Friday, 26 December 2014

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...35


ഹലോ...

ഹലൂ....ആരാ...

ഇത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നിന്നാ...ഷഫീര്‍ എന്ന ആള്‍ ഉണ്ടോ അവിടെ...?

ഇല്ല എന്താ കാര്യം...?

നിങ്ങളാരാ സംസാരിക്കുന്നത്...?

ഞാന്‍ അവന്‍റെ ബാപ്പയാ..[ ബാപ്പിച്ചി ]

എവിടെ പോയതാ...?

അവന്‍ ഇവിടെയല്ല താമസം കുറച്ച് പടിഞ്ഞാറാ...

എന്നാല്‍ ശരി ഞങ്ങള്‍ വന്ന് കണ്ടോളാം...

ബാപ്പിച്ചി ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മിച്ചിയോട് വിളിച്ച് പറഞ്ഞു..എടി അവനെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ നിന്നാ വിളിച്ചത്..ഞാന്‍ അവന്‍റെ ബാപ്പയാണെന്ന് പറയുകയും ചെയ്തു...ഇനി എന്ത് പുകിലാണാവോ ഉണ്ടാകാന്‍ പോകുന്നത്...

പ്രശ്നം നാട്ടില്‍ പാട്ടാകാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...കൊച്ചുമോനെ അന്വേഷിച്ച് പോലീസ് വരുന്നു..സംഭവം നടക്കുമ്പോള്‍ ഞാനും ഇല്ല സ്ഥലത്ത്..

അന്ന് എന്തോ അത്യാവശ്യകാര്യത്തിനാ പുറത്ത് പോയത്...തിരിച്ചെത്തിയപ്പോഴാ അറിയുന്നത് എന്നെ അന്വേഷിച്ച് പോലീസ് വന്നകാര്യം . ന്‍റെ പടച്ചോനെ ഒരു മാസം കഴിഞ്ഞാല്‍ അബൂദാബിക്ക് തിരിച്ച് പോകാനുള്ളതാ , ഇപ്പോ എന്താണാവോ കാര്യം..

തെക്കേലെ സത്യന്‍ ചേട്ടനാ കാര്യം വന്ന് പറഞ്ഞത്..ഇന്ന് രാവിലെ രണ്ട് പോലീസുകാര്‍ തിരക്കി വന്നിരുന്നു..എന്താ കാര്യം എന്ന് പറഞ്ഞില്ല..നാളെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.

“ അടിവയറില്‍ നിന്നും ഒരു വിശപ്പ് മുകളിലേക്ക് കയറി”.. കളവോ കൊലയോ ഒന്നും ഇത് വരേയും നടത്തിയിട്ടില്ല...മാത്രമല്ല വര്‍ഷങ്ങളായി അബൂദാബിയിലും ആണല്ലോ..പിന്നെ ഇതെന്ത് പുകിലാണാവോ...?

പണ്ട് വീട്ടുകാരറിയാതെ പറമ്പില്‍ നിന്ന് തേങ്ങയെടുത്ത് വിറ്റിട്ടുണ്ട് ഇനി അത് കേസ് ആയതാണാവോ..?

പിറ്റേദിവസം രാവിലെതന്നെവീട്ടില്‍നിന്നുംഇറങ്ങിപ്പുറപ്പെട്ടു...ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക്...ആദ്യമായി പോലീസ് സ്റ്റേഷന്‍ കയറുന്ന പേടി എനിക്ക് അനുഭവപ്പെട്ടില്ല...കാരണം തല ഇതിനകം മരവിച്ചിരുന്നു..

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ തന്നെ കുറേ പരിചയക്കാര്‍ നില്‍പ്പുണ്ടായിരുന്നു. എല്ലം തലേന്ന് വെള്ളമടിച്ച് തല്ല് കൂടിയവരും , ചീട്ട് കളിച്ച് പിടിച്ചവരും..എന്നിങ്ങനെ ..

റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു...സാറെ എന്‍റെ പേരു ഷഫീര്‍ ..ഇന്നലെ എന്നെ തിരക്കി ഇവിടെ നിന്നും രണ്ട് സാറന്മാര്‍ വീട്ടില്‍ വന്നിരുന്നു. എന്താ കാര്യം എന്നറിയണമായിരുന്നു..

അകത്തേക്ക് ചെന്നോളൂ..അവിടെ മുതിര്‍ന്നവര്‍ ഇരിപ്പുണ്ട് അവരോട് കാര്യം തിരക്കൂ..

മൃതപ്രായനായി ഞാന്‍ വിറക്കുന്ന കാലുകളോടെ അകത്തേക്ക് പ്രവേശിച്ചു..ആദ്യമായാ പോലീസുകാരെ ഇത്ര അടുത്ത് കാ‍ാണുന്നത്..പതുക്കെ ചെന്ന് വിവരം പറഞ്ഞു..

ഷഫീര്‍ അല്ലെ..?

അതെ സാര്‍..

എന്തെങ്കിലും കേസില്‍ പെട്ടിട്ടുണ്ടോ..?

ഇല്ല സര്‍

പാസ്പോര്‍ട്ട് ഡാമേജ് ആയിട്ട് പുതിയതിനു അപ്ലേ ചെയ്തിരുന്നോ..?

“ഹോ ന്‍റെ റബ്ബേ ഇപ്പോഴാ സമാധാനമായത്...‘



No comments:

Post a Comment