Wednesday, 16 December 2015

പഴയ ഒരു ഓര്‍മ്മ....




പൊക്കിളിനു താഴേ ഉടുത്തിരിക്കുന്ന തോര്‍ത്ത് മുണ്ടിനു അവിടവിടെയായി കീറല്‍ ബാധിച്ച് തുടങ്ങിയിരിക്കുന്നു..ചെങ്കല്‍ നിറമാര്‍ന്ന ആ തോര്‍ത്ത് അരയില്‍ ഒന്നൂടെ മുറുക്കിയുടുത്ത് തൊട്ടടുത്ത മണ്‍കൂനയില്‍ അയാള്‍ ഇരുന്നു..

അഴിച്ച് മാറ്റിവച്ചിരുന്ന കൈലിമുണ്ടിന്‍റെ മൂലയിലുള്ള കെട്ടില്‍ നിന്നും തെറുപ്പ് ബീഡിയും തീപ്പെട്ടിയും എടുത്ത്  ഒരു ദീര്‍ഘ ശ്വാസം വിട്ടു...ബീഡിയുടെ കെട്ടില്‍ നിന്നും ഒരു ബീഡിയെടുത്ത്  അതിന്‍റെ അറ്റം വിരലുകൊണ്ട് ഒന്ന് ഞരടിയിട്ട് വിണ്ട് തുടങ്ങിയ കറുത്ത ചുണ്ടിലേക്ക് അയാള്‍ ആ ബീഡി വച്ചു...തീപ്പെട്ടി ഉരസി. ഏകദേശം മൂന്നോ നാലോ കൊള്ളി ഉപയോറ്റിച്ചതിനു ശേഷമേ അയാള്‍ക്ക് ആ ബീഡിയില്‍ തീ പിടിപ്പിക്കാന്‍ കഴിഞ്ഞുള്ളു...

വെട്ടുകത്തിയുടേ മാടകൊണ്ട് കൈക്കോട്ടിന്‍റെ ആപ്പുകള്‍ നന്നായി അടിച്ചുറപ്പിച്ച് അവസാനത്തെ പുക മേലോട്ട് വിട്ട് അയാള്‍ എഴുന്നേറ്റു..

കൈക്കോട്ട് ഓരോ പ്രാവശ്യം ഉയര്‍ന്ന് താഴുമ്പോഴും അയാളുടെ നെറ്റിത്തടത്തില്‍ നിന്നും വിയര്‍പ്പ് ചാലുകള്‍ കവിളിലൂടെ ഒഴുകി കഴുത്തിലൂടെ ശരീരത്തിന്‍റെ പലഭാഗത്തേക്കും ചാലുകള്‍ ഇട്ട് കൊണ്ടിരുന്നു. ഇടക്ക് കൈക്കോട്ട് താഴേ വച്ച് വലത് കയ്യിലേക്ക് വായില്‍ നിന്ന് തുപ്പല്‍ തെറുപ്പിച്ച് രണ്ട് കൈ കൊണ്ടും ആ തുപ്പലിനെ കയ്യില്‍ നന്നായ് തേച്ച് വീണ്ടും കൈക്കോട്ട് കൊണ്ട് കിളക്കാന്‍ ആരംഭിച്ചു...

മണ്ണില്‍ അയാളുടെ കൈക്കോട്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു...ധീരനായൊരു പോരാളിയേ പോലെ മണ്ണില്‍ അയാള്‍ പണിയെടുത്തുകൊണ്ടിരുന്നു...സൂര്യന്‍ ഉച്ചിയിലായപ്പോള്‍ അയാള്‍  കൈത്തടം നെറ്റിയില്‍ വച്ച് മേലോട്ടൊന്ന് നോക്കി ...എന്നാലും പണി നിര്‍ത്താതെ ആശയോടെ പടിഞ്ഞാറോട്ട് നോക്കി....

സമയം നോക്കാന്‍ വേറെ നിവൃത്തിയൊന്നും ഇല്ലാത്ത് കാലഘട്ടം...അന്ന് പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് ആകെയുള്ള ആശ്രയം...പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്ക് ആയിരുന്നു.....ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും വൈകിയിട്ട് നാലുമണിക്ക് ചായ കുടിക്കാനും എല്ലാം ഈ ബാങ്കിനെ ആശ്രയിച്ചായിരുന്നു...

“ഗിരിജേ , ജയേ ദേ പള്ളീല്‍ വൈകിട്ടത്തെ ബാങ്ക് കേള്‍ക്കുന്നു ഉമ്മറത്ത് പോയിരുന്ന് നാമം ജപിക്ക്” എന്ന് പടിഞ്ഞാറേലെ തങ്കച്ചോത്തി വിളിച്ച് പറയുന്നത് ഇപ്പോഴും മനസ്സിലുണ്ട്...

ഒട്ടിയ വയറില്‍ മുഷിഞ്ഞ തോര്‍ത്ത് ഒന്നൂടേ അഴിച്ച് മുറുക്കിയുടുത്തപ്പോള്‍ ..പണിക്കാരന്‍ എന്താ ചെയ്യുന്നതെന്നറിയാന്‍ കൌതുകത്തോടെ നോക്കുമ്പോള്‍ ..
“കുഞ്ഞുമോനറിയോ ചേട്ടന്‍ എന്തിനാ ഇങ്ങനെ ഇത് മുറുക്കിയുടുക്കുന്നത് എന്ന്”..

ഇല്ല...

“ഇങ്ങനെ മുറുക്കി ഉടുത്താല്‍ ചേട്ടനു വിശപ്പറിയില്ല.., അങ്ങനെ വന്നാല്‍ വീട്ടില്‍ രണ്ടു നേരവും അടുപ്പില്‍ തീ പുകയും ..അപ്പോള്‍  അവര്‍ക്കും      വിശപ്പും അറിയില്ല”....

[പണ്ടത്തെ ചില കാര്യങ്ങള്‍ അറിയാതെ മനസ്സിലേക്ക് ഓടി വന്നു ]

No comments:

Post a Comment