Saturday, 9 January 2016

ഇരുളിനെ കീറിമുറിച്ച് കൊണ്ട് ചിലവണ്ടികള്‍ ചീറിപ്പാഞ്ഞ് പോകുന്നുണ്ടെങ്കിലും മുന്നിലെ റോഡ് കാണാന്‍ അയാള്‍ നന്നേ പാടുപെടേണ്ടി വന്നു..
ഒരുപാട് രാത്രിയായിരിക്കുന്നു ..അയാള്‍ നടത്തത്തിനു വേഗതകൂട്ടി...

പലപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് ഇനി ഇങ്ങനെ നടന്നാല്‍ ശരിയാകില്ല.
അച്ഛനു   തുണയാകേണ്ടവനാണു താന്‍, അമ്മയെ കണ്ട ഓര്‍മ്മ തനിക്കില്ല .അച്ഛന്‍ എപ്പോള്‍ ജോലി കഴിഞ്ഞ് വരുന്നതെന്ന് അന്വേഷിക്കാറും ഇല്ല .  ചീട്ട് കളിയും കുടിയും നിര്‍ത്തണം ...ചിന്തകള്‍ കാടുകയറിയപ്പോള്‍ ..

“എന്തിലോ തട്ടി താഴേ വീണു..റോഡില്‍ നനവ് ഉണ്ട് . പെട്ടെന്ന് ഒരു ഞരക്കം കേട്ട് പിന്‍തിരിഞ്ഞപ്പോഴേക്കും കാലില്‍ ആരോ പിടിച്ചു..ശരിരമാകെ ഭയം കയറി , ചെറിയൊരു വിറയല്‍ ശരീരത്തെ ബാധിച്ചു. കാലില്‍ പിടിച്ച കൈകളെ വിടുവിച്ച് ഇരുളിലേക്കയാള്‍ ഓടി മറഞ്ഞു...“

വീട്ടിലെത്തി കൈകാല്‍ കഴുകുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ അയാള്‍ കണ്ടു ശരീരത്തിന്‍റെ പലസ്ഥലങ്ങളില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നു...ദൈവമേ ...അറിയാതെ വിളിച്ച് പോയി.....

“മാധവാ “ മാധവാ ...ആരോവിളിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്...ഉറക്കച്ചടവോടെ കണ്ണും തിരുമ്മി ഉമ്മറത്തേക്ക് വന്നപ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം....

“മാധവാ അച്ഛന്‍....

അച്ഛന്....?

ആക്സിഡന്‍റ് ആയിരുന്നു...വണ്ടി നിര്‍ത്താതെ പോയെന്നാ തോന്നുന്നത് . രക്തം വാര്‍ന്ന് പോയാണു മരിച്ചത്...ആരെങ്കിലും കണ്ടിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.....

അയാള്‍ അകത്തേക്കോടി കയറി അച്ഛന്‍റെ കട്ടിലിലേക്ക് ഒന്നേ നോക്കിയുള്ളു ...അച്ഛന്‍റെ കട്ടില്‍ ശൂന്യം.....

“തലയില്‍ കയ്യും വച്ച് അയാള്‍ അവിടെ തന്നെ ഇരുന്നു പോയി...ഇന്നലെ രാത്രി തന്‍റെ കാലില്‍ കയറിപ്പിടിച്ചിരുന്നത് അച്ഛനായിരുന്നോ...?

“അച്ഛാ മാപ്പ്”.......

No comments:

Post a Comment