലിനേക്കാള്‍ അവിടെ മുഴങ്ങിക്കേട്ടത്..കാളവണ്ടിയെ അനുഗമിച്ച് വന്ന് ഒരു കൂട്ടം ജനങ്ങളുടേതായിരുന്നു....“

നാണുവിന്‍റെ ശവശരീരം കാണാന്‍ വന്നവരെ കണ്ട് അയല്‍വാസികള്‍  അത്ഭുതപ്പെട്ടു...ഇത്രയധികം ജനങ്ങളൊ......

ആരായിരുന്നു നാണു...വെറും ഒരു കാളവണ്ടിക്കാരനോ...?

ചന്തയില്‍ ജോലി നോക്കുന്ന ആരോ ഒരാള്‍ അറിയാതെ പറഞ്ഞു...ജോലിയെടുത്ത് കിട്ടുന്നതില്‍ മുക്കാല്‍ പങ്കും പാവങ്ങളുടെ വിശപ്പ് അകറ്റാനായിരുന്നു നാണുവിനു താല്‍പ്പര്യം...

ഒരുപാട് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നാണുവിന്‍റെ ചിതക്ക് തീ കൊളുത്തി...

“കാലങ്ങള്‍ കടന്ന് പോയി...നാണുവിന്‍റെ  വീട്ടില്‍ സന്തോഷം പതിയെ തിരികെ വന്നു തുടങ്ങി.....ആരോ ഒരാള്‍ എല്ലാമാസവും അവരുടെ ചിലവിനായ് ചെറിയൊരു തുക അയച്ച് കൊടുത്ത് കൊണ്ടിരിക്കുന്നു....

ഒരു സന്ധായാ സമയം വീട്ട് മുറ്റത്ത് വന്നു നിന്ന കാറില്‍ നിന്നും ഒരു മദ്ധ്യവയസ്കനും അവരുടെ ഭാര്യയും ഇറങ്ങി....അപരിചിതരെ കണ്ട് ജാനു ഒന്ന് പരുങ്ങിയെങ്കിലും...വന്നവര്‍തന്നെ വിവരം പറഞ്ഞു...

“ചേച്ചി ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു...നാണു മരിച്ചിട്ടില്ല നാണുവിന്‍റെ ജീവന്‍റെ ഒരംശം എന്‍റെ ഭാര്യയുടെ ഉള്ളില്‍ ഉണ്ട്....നാണു നല്‍കിയ കിഡ്നിയാണ് ഇപ്പോള്‍ ഇവളിലുള്ളത്...ഭാരപ്പെട്ട പണിയൊന്നും എടുക്കരുത് എന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും നാണുവിനത് കഴിഞ്ഞില്ല....“

“രണ്ട് ദിവസം എവിടേക്കോ പോയി മടങ്ങിവന്ന നാണുവിന്‍റെ വയറില്‍ ഒരു കീറി മുറിച്ച പാട് കണ്ടതും അത് ചൊദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയതും ജാനു ഓര്‍ത്തു..“

വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ ഒരു വാക്കു പറഞ്ഞു...ചേച്ചി പേടിക്കേണ്ട ട്ടോ...നിങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ട്....

അത്ഭുതത്തോടെ നോക്കുന്ന മക്കളെ അടുത്ത് വിളിച്ച് ആ മദ്ധ്യവയസ്കന്‍ ചോദിച്ചു...

“മക്കളേ ശിബി എന്ന  ചക്രവര്‍ത്തിയെ    കുറിച്ച് കേട്ടിട്ടുണ്ടൊ”...? ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ദാനശീലനായ രാജാവ്..?

ഇല്ല....

മക്കളില്‍ നിന്നും ഒരുപോലെ ഉത്തരമുയര്‍ന്നു...

“അത് നിങ്ങളുടെ അച്ഛനാണു മക്കളേ”.....

No comments:

Post a Comment